ലാവ്ലിൻ: പിണറായിയെ കുറ്റവിമുക്തനാക്കിയത് തെറ്റെന്ന് സിബിഐ, ശക്തമായ വാദമുണ്ടോയെന്ന് സുപ്രീം കോടതി
ദില്ലി: എസ്എന്‍സി ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുളളവരെ കുറ്റവിമുക്തരാക്കിയത് തെറ്റെന്ന് സിബിഐ സുപ്രീം കോടതി. ലാവ്‌ലിന്‍ കേസ് സുപ്രീം കോടതി പരിഗണനയ്ക്ക് എടുത്തപ്പോഴാണ് സിബിഐ നിലപാട് അറിയിച്ചത്. കേസില്‍ പിണറായി വിജയന്‍ ഉള്‍പ്പെടെയുളള മൂന്ന് പേരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധി തെറ്റാണ് എന്നാണ് സിബിഐ വാദിച്ചത്.
തൃത്താല മണ്ഡലത്തിൽ ബൽറാമിനെതിരെ എം സ്വരാജെന്ന്, ചൂട് പിടിച്ച ചര്‍ച്ച, വാക്പോരുമായി അണികൾ
അതേസമയം പിണറായി വിജയന്‍ അടക്കമുളളവരെ രണ്ട് കോടതികളും വെറുതെ വിട്ടതാണ് എന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. അതിനാല്‍ കേസില്‍ ശക്തമായ വാദങ്ങളുമായി വരാനും സുപ്രീം കോടതി നിര്‍ദേശിച്ചു. സിബിഐ വിശദമായ കുറിപ്പ് നല്‍കാനും സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് സിബിഐക്ക് വേണ്ടി സുപ്രീം കോടതിയില്‍ ഹാജരായത്.
കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ രേഖകള്‍ കോടതിയില്‍ സമര്‍പ്പിക്കാമെന്ന് തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു. അതിന് സിബിഐക്ക് അനുമതി നല്‍കിയ സുപ്രീം കോടതി കേസ് ഈ മാസം പതിനാറിന് വീണ്ടും പരിഗണിക്കും. പ്രമുഖ അഭിഭാഷകനായ ഹരീഷ് സാല്‍വേ ആണ് മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടി ലാവ്‌ലിന്‍ കേസില്‍ സുപ്രീം കോടതിയില്‍ ഹാജരായത്. ജസ്റ്റിസ് യുയു ലളിതിന്റെ അധ്യക്ഷതയിലുളള ബെഞ്ചാണ് ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത്.
Recommended Video
ലാവ്‌ലിന്‍ കേസ് അതീവ ഗൗരവം ഉളളതാണ് എന്നും അതിനാല്‍ വേഗത്തില്‍ തീര്‍പ്പാക്കണം എന്നും സിബിഐ നേരത്തെ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. കേസ് കേള്‍ക്കുന്നതില്‍ നിന്നും ഒരു തവണ പിന്‍മാറിയ ജസ്റ്റിസ് യുയു ലളിതിന്റെ നേതൃത്വത്തില്‍ മൂന്നംഗ ബെഞ്ചാണ് ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത്. ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയന്‍ ഏഴാം പ്രതി ആയിരുന്നു. പിണറായിയെ കൂടാതെ ഒന്നാം പ്രതി മുന്‍ ഊര്‍ജ്ജ സെക്രട്ടറി കെ മോഹനചന്ദ്രന്‍, എട്ടാം പ്രതി മുന്‍ ജോയിന്റ് സെക്രട്ടറി എ ഫ്രാന്‍സിസ് എന്നിവരെ വിചാരണക്കോടതി പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ഇത് ഹൈക്കോടതിയും പിന്നീട് ശരിവെച്ചു. ഈ വിധിയെ ചോദ്യം ചെയ്താണ് സിബിഐ സുപ്രീം കോടതിയെ സമീപിച്ചത്.
കുഞ്ഞാലിക്കുട്ടിക്കടക്കം ആപ്പ്, മുസ്ലീം ലീഗിൽ പുതിയ തർക്കത്തിന് തിരി കൊളുത്തി കെഎം ഷാജി