കെ റെയിൽ: സുപ്രീം കോടതി വിധി വികസന വിരോധികൾക്ക് ഒരു താക്കീതെന്ന് ഇപി ജയരാജൻ
കണ്ണൂർ: കെ റെയിൽ വിരുദ്ധ സമരത്തിന് പിന്നിൽ കേരളത്തിന്റെ സർവ്വ മേഖലയുലുമുള്ള പുരോഗതിയെ തടസ്സപ്പെടുത്താൻ ശ്രമിക്കുന്ന വലതുപക്ഷ പിന്തിരിപ്പൻ ശക്തികളാണെന്ന് സിപിഎം നേതാവും മുൻ മന്ത്രിയുമായ ഇപി ജയരാജൻ. കെ റെയിൽ സർവ്വേ തുടരാമെന്നുളള സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ഇപി ജയരാജന്റെ പ്രതികരണം.
ചില മാധ്യമങ്ങൾ കെ റെയിലിന് എതിരെ നടത്തുന്ന പ്രചാരണങ്ങളും വികസന വിരോധത്തിന് പിന്നിലുള്ള വലതുപക്ഷ താല്പര്യങ്ങളെയാണ് ചൂണ്ടിക്കാണിക്കുന്നത് എന്നും ഇപി ജയരാജൻ ചൂണ്ടിക്കാട്ടി. ഫേസ്ബുക്ക് പേജിലാണ് ഇപി ജയരാജന്റെ പ്രതികരണം.
ഇപി ജയരാജന്റെ പ്രതികരണം: '' കെ-റെയിൽ സർവേ തുടരാമെന്ന സുപ്രീം കോടതി വിധി വികസന വിരോധികൾക്ക് ഒരു താക്കീതാണ്. എന്നാൽ സുപ്രീം കോടതി വിധിയെ പോലും തെറ്റായി വ്യാഖ്യാനിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നത്. കേരളത്തിന്റെ സമഗ്ര വികസനത്തിനും പുതിയ ഒരു കേരളം സൃഷ്ടിക്കുന്നതിനുമുള്ള അനുയോജ്യമായ പദ്ധതികൾ ഒരോന്നായി തകർത്ത പാരമ്പര്യമാണ് യുഡിഎഫിനുള്ളത്. കേരള വിരോധികളും കേരളത്തിന്റെ സർവ്വ മേഖലയുലുമുള്ള പുരോഗതിയെ തടസ്സപ്പെടുത്താൻ ശ്രമിക്കുന്ന വലതുപക്ഷ പിന്തിരിപ്പൻ ശക്തികളാണ് ഈ സമരത്തിന് പിന്നിൽ. വലിയ തോതിൽ പണവും മറ്റ് സഹായങ്ങളും നൽകിയാണ് ഇക്കൂട്ടർ കെ-റെയിൽ വിരുദ്ധസമരം ശക്തിപ്പെടുത്തുന്നത്.

ദൃശ്യമാധ്യമങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന വികസന വിരുദ്ധപ്രചാരണങ്ങളുടെ സ്രോതസ്സും മാധ്യമങ്ങളുടെ താല്പര്യങ്ങളും ഒരു പരിശോധനയ്ക്ക് വിധേയമാക്കേണ്ടതാണ്. സാധാരണ നിലയിൽ ഒരു മാധ്യമങ്ങളും നാടിന്റെ വികസനത്തെ എതിർക്കാറില്ല. പക്ഷേ ഇപ്പോൾ കേരളത്തിലെ ചില മാധ്യമങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന അന്തിച്ചർച്ചകളും ബോധപൂർവ്വമായ പ്രചരണങ്ങളും ഈ വികസന വിരോധത്തിന് പിന്നിലുള്ള വലതുപക്ഷ താല്പര്യങ്ങളെയാണ് ചൂണ്ടിക്കാണിക്കുന്നത്. കേരളം വളർന്ന് വലുതാകുന്നതിനേയും സ്വയം പര്യാപ്തമായ ഒരു നാടായി മാറി ജനജീവിതം കൂടുതൽ മെച്ചപ്പെട്ട രീതിയിലേക്ക് മാറുന്നതിനേയും കേരളത്തെ പിഴിഞ്ഞെടുക്കാൻ ആഗ്രഹിക്കുന്ന വലതുപക്ഷ പിന്തിരിപ്പൻ ശക്തികളെ ഭയപ്പെടുത്തുന്നുണ്ട്.
വികസനത്തിന് പണമെവിടെ എന്ന് ചോദിച്ചാണ് ഇപ്പോഴത്തെ പ്രചാരവേല. ലോകത്തെ ഒരു രാജ്യവും അടിസ്ഥാന സൗകര്യ വികസനം നടപ്പാക്കാതെ വളർന്നു വന്നിട്ടില്ല. അടിസ്ഥാന സൗകര്യങ്ങൾ മെച്ചെപ്പെടുത്തിയാൽ മാത്രമേ കേരളം വളരുകയുള്ളു. അടിസ്ഥാന സൗകര്യ വികസനത്തിൽ ഒരു പ്രധാന ഘടകമാണ് യാത്രാ സൗകര്യ വികസനം. ടൂറിസ്റ്റുകളെയും വിദേശ വ്യാപാര മേഖലകളേയും ആകർഷിക്കാനും സംസ്ഥാനത്തെ തൊഴിലില്ലായ്മ ലഘൂകരിക്കാനുമെല്ലാം പുതിയ പദ്ധതികളും വികസനങ്ങളും ഉണ്ടാകണം. അതിനെല്ലാം ഉതകുന്ന ഒരു പ്രധാന പദ്ധതിയാണ് കെ-റെയിൽ.
പൊതുവെ, പാരിസ്ഥിതിക പ്രശ്നങ്ങൾ വളരെ കുറഞ്ഞ യാത്രാ മാർഗ്ഗമാണ് റെയിൽവേ. പെട്രോൾ, ഡീസൽ തുടങ്ങിയ ഇന്ധനങ്ങൾ ഉപയോഗിച്ച് റോഡുകളിൽ ഉണ്ടാകുന്ന അന്തരീക്ഷ മലിനീകരണത്തിന്റെ 10 ശതമാനം പോലും റെയിൽവേ ഗതാതത്തിൽ ഉണ്ടാകുന്നില്ല. കേരളം മുഴുവൻ ഗതാഗത കുരുക്കുകളിൽ നിന്നുള്ള മോചനം കൂടി കെ-റെയിൽ സംവിധാനത്തിലൂടെ സാദ്ധ്യമാകും. അടിസ്ഥാന രംഗത്തെ വികസനത്തിൽ വലിയ കുതിച്ചു ചാട്ടത്തിന് ഉതകുന്ന ഈ പദ്ധതി ഇല്ലായ്മ ചെയ്യുക എന്നതാണ് വലതുപക്ഷ ശക്തികളുടെ താല്പര്യം.
കേരളത്തിൽ നിരവധിയായ റോഡുകളും പാലങ്ങളുമെല്ലാം ഉണ്ട്. ഇവയെല്ലാം ഉണ്ടായിട്ടുള്ളത് ഏത് രീതിയിലാണെന്ന് ആ സൗകര്യങ്ങൾ ഉപയോഗിക്കുന്നവർ മനസ്സിലാക്കുന്നത് നല്ലതാണ്. ഇന്ന് മിക്ക വീടുകളിലേക്കും റോഡ് മാർഗ്ഗം എത്തിച്ചേരാനുള്ള സൗകര്യം ഉണ്ടായത് എങ്ങിനെയാണെന്ന് നാം മനസ്സിലാക്കണം. പരസ്പര വിശ്വാസത്തിന്റേയും സാഹോദര്യത്തിന്റേയും ഭാഗമായി പൊതു വളർച്ച ലക്ഷ്യമിട്ടുള്ള നീക്കങ്ങളിലൂടെയാണ് അവയെല്ലാം വളർന്നുവന്നിട്ടുള്ളത്. ബ്രിട്ടീഷ് ഗവണ്മെന്റ് കാലത്ത് റെയിൽവേ ഉണ്ടായത് എങ്ങിനെയാണ്. ഇപ്പോൾ നാഷണൽ ഹൈവേയും മറ്റും വികസിപ്പിക്കുന്നതും രാജ്യത്തിന്റെ അഭിവൃദ്ധിപ്പെടുത്തുന്നതിൽ വഹിക്കുന്ന പങ്ക് ചെറുതല്ല. ഈ വികസനത്തെയെല്ലാം ഇല്ലായ്മ ചെയ്താലുള്ള കേരളത്തിന്റെ അവസ്ഥ എന്താകുമെന്ന് നമുക്ക് ഊഹിക്കാവുന്നതാണ്.
നാടിനെ കുറിച്ചും നാടിന്റെ വികസനത്തെ കുറിച്ചും ചിന്തിക്കുന്ന ഒരു കേരളീയനും ഈ പദ്ധതികളൊന്നും തടയാനാകില്ല. അതുകൊണ്ട് സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലെങ്കിലും ഈ കാര്യങ്ങളെല്ലാം മനസ്സിലാക്കി, രാഷ്ട്രീയമായ എതിർപ്പിനുവേണ്ടി മാത്രം സമരം ചെയ്ത് കേരളത്തിന്റെ അന്തരീക്ഷം മലീമസമാക്കാൻ നേതൃത്വം നൽകുന്ന നേതാക്കൾ അല്പമെങ്കിലും ഉയർന്ന് ചിന്തിക്കുന്നത് നല്ലതാണ്. ഈ വികസന വിരോധികളെ ചരിത്രം അതിന്റെ താളുകളിൽ രേഖപ്പെടുത്തും''.












Click it and Unblock the Notifications