'കോലീബി സഖ്യത്തിന് നല്ല അടി മുഖമടച്ചു കിട്ടി', കെ റെയിൽ സുപ്രീം കോടതി വിധിയിൽ പ്രതികരിച്ച് റഹീം
ദില്ലി: കെ റെയില്‍ സാമൂഹികാഘാത സര്‍വ്വേക്ക് എതിരെയുളള ഹര്‍ജി സുപ്രീം കോടതി തള്ളിയതിന് പിന്നാലെ പ്രതിപക്ഷ സമരത്തിനെതിരെ എഎ റഹീം രംഗത്ത്. സര്‍വ്വേ നടത്തുന്നതില്‍ എന്താണ് തെറ്റെന്നാണ് സുപ്രീം കോടതി ചോദിച്ചത്. കോടതി പദ്ധതിക്ക് എതിരെ അല്ലെന്നും സർവ്വേ തുടരുന്നതിന് തടസ്സം ഇല്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.
കോലീബി സഖ്യത്തിന് കനത്ത പ്രഹരമാണ് ഇന്ന് സുപ്രീം കോടതിയിൽ നിന്നും കിട്ടിയതെന്ന് എഎ റഹീം പ്രതികരിച്ചു. സാമൂഹികാഘാത പഠനം പോലും നടത്താൻ അനുവദിക്കില്ലെന്ന് പറഞ്ഞു നാട്ടിൽ കലാപം ഉണ്ടാക്കാനാണ് കോൺഗ്രസ്സ് ബിജെപി സഖ്യം ശ്രമിക്കുന്നത് എന്നും റഹീം കുറ്റപ്പെടുത്തി.
എഎ റഹീമിന്റെ പ്രതികരണം പൂർണരൂപം: '' ഒരു പദ്ധതിയും തടയാൻ പോകുന്നില്ല: സുപ്രീംകോടതി. സിൽവർ ലൈൻ സർവേയും കല്ലിടലും നിർത്തണം എന്നാവശ്യപ്പെട്ട് ഹർജിയുമായി പോയ കോലീബി സഖ്യത്തിന് കനത്ത പ്രഹരമാണ് ഇന്ന് സുപ്രീം കോടതിയിൽ നിന്നും കിട്ടിയത്. നല്ല അടി മുഖമടച്ചു കിട്ടി. എന്തിനാണ് മുൻധാരണ?? സുപ്രീം കോടതി ചോദിച്ചു. അത് തന്നെയാണ് ജനങ്ങൾക്കും കോൺഗ്രസ്സ് ബിജെപി നേതാക്കളോട് ചോദിക്കാനുള്ളത്.
ഇപ്പോൾ നടക്കുന്നത് അലൈൻമെന്റ് പ്രകാരമുള്ള അതിർത്തി നിശ്ചയിക്കാനുള്ള നടപടിയാണ്. അതിർത്തി നിശ്ചയിക്കാനാണ് കല്ലുകൾ സ്ഥാപിക്കുന്നത്. സാമൂഹികാഘാത പഠനം നടത്താൻ വേണ്ടിയാണ് ഇപ്രകാരം ചെയ്യുന്നത്. ആ കല്ലുകളാണ് കോൺഗ്രസ്സും ബിജെപിയും പിഴുതെറിയുന്നത്.എത്ര വലിയ അസംബന്ധമാണിത്. സാമൂഹികാഘാത പഠനം നടത്തിയാൽ മാത്രമല്ലേ, എത്രപേരെയാണ് പുനരധിവസിപ്പിക്കേണ്ടി വരിക എന്നൊക്കെ മനസ്സിലാക്കാൻ സാധിക്കൂ.

അതിനു ശേഷം ഭൂമിയും കെട്ടിടങ്ങളും നഷ്ടപ്പെടുന്നവർക്ക് പണവും,അതിൽ പെട്ട അഭ്യസ്ത വിദ്യർക്ക് ജോലിയും ഉൾപ്പെടെ പാക്കേജ് നൽകി അവരെ പൂർണമായും വിശ്വാസത്തിലെടുത്തു മാത്രമാണ് അർദ്ധ അതിവേഗ റെയിൽപാത നിർമ്മിക്കുക. ഇതിപ്പോൾ സാമൂഹികാഘാത പഠനം പോലും നടത്താൻ അനുവദിക്കില്ലെന്ന് പറഞ്ഞു നാട്ടിൽ കലാപം ഉണ്ടാക്കാനാണ് കോൺഗ്രസ്സ് ബിജെപി സഖ്യം ശ്രമിക്കുന്നത്. വളരെ വേഗം ഈ പദ്ധതി യാഥാർഥ്യമാകുന്നതോടെ ജനങ്ങളിൽ നിന്നും വലിയ സ്വീകാര്യത പിണറായി സർക്കാരിന് ലഭിക്കും. ആ സ്വീകാര്യതയാണ് ൺഗ്രസ്സിനെയും ബിജെപിയെയും ഭയപ്പെടുത്തുന്നതും.
സങ്കുചിതമായ രാഷ്ട്രീയ താല്പര്യത്തിന്റെ പേരിലാണ് കെ റെയിലിനെതിരായ കോൺഗ്രസ്സ് ലീഗ് ബിജെപി അവിശുദ്ധ സഖ്യം ഇപ്പോൾ മുന്നോട്ട് പോകുന്നത്.ജനങ്ങൾ ഇത് തിരിച്ചറിയണം. നിയമപരമായി സർവേ നടപടികളിൽ ഒരു തെറ്റുമില്ലെന്ന് സുപ്രീം കോടതി തന്നെ ഉത്തരവിട്ട പശ്ചാത്തലത്തിൽ കല്ല് പറിക്കൽ നാടകം അവസാനിപ്പിച്ച് കോലീബി നാടക സംഘം പിരിഞ്ഞുപോകണം''.












Click it and Unblock the Notifications