സുരഭിയെ വെട്ടിമാറ്റി ഐഎഫ്എഫ്കെ, അവൾക്കൊപ്പം നിൽക്കുന്നവർ അടുപ്പിക്കുന്നില്ല, സിനിമ കാണാൻ പാസ്സുമില്ല
തിരുവനന്തപുരം: മികച്ച നടിക്കുള്ള ദേശീയ പുരസ്‌ക്കാരം പതിമൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സുരഭി ലക്ഷ്മിയിലൂടെ കേരളത്തിലെത്തുന്നത്. കേരളത്തില്‍ സുരഭിക്ക് ലഭിച്ചത് പ്രത്യേക പരാമര്‍ശം മാത്രം. മലയാളത്തിലെ മുന്‍നിര നടിമാരുടെ കുട്ടത്തിലല്ല സുരഭി. ദേശീയ പുരസ്‌ക്കാരം ലഭിച്ചതിന് ശേഷമാണ് നടിയെന്ന തരത്തില്‍ സുരഭി ശ്രദ്ധിക്കപ്പെടുന്നത് പോലും. കേരളത്തിന്റെ അഭിമാനം ഉയര്‍ത്തിയ നടിയെ അപമാനിച്ചിരിക്കുകയാണ് ഐഎഫ്എഫ്‌കെ. കേരളത്തിന്റെ ഏറ്റവും വലിയ ചലച്ചിത്രമേളയില്‍ ഈ ദേശീയ പുരസ്‌ക്കാര ജേതാവിന് സ്ഥാനമില്ലെന്ന് മാത്രമല്ല, സിനിമ കാണാന്‍ പാസ്സ് പോലുമില്ല. സുരഭിക്ക് നേരിട്ട ഈ അവഗണനയ്ക്ക് എതിരെ വലിയ തോതില്‍ വിമര്‍ശനം ഉയരുകയാണ്.
നാവാണ് നായനാർ.. നായകനാണ് നായനാർ.. മരിച്ചിട്ടും മരിക്കാത്ത സഖാവ്.. ഇകെ നായനാരുടെ ഓർമ്മകളിലൂടെ
സുരഭിയെ മറന്ന മേള
മികച്ച നടനുള്ള ദേശീയ പുരസ്‌ക്കാരം നേടിയ പ്രകാശ് രാജ് രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്ഘാടകനായിരുന്നു. ഇത്തവണത്തെ സംസ്ഥാനത്തെ മികച്ച നടിയായ രജിഷ വിജയന് വിളക്ക് കൊളുത്താനുള്ള അവസരം ലഭിച്ചു. എന്നാല്‍ ദേശീയ പുരസ്‌ക്കാരം നേടിയ സുരഭിയെ ചലച്ചിത്ര മേള സംഘാടകര്‍ പാടേ മറന്നു കളഞ്ഞു. മേളയിലെ ഒരു പരിപാടിയിലേക്കും സുരഭിക്ക് ക്ഷണമില്ല. പാസ്സ് ഇല്ലാത്തതിനാല്‍ സിനിമ കാണാനും സുരഭിക്ക് സാധിക്കില്ല.
മിന്നാമ്മിനുങ്ങിനും ഇടമില്ല
നടി ആക്രമിക്കപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തവണത്തെ ചലച്ചിത്ര മേളയില്‍ അവള്‍ക്കൊപ്പം എന്ന പ്രത്യേക വിഭാഗമുണ്ട്. എന്നാല്‍ അവിടെ സുരഭിക്ക് ഇടമില്ല. സുരഭിക്ക് പുരസ്‌ക്കാരം നേടിക്കൊടുത്ത മിന്നാമ്മിനുങ്ങ് എന്ന സിനിമയേയും മേളയുടെ ഏഴയലത്തേക്ക് അടുപ്പിച്ചിട്ടില്ല. തന്നെ ക്ഷണിച്ചില്ലെങ്കിലും സിനിമ കാണാന്‍ ഒരു പാസ്സ് എങ്കിലും തന്നാല്‍ മതിയെന്നാണ് സുരഭി പറയുന്നത്.
സിനിമ കാണാൻ പാസ്സില്ല
ഓണ്‍ലൈന്‍ വഴി ചലച്ചിത്ര മേളയുടെ ഡെലിഗേറ്റ് പാസ്സിനായി സുരഭി ലക്ഷ്മി ശ്രമിച്ചിരുന്നു. എന്നലത് കിട്ടിയില്ല. തുടര്‍ന്ന് നടന്‍ മണിയന്‍ പിള്ള രാജുവിനെ വിളിച്ച് സുരഭി കാര്യം പറഞ്ഞു. ദേശീയ അവാര്‍ഡ് കിട്ടിയ നടിയായത് കൊണ്ട് ഒരു പാസ്സ് തരാന്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാനും ഫെസ്റ്റിവല്‍ ഡയറക്ടറുമായ കമലിനെ വിളിച്ച് പറയാന്‍ മണിയന്‍ പിള്ള രാജു നിര്‍ദേശിച്ചു. തുടര്‍ന്ന് സുരഭി കമലിനെ ഫോണില്‍ വിളിച്ചു.
കമൽ വാക്ക് പാലിച്ചില്ല
പാസ്സിന്റെ വിഷയം പറഞ്ഞപ്പോള്‍ കമല്‍ ഉടനെ തന്നെ പാസ്സ് നല്‍കാനുള്ള ഏര്‍പ്പാടുണ്ടാക്കാം എന്നും അക്കാദമിയില്‍ നിന്നും വിളിക്കുമെന്നും പറഞ്ഞു. എന്നാല്‍ സുരഭിയെ അക്കാദമിയില്‍ നിന്നും ആരും ഇതുവരെ വിളിച്ചില്ല. മേളയില്‍ പങ്കെടുക്കാനും സിനിമ കാണാനും സുരഭിക്ക് അതിയായ ആഗ്രഹമുണ്ട്. പാസ്സ് ഇല്ലെങ്കിലും സുരഭി തിരുവനന്തപുരത്തേക്ക് പോകുന്നുണ്ട്.
സമാന്തര ചിത്ര പ്രദർശനം
ചലച്ചിത്ര മേള അവഗണിച്ചുവെങ്കിലും ഡിസംബര്‍ 12ന് മിന്നാമ്മിനുങ്ങ് എന്ന ചിത്രം തിരുവനന്തപുരത്ത് പ്രദര്‍ശിപ്പിക്കുന്നുണ്ട്. എസ് ദുര്‍ഗയുടെ സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്റെ നേതൃത്വത്തില്‍ ഐഎഫ്എഫ്‌കെയ്ക്ക് സമാന്തരമായി നടത്തുന്ന ചലച്ചിത്ര മേളയിലാണ് മിന്നാമ്മിനുങ്ങ് പ്രദര്‍ശിപ്പിക്കുക. ഈ സമാന്തര മേളയില്‍ സുഹൃത്തുക്കളുടെ ആവശ്യപ്രകാരം സുരഭി പങ്കെടുക്കുന്നുണ്ട്.
എവിടെയെങ്കിലും ഉൾപ്പെടുത്താമായിരുന്നു
ഐഎഫ്എഫ്‌കെയില്‍ മിന്നാമ്മിനുങ്ങ് ഉള്‍പ്പെടുത്താതിരിക്കാന്‍ പല കാരണങ്ങളുമുണ്ടാകും. എന്നാല്‍ ഉള്‍പ്പെടുത്താനും കാരണമുണ്ടെന്ന് സുരഭി പറയുന്നു. ദേശീയ പുരസ്‌ക്കാരം കേരളത്തിലേക്ക് കൊണ്ടുവന്ന സിനിമയെന്ന തരത്തിലെങ്കിലും ചിത്രത്തെ ഉള്‍പ്പെടുത്താമായിരുന്നു. ഏതെങ്കിലും വിഭാഗത്തില്‍ അതൊന്ന് കാണിക്കാമായിരുന്നു. ആളുകള്‍ ഇഷ്ടപ്പെടുകയോ ഇഷ്ടപ്പെടാതിരിക്കുകയോ ചെയ്യട്ടേ.
അവൾക്കൊപ്പം നിൽക്കുന്നവർ
തന്നെയും ആ സിനിമയേയും ചരിത്രം എവിടെയെങ്കിലും അടയാളപ്പെടുത്തണമല്ലോ എന്ന് സുരഭി നിരാശയോടെ പറയുന്നു. താരമൂല്യം ഇല്ലാത്തതിനാലാണ് സുരഭിയെ മേളയില്‍ നിന്നും ഒഴിവാക്കിയത്. മറ്റൊരാള്‍ക്കും ഈ ഗതി വരരുതെന്നും സുരഭി പറയുന്നു. അവള്‍ക്കൊപ്പം എന്ന് പറയുന്നവരാണ് മേളയില്‍ മുഴുവന്‍. അവര്‍ക്കൊപ്പം നില്‍ക്കുന്ന അവള്‍ ആകാന്‍ തനിക്ക് എത്രകാലം ദൂരമുണ്ടെന്നും സുരഭി ചോദിക്കുന്നു.
കേന്ദ്രത്തിനാണല്ലോ താന്‍ മികച്ച നടി
അവള്‍ക്കൊപ്പം നില്‍ക്കുന്നുവെന്ന് പറയുന്നവര്‍ക്ക് വേണ്ടപ്പെട്ട ചില നടിമാരില്‍ ആര്‍ക്കെങ്കിലുമാണ് ദേശീയ പുരസ്‌ക്കാരം ലഭിച്ചതെങ്കില്‍ ഇങ്ങനെയാണോ മേള ആഘോഷിക്കുകയെന്നും സുരഭി ചോദിക്കുന്നു. കേന്ദ്രത്തിനാണല്ലോ താന്‍ മികച്ച നടി, കേരളത്തില്‍ തനിക്ക് ജൂറി പരാമര്‍ശം മാത്രമല്ലേ ഉള്ളൂ എന്നും സുരഭി പറയുന്നു.
പുതിയൊരു സംഘടന വേണ്ടി വരുമോ
ദേശീയ പുരസ്‌ക്കാരം ലഭിച്ചപ്പോള്‍ സിനിമയിലെ സ്ത്രീകളുടെ കൂട്ടായ്മയായ വനിതാ കളക്ടീവിലേക്ക് സുരഭിയേയും ചേര്‍ത്തിരുന്നു. ഈ സംഘടനയില്‍ പ്രവര്‍ത്തിക്കുന്ന രണ്ടോ മൂന്നോ പേര് മേളയുടെ സംഘാടനത്തിലുമുണ്ട്. തന്റെ വിഷയം ഇവര്‍ സംഘാടകരുടെ ശ്രദ്ധയില്‍ പെടുത്തിയോ എന്ന് അറിയില്ലെന്ന് സുരഭി പറഞ്ഞു. ഇത്തരത്തില്‍ ഇരയാക്കപ്പെടുന്നവര്‍ക്ക് വേണ്ടി പുതിയൊരു സംഘടന വേണ്ടി വരുമോ എന്നും സുരഭി ചോദിക്കുന്നു.
കാക്കയ്ക്കും തന്‍കുഞ്ഞ് പൊന്‍കുഞ്ഞ്
ചലച്ചിത്ര മേളയ്ക്ക് തന്റെ സിനിമയായ മിന്നാമ്മിനുങ്ങിനെ വേണ്ടെങ്കിലും തനിക്ക് ആ സിനിമയെ തള്ളിക്കളയാനാവില്ലെന്ന് സുരഭി വ്യക്തമാക്കുന്നു. കാക്കയ്ക്കും തന്‍കുഞ്ഞ് പൊന്‍കുഞ്ഞ് എന്നാണല്ലോ. അതുകൊണ്ട് താന്‍ തിരുവനന്തപുരത്ത് പോകുന്നുണ്ടെന്നും പാസ്സ് എങ്കിലും ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും സുരഭി പറഞ്ഞു. സമാന്തര സിനിമകള്‍ക്ക് ചലച്ചിത്ര മേളയില്‍ പോലും ഇടം ലഭിക്കാത്തത് വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരിക്കുകയാണ്.