ഡബ്ല്യൂസിസി സുരഭിക്ക് വേണ്ടി മിണ്ടാത്തതിന് കാരണം.. വനിതാ സംഘടനയെക്കുറിച്ച് സുരഭി
കൊച്ചി:നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നാലെ മലയാള സിനിമയിലുണ്ടായ വിവാദങ്ങളാണ് വിമന്‍ ഇന്‍ സിനിമ കളക്ടീവ് എന്ന സംഘടനയുടെ പിറവിക്ക് പശ്ചാത്തലമായത്. സിനിമാ രംഗത്തെ സ്ത്രീകളുടെ സംഘടനയ്ക്ക് ശക്തമായ പിന്തുണ തുടക്കത്തിൽ പൊതുസമൂഹത്തില്‍ നിന്നും ലഭിക്കുകയും ചെയ്തു. എന്നാല്‍ സുരഭിയും പാര്‍വ്വതിയുമായി ബന്ധപ്പെട്ട വിവാദങ്ങളോടെ ഡബ്ല്യൂസിസിക്ക് നേരെ സോഷ്യല്‍ മീഡിയയില്‍ സംഘടിത ആക്രമണങ്ങളാണ് നടക്കുന്നത്.
ചില നടിമാരുടെ ഭർത്താക്കന്മാരെ പോലെ ഷണ്ഡന്മാരല്ല സിനിമാ പ്രവർത്തകർ.. ഡബ്ല്യൂസിസിക്കെതിരെ വീണ്ടും!
നിലപാടുകളും അഭിപ്രായങ്ങളും തുറന്ന് പറയുന്ന സ്ത്രീകളെ അംഗീകരിക്കാന്‍ കൂട്ടാക്കാത്ത ഒരു വിഭാഗം പച്ചത്തെറിയും സ്ലട്ട് ഷെയിമിംഗുമായി അഴിഞ്ഞാടുന്നു. സുരഭി ലക്ഷ്മിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ നടിക്ക് വേണ്ടി സംസാരിച്ചില്ല എന്നതായിരുന്നു ഡബ്ല്യൂസിസിയുടെ കുറ്റം. വിമന്‍ ഇന്‍ സിനിമ കളക്ടീവിനെക്കുറിച്ച് സുരഭി തന്നെ ചിലത് സംസാരിക്കുന്നു.
വിമന്‍ ഇന്‍ സിനിമ കളക്ടീവിനെക്കുറിച്ച്
മാതൃഭൂമി ക്ലബ്ബ് എംഎമ്മിന് നല്കിയ അഭിമുഖത്തിലാണ് വിമന്‍ ഇന്‍ സിനിമ കളക്ടീവിനെക്കുറിച്ച് സുരഭി ലക്ഷ്മി മനസ്സ് തുറന്നത്. സംഘടനയില്‍ നിന്നും മാറിനില്‍ക്കാനുണ്ടായ സാഹചര്യം എന്താണെന്നും സുരഭി വ്യക്തമാക്കുന്നു. സിനിമയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് വേണ്ടി സംഘടനകള്‍ രൂപീകരിക്കുന്നത് നല്ല കാര്യം തന്നെയാണെന്ന് സുരഭി പറയുന്നു.
തുടക്കത്തിൽ അംഗം
സംഘടന രൂപീകരിക്കപ്പെട്ട സമയത്ത് താനും ഡബ്ല്യൂസിസിയില്‍ അംഗമായിരുന്നു. എന്നാല്‍ നിശബ്ദ അംഗമായിരുന്നു താനും. ആ സമയത്ത് സംഘടനയുമായി ബന്ധപ്പെട്ട പല ചര്‍ച്ചകളിലും തനിക്ക പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല. ദേശീയ പുരസ്ക്കാരം ലഭിച്ചതിന് ശേഷമുള്ള തിരക്കുകളായിരുന്നു അതിന് കാരണമെന്നും സുരഭി പറയുന്നു.
ചർച്ചകളിൽ മൌനം
വിമന്‍ ഇന്‍ സിനിമ കളക്ടീവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വാട്സ്ആപ്പ് ഗ്രൂപ്പില്‍ ചര്‍ച്ച ചെയ്യാറുണ്ട്. താന്‍ ആ സമയത്ത് മൗനം പാലിച്ചു. തിരക്കുകളായിരുന്നു കാരണം. എന്നാല്‍ താന്‍ പ്രതികരിക്കാതിരിക്കുന്നത് സംഘടനയിലെ മറ്റ് അംഗങ്ങള്‍ക്ക് ബുദ്ധിമുട്ടാണെന്ന് ഒരു അഭിപ്രായം ഉയര്‍ന്നു. അത്തരമൊരു മെസ്സേജ് വാട്സ്ആപ്പില്‍ വന്നു.
പിന്തുണച്ച് പുറത്തേക്ക്
ഇതേത്തുടര്‍ന്നാണ് സംഘടനയ്ക്ക് എല്ലാ പിന്തുണയും പ്രഖ്യാപിച്ച് താന്‍ മാറി നിന്നതെന്നും സുരഭി പറയുന്നു. സിനിമയില്‍ ചെറിയ വേഷങ്ങള്‍ ചെയ്യുന്ന നടിയാണ് താന്‍. തിയറ്റര്‍ ആര്‍ട്ടിസ്റ്റ് കൂടിയാണ്. ഒപ്പം ജോലി ചെയ്യുന്നതാകട്ടെ ഭൂരിപക്ഷവും പുരുഷന്മാരാണ്. അവര്‍ക്കിടിയില്‍ ഒരിടമുണ്ടാക്കുക എന്നത് മാത്രമാണ് താന്‍ ചിന്തിക്കുന്നതെന്നും സുരഭി ലക്ഷ്മി പറയുന്നു.
മേളയിലേക്ക് ക്ഷണമില്ല
ഒരു വ്യക്തി എന്ന നിലയ്ക്ക് ജോലി ചെയ്യുന്നവര്‍ക്കൊപ്പം നില്ക്കുക എന്നതാണ് തന്റെ നിലപാട്. വിമന്‍ ഇന്‍ സിനിമ കളക്ടീവിന്റെ ലക്ഷ്യം നല്ലതാണെങ്കില്‍ ഭംഗിയായി നടക്കട്ടെ എന്നും സുരഭി പറയുന്നു. ചലച്ചിത്ര മേളയില്‍ തനിക്ക് പാസ്സ് നിഷേധിച്ചിരുന്നില്ല. എന്നാല്‍ ഉദ്ഘാടന വേദിയിലേക്ക് ക്ഷണമുണ്ടായിരുന്നില്ല എന്നും സുരഭി വ്യക്തമാക്കി. പാസ്സ് തരുന്നത് വിവാദങ്ങള്‍ തുടങ്ങിയ ശേഷമാണ്.
വിവാദങ്ങൾ ഇല്ലാതിരിക്കട്ടെ
മേളയുടെ സമാപനത്തിന് വിളിക്കുന്ന കാര്യം ആലോചിക്കുന്നുണ്ടെന്ന് പറഞ്ഞിരുന്നു. എന്നാല്‍ മറ്റൊരു പരിപാടിയുണ്ടായിരുന്നതിനാല്‍ പോകാന്‍ സാധിച്ചില്ലെന്നും സുരഭി വ്യക്തമാക്കി. പുരസ്ക്കാര ജേതാക്കളെ മേളയുടെ വേദിയില്‍ ആദരിക്കുന്ന പതിവില്ലെന്നാണ് പറഞ്ഞത്. എന്നാല്‍ ഗോവയില്‍ പുരസ്ക്കാരം നേടിയ പാര്‍വ്വതിയെ ആദരിക്കുകയും ചെയ്തു. അടുത്ത മേളയില്‍ ഇത്തരം വിവാദങ്ങള്‍ ഇല്ലാതിരിക്കട്ടെ എന്നും സുരഭി പറഞ്ഞു.
സംഘടനയ്ക്ക് വിമർശനം
സുരഭിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ വിമന്‍ ഇന്‍ സിനിമ കളക്ടീവ് പ്രതികരിച്ചിരുന്നില്ല. ഇതാണ് എതിര്‍പ്പുകള്‍ക്കിടയാക്കിയത്. സംഘടന ഒപ്പം നില്ക്കുന്ന അവളാകാന്‍ ഇനിയും എത്ര നാള് തനിക്ക് വേണ്ടി വരുമെന്ന് സുരഭി ചോദിച്ചിരുന്നു. ചലച്ചിത്ര മേളയുടെ ഭാഗമായി സിനിമയിലെ സ്ത്രീ സാന്നിദ്ധ്യം എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ഓപ്പണ്‍ ഫോറത്തിലേക്കും സുരഭിക്ക് ക്ഷണമുണ്ടായിരുന്നില്ല.
വിമന്‍ ഇന്‍ സെലക്ടീവ്
സുരഭിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ വിമന്‍ ഇന്‍ സിനിമ കളക്ടീവിന് എതിരെ കോണ്‍ഗ്രസ്സ് നേതാവ് പിസി വിഷ്ണുനാഥ് അടക്കമുള്ളവര്‍ രംഗത്ത് വന്നിരുന്നു. വിമന്‍ ഇന്‍ കളക്ടീവിന്റെ തുടക്കത്തിലുണ്ടായിരുന്ന പ്രതീക്ഷ ഇപ്പോഴില്ലെന്നായിരുന്നു പിസി വിഷ്ണുനാഥിന്റെ പ്രതികരണം. മാത്രമല്ല വിമന്‍ ഇന്‍ കളക്ടീവ് അല്ല, വിമന്‍ ഇന്‍ സെലക്ടീവ് ആണെന്നും വിഷ്ണുനാഥ് പരിഹസിക്കുകയുണ്ടായി.