സുരഭിക്ക് നേരത്തെ തന്നെ ഗസ്റ്റ് പാസ്സ് റെഡി.. മേളയിൽ ആരും ക്ഷണിച്ചിട്ട് വന്നതല്ലെന്ന് ദീദി
Recommended Video
തിരുവനന്തപുരം: മികച്ച നടിക്കുള്ള ദേശീയ പുരസ്‌ക്കാരം മലയാളത്തിന് സമ്മാനിച്ച സുരഭി ലക്ഷ്മിയെ രാജ്യാന്തര ചലച്ചിത്ര മേള അവഗണിച്ചതിനെതിരെ വലിയ തോതില്‍ ചര്‍ച്ച നടക്കുകയാണ്. സുരഭി തന്നെ അവഗണനയില്‍ പ്രതിഷേധിച്ച് പ്രതികരണവുമായി രംഗത്ത് വന്നിരുന്നു. തുടര്‍ന്ന് ഫെസ്റ്റിവല്‍ ഡയറക്ടര്‍ കമല്‍ വിശദീകരണം നല്‍കുകയും ചെയ്തു. ഈ വിഷയത്തില്‍ സിനിമയിലെ സ്ത്രീകളുടെ സംഘടനയായ വിമന്‍ ഇന്‍ സിനിമ കളക്ടീവ് പ്രതികരിക്കാത്തത് വലിയ വിമര്‍ശനത്തിന് ഇടയാക്കി. വിമന്‍ ഇന്‍ സിനിമ കളക്ടീവിലെ അംഗമായ തിരക്കഥാകൃത്ത് ദീദി ദാമോദരന്‍ സംഭവത്തെക്കുറിച്ച് പ്രതികരിച്ചിരിക്കുന്നു.
ആക്രമിക്കപ്പെട്ട നടിക്ക് സിനിമയിൽ അയിത്തം? അഭിനയിപ്പിച്ചാൽ അവർ കൂവിത്തോൽപ്പിക്കും! വെളിപ്പെടുത്തൽ
സുരഭിക്ക് നീതിനിഷേധമുണ്ടായിട്ടില്ല
രാജ്യാന്തര ചലച്ചിത്ര മേളയില്‍ സുരഭി ലക്ഷ്മിയോട് നീതിനിഷേധമുണ്ടായിട്ടില്ലെന്നാണ് ദീദി ദാമോദരന്റെ പ്രതികരണം. വിമന്‍ ഇന്‍ കളക്ടീവ് ഭാരവാഹി എന്ന നിലയ്ക്കല്ല, വ്യക്തിപരമായാണ് ഈ അഭിപ്രായം പറയുന്നതെന്നും ദീദി ദാമോദരന്‍ വ്യക്തമാക്കി. മേളയില്‍ ആദരിക്കാത്തതിന് സുരഭി പ്രകടിപ്പിച്ച വിഷമത്തില്‍ ഖേദമുണ്ടെന്നും ദീദി പറഞ്ഞു.
ഗസ്റ്റ് പാസ്സ് നേരത്തെ റെഡി
തനിക്ക് സുരഭിയോട് വ്യക്തിപരമായി ബന്ധമുണ്ട്. അതിനാല്‍ വിഷയത്തെക്കുറിച്ച് അന്വേഷണം നടത്തുകയും ചെയ്തിട്ടുണ്ട്. സുരഭിയെ നേരത്തെ തന്നെ ഫെസ്റ്റിവല്‍ ഡയറക്ടറായ കമല്‍ വിളിക്കുകയും ഗസ്റ്റ് പാസ് തയ്യാറാക്കി വെയ്ക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ വിളിക്കാൻ വൈകിയെന്നായിരുന്നു മറുപടി. ഈ പ്രശ്‌നങ്ങള്‍ നടന്ന സാഹചര്യത്തില്‍ കമല്‍ സുരഭിയെ ഫോണില്‍ വിളിക്കുകയും ചെയ്തിട്ടുണ്ട്.
ആരും ക്ഷണിച്ചിട്ട് വന്നതല്ല
മാത്രമല്ല ചലച്ചിത്ര മേളയില്‍ പങ്കെടുക്കാന്‍ തിരുവനന്തപുരത്തേക്ക് വരുന്നതിനായി വിമാനടിക്കറ്റ് റെഡിയാക്കുകയും വന്നാല്‍ താമസിക്കാന്‍ വേണ്ട സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട് എന്ന് സുരഭിയെ കമല്‍ അറിയിച്ചിട്ടുമുണ്ട്. ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കുന്ന സിനിമകളുടെ അഭിനേതാക്കളും അണിയറ പ്രവര്‍ത്തകരും മാത്രമാണ് ഇവിടെ ക്ഷണിച്ചിട്ട് എത്തിയവര്‍. മറ്റാരും അങ്ങനെ വന്നവരല്ല.
മേളയുടെ ചരിത്രം അങ്ങനല്ല
ചലച്ചിത്ര മേള അവരുടേത് കൂടിയാണ് എന്ന് കരുതി എത്തിയവരാണ് മറ്റുള്ളവരെല്ലാം എന്നും ദീദി ദാമോദരന്‍ പറഞ്ഞു. ദേശീയ പുരസ്‌ക്കാരം ലഭിച്ച ആരെയും ഐഎഫ്എഫ്‌കെയില്‍ ആദരിച്ച പതിവ് ഇതുവരെയില്ലെന്നും ദീദി കൂട്ടിച്ചേര്‍ത്തു. അതുകൊണ്ട് തന്നെ ഇതുവരെയുള്ള കീഴ്വഴക്കം തെറ്റിച്ച് സുരഭിക്ക് നീതി നിഷേധിച്ചു എന്ന ആരോപണത്തില്‍ കഴമ്പില്ല. ബീനാ പോള്‍ അടക്കമുള്ളവര്‍ ദേശീയ പുരസ്‌ക്കാര ജേതാക്കളാണ്. അവരെയൊന്നും മേളയില്‍ ആദരിച്ച പതിവില്ല.
സുരഭിയുടെ യാത്ര അഭിനന്ദനാര്‍ഹം
ദേശീയ പുരസ്‌ക്കാരം വരെയുള്ള സുരഭിയുടെ യാത്ര അഭിനന്ദനാര്‍ഹമാണ്. അത് അറിയാത്ത ആരും ചലച്ചിത്ര അക്കാദമിയിലോ വിമന്‍ ഇന്‍ സിനിമ കളക്ടീവിലോ ഇല്ല. ചലച്ചിത്ര മേളയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ആളായതിനാല്‍ അക്കാദമിയെ ന്യായീകരിക്കേണ്ട കാര്യം തനിക്കില്ല. മറിച്ച് അതുകൊണ്ടാണ് ഈ സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷിക്കാന്‍ സാധിച്ചത് എന്നും ദീദി പറഞ്ഞു.
മിന്നാമ്മിനുങ്ങ് ഇല്ലാത്തതിന് കാരണം
സുരഭിക്ക് പുരസ്‌ക്കാരം നേടിക്കൊടുത്ത മിന്നാമ്മിനുങ്ങ് എന്ന ചിത്രം മേളയില്‍ പ്രദര്‍ശിപ്പിക്കാത്തതിന് എതിരെയും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. മേളയിലേക്ക് ചിത്രങ്ങള്‍ തെരഞ്ഞെടുക്കുന്ന ജൂറി മിന്നാമ്മിനുങ്ങ് തെരഞ്ഞെടുത്തിരുന്നില്ല. ഈ സാഹചര്യത്തില്‍ അവള്‍ക്കൊപ്പം എന്ന വിഭാഗത്തിലായിരുന്നു ആ ചിത്രം വരേണ്ടിയിരുന്നത്. മീനാ പിള്ളയാണ് ആ വിഭാഗത്തിലേക്കുള്ള സിനിമകള്‍ തെരഞ്ഞെടുത്തത്.
മനപ്പൂർവ്വം മാറ്റിനിർത്തിയിട്ടില്ല
സെലക്ഷന്‍ കമ്മിറ്റിയുടെ തീരുമാനത്തില്‍ അക്കാദമി കൈ കടത്തുന്ന പതിവില്ല. ആ സിനിമ തിരഞ്ഞെടുക്കപ്പെടാത്തതിന് അക്കാദമിയെ കുറ്റപ്പെടുത്താനാവില്ല. മേളയിലെ ആര്‍ക്കും തന്നെ സുരഭിയെ മാറ്റി നിര്‍ത്തണമെന്നോ സുരഭിയോട് എന്തെങ്കിലും വിരോധമോ ഇല്ല. സുരഭിയുടെ നേട്ടങ്ങളില്‍ എല്ലാവര്‍ക്കും അഭിമാനം മാത്രമേ ഉള്ളൂ. മനപ്പൂര്‍വ്വം മേളയില്‍ നിന്നും സുരഭിയെ മാറ്റിനിര്‍ത്തിയിട്ടില്ല എന്ന് തനിക്ക് ഉറപ്പുണ്ടെന്നും ദീദി ദാമോദരന്‍ വ്യക്തമാക്കി.