'പ്രതിപക്ഷത്തിരിക്കുമ്പോള്‍ പലസമരങ്ങളും നടത്തും, ഇന്ധന വിലയ്‌ക്കെതിരെ വണ്ടിയുന്തിയത് അങ്ങനെ'- കെ സുരേന്ദ്രൻ
തിരുവനന്തപുരം: രാജ്യത്ത് കഴിഞ്ഞ മൂന്നാഴ്ചയായി ഇന്ധന വില കുതിച്ചുകയറിക്കൊണ്ടിരിക്കുകയാണ്. കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പ് പ്രമാണിച്ച് ഇന്ധന വിലവര്‍ദ്ധന താത്കാലികമായി മരവിപ്പിക്കണമെന്ന് കേരളത്തിലെ ബിജെ നേതാക്കള്‍ ആവശ്യപ്പെട്ടിട്ടും കേന്ദ്ര നേതൃത്വം ചെവിക്കൊണ്ടില്ല എന്നും വാര്‍ത്തകള്‍ വരുന്നുണ്ട്.
Recommended Video
കേരളത്തെ തഴഞ്ഞ് ബിജെപി നേതൃത്വം; തമ്മിലടിയില്‍ പരിഭവം... വരുന്നത് അമിത് ഷായുടെ മാസ്റ്റര്‍ പ്ലാന്‍?
എന്തായാലും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും ഇന്ധനവില വര്‍ദ്ധനയില്‍ വലിയ പ്രശ്‌നമൊന്നും തോന്നുന്നില്ല. വണ്ടി ഉന്തിക്കൊണ്ടുള്ള പഴയ സമരത്തെ കെ സുരേന്ദ്രന്‍ തള്ളിക്കളയും ചെയ്തു. വിശദാംശങ്ങള്‍...
എണ്ണക്കമ്പനികള്‍
പെട്രോളിയം ഉത്പന്നങ്ങളുടെ വില വര്‍ദ്ധിപ്പിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരിന് യാതൊരു പങ്കുമില്ലെന്നാണ് കെ സുരേന്ദ്രന്റെ വാദം. എണ്ണക്കമ്പനികള്‍ ആണ് വില കൂട്ടുന്നത്. വില നിയന്ത്രണം എടുത്തുകളഞ്ഞത് കോണ്‍ഗ്രസ് സര്‍ക്കാര്‍ ആണെന്നും സുരേന്ദ്രന്‍ പറയുന്നു.
പല സമരങ്ങളും നടത്തും
പ്രതിപക്ഷത്തിരിക്കുമ്പോള്‍ പല സമരങ്ങളും നടത്തും. അങ്ങനെയാണ് പെട്രോളിയം വിലവര്‍ദ്ധനയ്‌ക്കെതിരെ വണ്ടി ഉന്തി സമരം ചെയ്തത്. ഇനി മറ്റുള്ളവര്‍ ഉന്തട്ടെ എന്നായിരുന്നു ഇത് സംബന്ധിച്ച ചോദ്യത്തിന് കെ സുരേന്ദ്രന്‍ പ്രതികരിച്ചത്. അതിത്ര ആനക്കാര്യമാണോ എന്നും സുരേന്ദ്രന്‍ ചോദിക്കുന്നുണ്ട്.
ജനങ്ങളെ ബാധിക്കില്ല
പെട്രോള്‍ വില വര്‍ദ്ധന ജനങ്ങളെ ബാധിക്കില്ലെന്ന വിചിത്ര പ്രതികരണവും കെ സുരേന്ദ്രന്‍ നടത്തിയിട്ടുണ്ട്. പെട്രോള്‍ വിലവര്‍ദ്ധനയില്‍ ഒരു കാര്യവും ഇല്ലെന്നും അതൊന്നും തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കില്ലെന്നും കെ സുരേന്ദ്രന്‍ പറയുന്നുണ്ട്.
യുപിഎ സര്‍ക്കാരിനേക്കാള്‍
പെട്രോളിയം ഉത്പന്നങ്ങളുടെ വിലനിയന്ത്രണം എടുത്ത് കളഞ്ഞത് കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാര്‍ ആയിരുന്നു എന്ന് എടുത്ത് പറയുന്നുണ്ട് സുരേന്ദ്രന്‍. യുപിഎ സര്‍ക്കാരിന്റെ കാലത്ത് 87 രൂപയ്ക്ക് പെട്രോള്‍ അടിച്ചിട്ടുണ്ടെന്നും ഇന്നിപ്പോള്‍ 83 രൂപ ആയില്ലേ എന്നുമൊക്കെയാണ് അദ്ദേഹത്തിന്റെ ചോദ്യങ്ങള്‍.
അന്താരാഷ്ട്ര വിഷയമെന്ന് കുമ്മനം
ഇന്ധനവില വര്‍ദ്ധന തിരഞ്ഞെടുപ്പിനെ ഒരുതരത്തിലും സ്വാധീനിക്കില്ലെന്നാണ് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷനും മുന്‍ മിസോറാം ഗവര്‍ണറും ആയ കുമ്മനം രാജശേഖരനും പറയുന്നത്. പെട്രോളിയം വില വര്‍ദ്ധന ഒരു അന്താരാഷ്ട്ര വിഷയം മാത്രമാണെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.
കുതിച്ചുകയറുന്ന വില
മൂന്നാഴ്ചയ്ക്കുള്ളില്‍ രാജ്യത്ത് പെട്രോള്‍ ഡീസല്‍ വിലയില്‍ വലിയ വര്‍ദ്ധനയാണ് ഉണ്ടായിട്ടുള്ളത്. പെട്രോള്‍ വില ലിറ്ററിന് മൂന്ന് രൂപയോളം കൂടിക്കഴിഞ്ഞു. ഡീസലിന് നാല് രൂപയോളം ആണ് വര്‍ദ്ധിച്ചിട്ടുള്ളത്. എന്നിട്ടും അത് ജനങ്ങളെ ബാധിക്കില്ല എന്ന നിലപാടാണ് ബിജെപി നേതാക്കള്‍ സ്വീകരിക്കുന്നത്.
ബിജെപിയെ തോല്‍പ്പിക്കാന്‍ ഇടത്-വലത് മുന്നണികൾ വർഗീയ പ്രചാരണം അഴിച്ചുവിടുന്നു: കെ സുരേന്ദ്രൻ