'ഇന്ദ്രൻസിനെ തഴഞ്ഞിട്ട് ചാണക സംഘിക്ക് തന്നില്ലല്ലോ'; അപ്പോത്തിക്കിരിയിൽ എനിക്കോ ഇന്ദ്രൻസിനോ പുരസ്കാരം തന്നോ?'
കൊച്ചി; സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ ഇന്ദ്രൻസിനെ തഴഞ്ഞോയെന്ന ചോദ്യത്തിന് മറുപടിയുമായി മുൻ എം പിയും നടനുമായ സുരേഷ് ഗോപി. ഇന്ദ്രൻസിനെ തഴഞ്ഞിട്ട് ചാണക സംഘിക്ക് തന്നില്ലല്ലോ പിന്നെ എന്തിനാണ് വിഷമിക്കുന്നതെന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. അപ്പോത്തിക്കിരിയെന്ന ചിത്രത്തിലെ അഭിനയത്തിന് തനിക്കോ ഇന്ദ്രൻസിനോ പുരസ്കാരം തന്നോയെന്നും ഇന്ദ്രസിന്റെ ആ സിനിമയിലെ പ്രകടനം മോശമായിരുന്നോയെന്നും സുരേഷ് ഗോപി ചോദിച്ചു. തൃക്കാക്കരയിൽ ബി ജെ പി സ്ഥാനാർത്ഥി എ എൻ രാധാകൃഷ്ണന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെയായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.

'അവർഡ് നിർണയത്തിൽ രാഷ്ട്രീയമുണ്ടോയെന്ന് എന്നോട് ചോദിക്കേണ്ട, മോഹൻലാലിനോടോ മമ്മൂട്ടിയോടോ പോയി ചോദിക്ക്. എന്തുകൊണ്ട് അവാർഡിന് പരിഗണിച്ചില്ലെന്ന് ചോദിക്കാനുള്ള അർഹത ഇന്ദ്രൻസിനുണ്ട്. സിനിമാ അവലോകനത്തിന് വേണ്ടി കൊടുക്കുമ്പോൾ ജൂറിയുടെ തീരുമാനം അംഗീകരിക്കുമെന്ന് നമ്മൾ ഒപ്പിട്ട് നൽകും. കേന്ദ്രത്തിൽ 18 ഭാഷ പരിശോധിച്ചപ്പോൾ 1997 ഏറ്റവും നല്ല സംവിധായകൻ ജയരാജായിരുന്നു, മലയാളത്തിൽ ഒരു ഭാഷ മാത്രം പരിശോധിച്ചപ്പോൾ യോഗ്യത ഇല്ലാതായി,സുരേഷ് ഗോപി പറഞ്ഞു.
തൃക്കാക്കരയിൽ ബി ജെ പി വിജയിക്കണം, വിജയിപ്പിക്കാനാണ് താൻ ഇവിടെ വന്നിരിക്കുന്നതെന്നും സുരേഷ് ഗോപി വ്യക്തമാക്കി. എ എൻ രാധാകൃഷ്ണൻ 'തൃക്കാക്കര' എടുക്കാൻ പറ്റിയ നേതാവാണെന്നും സുരേഷ് ഗോപി പറഞ്ഞു. പിസി ജോർജിനെ അനുകൂലിക്കുന്നോയെന്ന ചോദ്യത്തിന് അനുകൂലിക്കുന്നോ ഇല്ലയോ എന്നതല്ല പ്രധാനമെന്നും വിഷയത്തിൽ സർക്കാർ സ്വീകരിച്ച നിലപാടിനെ കുറിച്ച് മുഖ്യമന്ത്രിയോടാണ് ചോദിക്കേണ്ടതെന്നും സുരേഷ് ഗോപി പറഞ്ഞു. പിസി ജോർജ് മാത്രമാണോ വിദ്വേഷ പ്രസംഗം നടത്തിയതെന്നും സുരേഷ് ഗോപി ചോദിച്ചു.
അതിനിടെ എൽ ഡി എഫ് സ്ഥാനാർത്ഥി ജോ ജോസഫിന്റെ പേരിൽ പ്രചരിക്കുന്ന അശ്ലീല വീഡിയോ എൽ ഡി എഫിന്റ നാടകണമാണെന്നും സുരേഷ് ഗോപി പറഞ്ഞു. തിരഞ്ഞെടുപ്പ് വിജയത്തിനായി എൽ ഡി എഫ് എന്തു പണിയും ചെയ്യുമെന്നും അതൊക്കെ നാട്ടുകാർക്ക് അറിയാമെന്നും സുരേഷ് ഗോപി പറഞ്ഞു.
ബി ജെ പിയെ സംബന്ധിച്ച് വികസനം മാത്രമാണ് മുന്നോട്ട് വെയ്ക്കാനുള്ളതെന്നും സുരേഷ് ഗോപി പറഞ്ഞു. തൃശ്ശൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കണമോ അടുത്ത ലോക്സഭ തിരഞ്ഞെടുപ്പിൽ മത്സരിക്കണോ തുടങ്ങിയ കാര്യങ്ങളെല്ലാം പാർട്ടിയാണ് തിരുമാനിക്കേണ്ടതെന്നും സുരേഷ് ഗോപി പറഞ്ഞു.












Click it and Unblock the Notifications