അതൊരു വരവാണ്.. രാജാവ് വരുന്നത് പോലെ തന്നെ! തെച്ചിക്കോട്ട് കാവ് രാമചന്ദ്രൻ വേണമെന്ന് സുരേഷ് ഗോപി
Recommended Video
തൃശൂര്‍: തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വിലക്കുമായി ബന്ധപ്പെട്ട വിവാദം തുടരുകയാണ്. തൃശൂര്‍ പൂരത്തിന് തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെ എഴുന്നള്ളിക്കണം എന്ന് ആവശ്യപ്പെട്ട് രംഗത്ത് വന്നിരിക്കുകയാണ് തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും നടനുമായ സുരേഷ് ഗോപി. തെക്കോട്ടിറക്കത്തിന് തെച്ചിക്കോട്ട് കാവ് രാമചന്ദ്രനെ കൊണ്ട് വരണം എന്നാണ് തന്റെ അഭിപ്രായമെന്ന് സുരേഷ് ഗോപി പ്രതികരിച്ചു.
അതൊരു വരവാണ്. രാജാവ് വരുന്നത് പോലെ തന്നെ. ആ കാഴ്ച ഇത്തവണയും സാധ്യമാക്കണമെന്നും സുരേഷ് ഗോപി ആവശ്യപ്പെട്ടു. വൈകാരികതയ്ക്ക് കത്തി വെയ്ക്കരുത് എന്നും സുരേഷ് ഗോപി വ്യക്തമാക്കി. രാഷ്ട്രീയക്കാര്‍ വെച്ചോട്ടെ, എന്നാല്‍ ഉദ്യോഗസ്ഥര്‍ അതിന് ചുക്കാന്‍ പിടിക്കരുത് എന്നും സുരേഷ് ഗോപി പറഞ്ഞു.
ആനയെ കൊണ്ട് വരുന്നതിന് മുഴുവന്‍ സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കട്ടെ. അസാധാരണമായി എന്തെങ്കിലും സംഭവിച്ചാല്‍ മയക്ക് വെടിയും ആനയെ തളക്കുന്ന മറ്റ് മാര്‍ഗങ്ങളും സ്വീകരിക്കാവുന്നതാണ്. തെച്ചിക്കോട്ട്കാവ് രാമചന്ദ്രന് വേണ്ട എന്ന് പറയുന്നവര്‍ സുരക്ഷ ഒരുക്കി കാര്യങ്ങള്‍ നടത്തട്ടെ എന്നും ഇത്തവണ ആദ്യമായി പൂരം കാണാന്‍ തൃശൂരില്‍ ഉണ്ടാകുമെന്നും സുരേഷ് ഗോപി പറഞ്ഞു.
തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെ വിലക്കിയ സംഭവത്തില്‍ ഇടപെടാന്‍ സാധിക്കില്ലെന്ന് ഹൈക്കോടതി ഇന്ന് വ്യക്തമാക്കിയിരുന്നു. കളക്ടര്‍ അധ്യക്ഷനായ സമിതിയാണ് ഇക്കാര്യത്തില്‍ ഇടപെടേണ്ടത് എന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ആവശ്യമെങ്കില്‍ പൂര വിളംബരത്തിന് വേണ്ടി മാത്രമായി ആനയെ എഴുന്നളളിക്കാം എന്നാണ് സര്‍ക്കാരിന് എജിയുടെ നിയമോപദേശം ലഭിച്ചിരിക്കുന്നത്.