ആശാവർക്കർമാരെ കാണാൻ വീണ്ടും എത്തി സുരേഷ് ഗോപി;മഴയിൽ കുടയും റെയിൻകോട്ടുകളും നൽകി
ആശ വര്‍ക്കേഴ്‌സിന്റെ സമരവേദിയിൽ വീണ്ടുമെത്തി സുരേഷ് ഗോപി എംപി. മഴയത്ത് സമരം ചെയ്യുന്ന ആശ വര്‍ക്കര്‍മാര്‍ക്ക് റെയ്ന്‍കോട്ടുകളും കുടകളും നൽകിയാണ് സുരേഷ് ഗോപി മടങ്ങിയത്. മഴയെ തുടർന്ന് ആശാ വർക്കർമാർ മഴനനയാതിരിക്കാൻ കെട്ടിയ ടാർപ്പാളിൻ പോലീസ് അഴിച്ചുനീക്കിയത് വിവാദമായിരുന്നു ഇതിന് പിന്നാലെയാണ് സുരേഷ് ഗോപിയുടെ സന്ദർശനം.
അതേസമയം ഈ വിഷയം കേന്ദ്രത്തിന്റെ ശ്രദ്ധയിൽ പെടുത്താനായി നാളെ താൻ ഡൽഹിയിലേക്ക് പോകുമെന്നും ആവശ്യമെങ്കില്‍ പ്രധാനമന്ത്രിയെ കാണുമെന്നും സുരേഷ് ഗോപി പറഞ്ഞു. ' നാളെ ഇതിനായി ഡല്‍ഹിക്ക് പോവുകയാണ്. കേന്ദ്രമന്ത്രി ജെപി നദ്ദയെ കണ്ട് സംസാരിക്കും. ആവശ്യമാണെങ്കില്‍ പ്രധാനമന്ത്രിയോടും സംസാരിക്കും - സുരേഷ്‌ഗോപി വ്യക്തമാക്കി.

'ആശാ വർക്കാർമാർ തന്നെയാണ് പോലീസ് ടാർപോളിൻ പൊളിച്ചെന്ന് അറിയിച്ചത്. പിന്നെ സോഷ്യൽ മീഡിയയിലും കണ്ടു. അവരെയൊന്ന് നേരിട്ട് കണ്ടു. പ്രകൃതി അവരെ തണുപ്പിക്കുകയാണെങ്കിലും സമരത്തിന്റെ വീര്യത്തിന് യാതൊരു കുറവുമില്ല. പോലീസ് ടാർപോളിൻ അഴിച്ചുമാറ്റിയത് ചോദ്യം ചെയ്യാൻ വന്നതല്ല ഞാൻ. അവരുടെ ദേഹത്തെ റെയിൽ കോട്ടൊന്നും ആരും അഴിച്ചുമാറ്റില്ലല്ലോ. ഞാൻ എന്തായാലും ഇവരുടെ ആവശ്യത്തിനായി ഡൽഹിക്ക് പോകുകയാണ്. നദ്ദാജിയുമായി സംസാരിക്കും. ആവശ്യമെങ്കിൽ പ്രധാനമന്ത്രിയുമായി സംസാരിക്കും. കേന്ദ്രത്തിന്റെ ഭാഗത്ത് നിന്ന് എന്തൊക്കെ ചെയ്യാൻ സാധിക്കും അതൊക്കെ ചെയ്യും', സുരേഷ് ഗോപി പറഞ്ഞു.
അതേസമയം ആശാ വർക്കർമാരുടെ കാര്യത്തിൽ കേന്ദ്രസർക്കാരാണ് ഉചിതമായ തീരുമാനം എടുക്കേണ്ടതെന്നാണ് സംസ്ഥാന സർക്കാർ ആവർത്തിക്കുന്നത്. 'ആശ' ഒരു കേന്ദ്ര പദ്ധതിയാണെങ്കിലും അനുഭാവപൂർവമായ സമീപനമാണ് സംസ്ഥാനത്തിന്റേതെന്നും ആശാ വർക്കർമാരുടെ കാര്യത്തിൽ സർക്കാരിന് കടുംപിടിത്തം ഇല്ലെന്നുമാണ് കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി വീണ ജോർജ് പ്രതികരിച്ചത്. 'കേരളത്തിലുള്ള ബഹുഭൂരിപക്ഷം (89%) ആശാ വർക്കർമാർക്കും 10000 മുതൽ 13500 രൂപ വരെ ഇൻസെന്റീവും ഓണറേറിയവും ലഭിക്കുന്നുണ്ടെന്നും അതിൽ 9500 രൂപ സംസ്ഥാനം മാത്രം നൽകുന്നതാണ്. മറ്റ് സംസ്ഥാനങ്ങൾ നൽകുന്നതിനേക്കാൾ കൂടുതലാണിത്. വളരെ കുറച്ച് ആശാ പ്രവർത്തകർ മാത്രമാണ് സമരത്തിലുള്ളതെന്നും മന്ത്രി സെക്രട്ടേറിയറ്റിൽ നടന്ന വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.
എന്നാൽ സമരത്തിൽ നിന്ന് പിന്നോട്ട് പോകില്ലെന്ന് ആവർത്തിക്കുകയാണ് ആശാ വർക്കർമാർ. 7000 രൂപയിൽ നിന്ന് 21000 രൂപയായി ഓണറേറിയം വർധിപ്പിക്കുക, വിരമിക്കുമ്പോൾ അഞ്ചുലക്ഷം രൂപ പെൻഷൻ അനുവദിക്കുക തുടങ്ങിയവയാണ് ആശാ വർക്കർമാർ മുന്നോട്ട് വെക്കുന്ന പ്രധാന ആവശ്യങ്ങള്‍.












Click it and Unblock the Notifications