തൃശൂരിൽ 1 കോടി വിഷു കൈനീട്ടം നൽകി സുരേഷ് ഗോപി; ഇത്തവണ തൃശൂർ എടുക്കുമോ? മറുപടി
തൃശൂരിലെ മേള കലാകാരൻമാർക്ക് വിഷുക്കോടിയും വിഷു കൈനീട്ടവും വിതരണം ചെയ്ത് നടനും മുൻ എംപിയുമായ സുരേഷ് ഗോപി. തൃശ്ശൂരിലെ കൗസ്തുഭം ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിലാണ് വിഷു കൈനീട്ടം വിതരണം ചെയ്തത്.
ലക്ഷ്മി സുരേഷ് ഗോപി ഇനിഷ്യേറ്റീവിന്‍റെ നേതൃത്വത്തിലായിരുന്നു വിഷുക്കൈനീട്ടം നല്‍കിയത്. പെരുവനം കുട്ടൻ മാരാർ, കിഴക്കൂട്ട് അനിയൻ മാരാർ, കേളത്ത് അരവിന്ദാക്ഷൻ മാരാർ, വെളിത്തിരുത്തി ഉണ്ണി, തൃച്ചൂർ മോഹനൻ, പെരുവനം സതീശൻ മാരാർ, പറക്കാട് തങ്കപ്പൻമാരാർ തുടങ്ങിയ പ്രമുഖന്‍ കൈനീട്ടം ഏറ്റുവാങ്ങി.

വിഷു കൈനീട്ടം നൽകുന്നതിന്റെ പേരിൽ തനിക്കാരും വോട്ട് ചെയ്യേണ്ടതില്ലെന്ന് സുരേഷ് ഗോപി ചടങ്ങിൽ പറഞ്ഞു. പരിപാടിയിൽ രാഷ്ട്രീയമില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി. സിനിമയിൽ നിന്ന് ലഭിക്കുന്ന പ്രതിഫലത്തിൽ നിന്ന് നീക്കിവയ്ക്കുന്ന 1 കോടി രൂപയാണ് വാദ്യ കലാകാരന്മാർക്ക് നൽകിയത്. ഇതിൽ രാഷ്ട്രീയ കണ്ടവരാണ് പരിപാടിയെ വലുതാക്കിയതെന്നും സുരേഷ് ഗോപി പറഞ്ഞു.
വർഷങ്ങളുടെ പാരമ്പര്യമുള്ള പാർട്ടികൾ എന്തിനാണ് തന്റെ വലരവിൽ വേവലാതി പെടുന്നതെന്നും സുരേഷ് ഗോപി ചോദിച്ചു. തൃശൂരിൽ നിന്നും താൻ മത്സരിക്കണോയെന്ന കാര്യത്തിൽ ഇപ്പോൾ നിശ്ചയമില്ല. അക്കാര്യമെല്ലാം തിരുമാനിക്കേണ്ടത് പാർട്ടി നേതൃത്വമാണ്. ജയിക്കണമോ എന്ന് തീരുമാനിക്കേണ്ടത് തൃശൂരിലെ വോട്ടർമാരാണ്. ഇതിലെന്തിനാണ് ഇത്ര പുകിൽ? സുരേഷ് ഗോപി ചോദിച്ചു.

കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിൽ മണ്ഡം കേന്ദ്രീകരിച്ചുള്ള ശക്തമായ പ്രവർത്തനങ്ങളാണ് കഴിഞ്ഞ അഞ്ച് വർഷമായി സുരേഷ് ഗോപി നടത്തി വരുന്നത്. ഇത്തവണയും തനിക്ക് തൃശൂരിൽ നിന്നും മത്സരിക്കാൻ താത്പര്യമുണ്ടെന്ന കാര്യം സുരേഷ് ഗോപി ബി ജെ പി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
അടുത്തിടെ തൃശൂരിൽ നടന്ന പരിപാടിക്കിടെ അമിത് ഷായെ വേദിയിൽ ഇരുത്തി കൊണ്ടായിരുന്നു സുരേഷ് ഗോപി തന്റെ ആഗ്രഹം പ്രകടിപ്പിച്ചത്. നേരത്തേ താരത്തെ തിരുവനന്തപുരത്ത് മത്സരിപ്പിക്കാനുള്ള ആലോചനയിലായിരുന്നു ബിജെപി നേതൃത്വം. എന്നാൽ സുരേഷ് ഗോപി തൃശൂർ എന്ന ആവശ്യം ഉന്നയിച്ച സാഹചര്യത്തിൽ ഇക്കാര്യം നേതൃത്വം പരിഗണിച്ചേക്കും.
സംസ്ഥാനത്ത് ഏറ്റവും ജനപ്രീതിയുള്ള നേതാവ് സുരേഷ് ഗോപിയാണെന്നായിരുന്നു ബി ജെ പിയുടെ ആഭ്യന്തര സർവ്വേയിലെ കണ്ടെത്തൽ. അതുകൊണ്ട് തന്നെ സുരേഷ് ഗോപി തൃശൂരിൽ മത്സരിച്ചാൽ നേട്ടമായേക്കുമെന്ന് നേതൃത്വം കരുതുന്നുണ്ട്. കഴിഞ്ഞ തവണ ഏറ്റവും ഒടുക്കം സുരേഷ് ഗോപിയുടെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചിട്ട് കൂടി വലിയ മുന്നേറ്റം തൃശൂരിൽ സുരേഷ് ഗോപി ഉണ്ടാക്കിയിരുന്നു.
സുരേഷ് ഗോപിക്ക് 2,93,822 വോട്ടായിരുന്നു അന്ന് ലഭിച്ചത്. 2014 ൽ ബി ജെ പി സ്ഥാനാർത്ഥിക്ക് ഇവിടെ നിന്ന് ലഭിച്ചത് വെറും കാൽ ലക്ഷത്തോളം വോട്ടുകളായിരുന്നു. അതുകൊണ്ട് തന്നെ സുരേഷ് ഗോപി ഇത്തവണ ഇറങ്ങിയാൽ മണ്ഡലം കൂടെ പോരുമെന്ന പ്രതീക്ഷ നേതൃത്വത്തിനുണ്ട്.
മാത്രമല്ല മണ്ഡലത്തില ക്രിസ്ത്ന്യൻ വോട്ടുകളും ഇക്കുറി അനുകൂലമാകുമെന്നാണ് ബി ജെ പി വിലയിരുത്തൽ. ന്യൂനപക്ഷ വോട്ടുകൾ ലക്ഷ്യം വെച്ചുള്ള പ്രവർത്തനങ്ങൾ മണ്ഡലത്തിൽ ഇതിനോടകം തന്നെ ബി ജെ പി സജീവമാക്കിയിട്ടുണ്ട്. ക്രിസ്ത്യൻ വോട്ട് നിർണായകമായ മണ്ഡലത്തിൽ യാക്കോബായ , ഓർത്തഡോക്സ് വോട്ടുകൾ ഉറപ്പാക്കാനുള്ള തന്ത്രങ്ങളും ബി ജെ പി ആരംഭിച്ചിട്ടുണ്ട്.
അതേസമയം സുരേഷ് ഗോപിയെത്തിയാൽ ഇത്തവണ എൽ ഡി എഫും യു ഡി എഫും മത്സരം കടുപ്പിക്കും. യു ഡി എഫ് ഇക്കുറി മണ്ഡലത്തിൽ മുൻ എംഎൽഎ വിടി ബൽറാമിനെ പരിഗണിച്ചേക്കുമെന്നാണ് സൂചനകൾ.












Click it and Unblock the Notifications