രണ്ടില്‍ ഒന്ന് സുരേഷ് ഗോപി ഒഴിവാക്കേണ്ടി വരും: ധർമ്മസങ്കടം, നിയമം പറയുന്നത് ഇങ്ങനെ
തിരുവനന്തപുരം:അടുത്ത മാസം ആദ്യത്തോടെ പുതിയ സിനിമയില്‍ അഭിനയിക്കാനുള്ള ഒരുക്കത്തിലാണ് കേന്ദ്ര സഹമന്ത്രി കൂടിയായ സുരേഷ് ഗോപി. എന്നാല്‍ സിനിമയില്‍ അഭിനയിക്കുന്നതില്‍ സുരേഷ് ഗോപിക്ക് മുന്നില്‍ നിരവധി നിയമ തടസ്സങ്ങളാണ് ഉള്ളതെന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്. സുരേഷ് ഗോപിയുടെ പുതിയ സിനിമയുടെ ഷൂട്ടിങ് ഒരുക്കങ്ങള്‍ ഇതിനോടകം തന്നെ ആരംഭിച്ചിരുന്നു. സെപ്റ്റംബർ ആറിന് സുരേഷ് ഗോപി അടക്കമുള്ള താരങ്ങളെ ഉള്‍പ്പെടുത്തി ഷൂട്ടിങ് ആരംഭിക്കാനാണ് തീരുമാനം.
എംപിമാർക്കും എംഎല്‍എമാർക്കും സിനിമയില്‍ അഭിനയിക്കുന്നതിന് പ്രശ്നമില്ല. എന്നാല്‍ കേന്ദ്ര-സംസ്ഥാന മന്ത്രിപദത്തിൽ ഉള്ളവർക്ക് മറ്റു ജോലികൾ ചെയ്യാൻ നിയമം അനുശാസിക്കുന്ന പെരുമാറ്റച്ചട്ടപ്രകാരം സാധ്യമല്ലെന്നാണ് ലോക്സഭയുടെ മുന്‍ സെക്രട്ടറി ജനറല്‍ പി ഡി ടി ആചാരിയെ ഉദ്ധരിച്ച് മനോരമ ഓണ്‍ലൈന്‍ റിപ്പോർട്ട് ചെയ്യുന്നത്.

നമ്മുടെ നിയമം അനുശാസിക്കുന്ന പെരുമാറ്റച്ചട്ടപ്പകാരം കേന്ദ്ര-സംസ്ഥാന മന്ത്രിപദത്തില്‍ ഉള്ളവർക്ക് മറ്റ് ജോലികള്‍ ചെയ്യാന്‍ സാധിക്കില്ല. സിനിമയോ, അധ്യാപനമോ, മറ്റേതൊരു ജോലിയും ചെയ്യാൻ ഒരു മന്ത്രിക്ക് സാധിക്കില്ല. മന്ത്രിപദം എന്നത് മുഴുവന്‍ സമയ ജോലിയായിട്ട് കാണേണ്ട കാര്യമാണ്. ഈ പദവികളില്‍ ഉള്ളവർക്ക് അവധി എടുത്ത് പോലും മറ്റ് ജോലികള്‍ക്ക് പോകാന്‍ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
ഉദ്ഘാടനങ്ങള്‍ക്ക് പോകുമ്പോള്‍ പ്രതിഫലം വാങ്ങിക്കാനും സുരേഷ് ഗോപിക്ക് സാധിക്കില്ല. പണം വാങ്ങി മറ്റൊരു ജോലി ചെയ്യല്‍ മന്ത്രി പദത്തില്‍ തുടരുമ്പോള്‍ സാധിക്കില്ല. ജനങ്ങളെ സംബന്ധിച്ചുള്ള പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതാണ് മന്ത്രിയുടെ ജോലിയുടെ സ്വഭാവം. അതില്‍ എന്തെങ്കിലും മാറ്റമുണ്ടായാല്‍ അത് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമായി മാറും. പ്രധാനമന്ത്രിക്ക് മാത്രമാണ് ഈ പെരുമാറ്റച്ചട്ടം ഭേദഗതി ചെയ്യാന്‍ അധികാരമുള്ളത്.
പെരുമാറ്റച്ചട്ടം ഭേദഗതി ചെയ്യാതെ തന്നെ, സിനിമയില്‍ അഭിനയിക്കാന്‍ സുരേഷ് ഗോപിക്ക് പ്രധാനമന്ത്രി പ്രത്യേക അനുമതി നല്‍കിയാല്‍ മറ്റ് നിരവധിപ്പേരും ജോലി ചെയ്യാനുള്ള അനുമതി ചോദിച്ച് എത്തും. ഒരു മന്ത്രി സ്വകാര്യ കാര്യങ്ങള്‍ക്ക് ശ്രദ്ധ നല്‍കി മറ്റു ജോലികളില്‍ ഏർപ്പെട്ടാല്‍ അത് മന്ത്രി പദവിയുടെ ബാധിക്കുന്നതായിരിക്കുമെന്നും പി ഡി ടി ആചാരി കൂട്ടിച്ചേർക്കുന്നു.
മന്ത്രിസ്ഥാനം ഏറ്റെടുക്കുന്നതിന് മുന്‍പ് തന്നെ സിനിമാഭിനയം തുടരണം എന്ന ആവശ്യം സുരേഷ് ഗോപി നേതൃത്വത്തെ അറിയിച്ചിരുന്നതാണ്. ഇതിന് അനുകൂല മറുപടിയായിരുന്നു ലഭിച്ചത് എന്നാണ് അന്ന് സുരേഷ് ഗോപി നേരത്തെ പറഞ്ഞിരുന്നത്. കഴിഞ്ഞ ദിവസം ഫിലിം ചേംബര്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കവെ പുതിയ സിനിമയായ ഒറ്റക്കൊമ്പന്‍ ചിത്രീകരണം തുടങ്ങാന്‍ പോകുകയാണ് എന്നും താന്‍ അനുമതി തേടിയിട്ടുണ്ട് എന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.
സിനിമയാണ് തന്റെ ജീവിതം. സിനിമ ചെയ്യുന്നതിന്റെ പേരില്‍ മന്ത്രിസ്ഥാനം തിരിച്ചെടുത്താന്‍ രക്ഷപ്പെട്ടുവെന്നും സുരേഷ് ഗോപി പറഞ്ഞു. കേന്ദ്ര സഹമന്ത്രി പദവിയിലിരിക്കെ നടത്തിയ ഈ പരമാര്‍ശം ബിജെപി കേന്ദ്രനേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ടാക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. സംസാരത്തിനിടെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പേര് പരാമര്‍ശിച്ചതും അതൃപ്തിക്ക് കാരണമായി. 22 സിനിമകളില്‍ അഭിനയിക്കണമെന്ന് പറഞ്ഞുള്ള പേപ്പര്‍ കെട്ട് അമിത് ഷാ എടുത്തെറിഞ്ഞു എന്നായിരുന്നു സുരേഷ് ഗോപിയുടെ വെളിപ്പെടുത്തല്‍.












Click it and Unblock the Notifications