സുരേഷ് ഗോപി കേന്ദ്ര മന്ത്രിസഭയിലേക്ക്?; പുനഃസംഘടനയില്‍ മലയാളി സാന്നിധ്യം ഉറപ്പെന്ന സൂചന ശക്തം
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ ഒരു സീറ്റില്‍ പോലും ബിജെപി വിജയിയിച്ചില്ലെങ്കിലും രണ്ടാം നരേന്ദ്ര മോദി സര്‍ക്കാറില്‍ രാജ്യസഭാംഗമായ വി മുരളീധരനിലൂടെ കേരളത്തിനും പ്രാതിനിധ്യം ലഭിച്ചു. മന്ത്രിസഭയിലെ ഒരു അംഗത്തില്‍ നിന്നും ആ പ്രാതിനിധ്യം ഇനിയും ഉയര്‍ന്നേക്കുമെന്ന സൂചകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
ജെഡിയു ഉള്‍പ്പടേയുള്ള സംഖ്യകക്ഷികളെ ഉള്‍പ്പെടുത്തി നരേന്ദ്രമോദി മന്ത്രി സഭ വികസിപ്പിക്കാന്‍ ഒരുങ്ങുന്നതായി നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഈ അഴിച്ചുപണിയിലാണ് കേരളത്തില്‍ നിന്നും ഒരാള്‍ കൂടി മന്ത്രിസഭയില്‍ ഇടംപിടിക്കുന്നതിന് വഴിയൊരുങ്ങുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ..

പുനഃസംഘടന
പുതുമുഖങ്ങളെ ഉള്‍പ്പെടുത്തിയുള്ള പുനഃസംഘടനയാവും കേന്ദ്രമന്ത്രിസഭയില്‍ നടക്കുകയെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ജനുവരി 29 ന് ബജറ്റ് സമ്മേളനം ആരംഭിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ഇതിന് മുന്നോടിയായി കേന്ദ്രമന്ത്രിസഭാ പുനഃസംഘടന പൂര്‍ത്തിയാക്കിയേക്കും.

ലക്ഷ്യങ്ങള്‍
ജെഡിയു ഉള്‍പ്പടേയുള്ള അതൃപ്തരായ ഘടകക്ഷികളെ അനുനയിപ്പിക്കുക, നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം നല്‍കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്‍ നിര്‍ത്തിയാണ് പുനഃസംഘടന. ചില മന്ത്രിമാരുടെ വകുപ്പുകളില്‍ മാറ്റമുണ്ടായേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

കേരളത്തില്‍ നിന്ന്
കേന്ദ്രമന്ത്രി സഭ അഴിച്ചു പണിയുമ്പോള്‍ കേരളത്തില്‍ നിന്നും സുരേഷ് ഗോപിക്ക് മന്ത്രി പദവി ലഭിച്ചേക്കുമെന്നാണ് സൂചന. രാജ്യസഭാംഗമായ സുരേഷ് ഗോപിയെ നേരത്തെ സംസ്ഥാന അധ്യക്ഷനാക്കാനുള്ള നീക്കം ഉണ്ടായിരുന്നു. എന്നാല്‍ അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സംസ്ഥാന അധ്യക്ഷ പദവി എറ്റെടുക്കാനുള്ള വിമുഖത സുരേഷ് ഗോപി വ്യക്തമാക്കിയെന്നായിരുന്നു റിപ്പോര്‍ട്ട്.

ചില സൂചനകള്‍
ഇതിന് പിന്നാലെയാണ് സുരേഷ് ഗോപിയെ കേന്ദ്ര മന്ത്രി പദവിയിലേക്ക് പരിഗണിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ ഒരു ടിവി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സുരേഷ് ഗോപിയെ കുറിച്ച് പറഞ്ഞ വാക്കുകളിലും ഇത്തരം ചില സൂചനകള്‍ മറഞ്ഞു കിടപ്പുണ്ട്.

വലിയ നേട്ടങ്ങള്‍
തൃശൂരില്‍ സുരേഷ് ഗോപിയെ മത്സരിപ്പിചത് കൊണ്ട് വലിയ നേട്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. മുന്ന് ലക്ഷം വോട്ടാണ് മണ്ഡലത്തില്‍ നിന്നും പാര്‍ട്ടിക്ക് ലഭിച്ചത്. അദ്ദേഹത്തിന്റെ പരിമിതമായ സമയവും അനന്തമായ കഴിവുകളും പാർട്ടി ഉപയോഗപ്പെടുത്തും. കേന്ദ്രമന്ത്രിസഭയില്‍ കേരളത്തിന് ഇനിയും പ്രതിനിധ്യം ഉണ്ടാവുമോയെന്നത് എനിക്ക് പറയാന്‍ പറ്റുന്ന കാര്യങ്ങളല്ലെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

കുമ്മനത്തിന്‍റെ സാധ്യതകള്‍
സുരേഷ് ഗോപിക്ക് പുറമെ രാജീവ് ചന്ദ്രശേഖരന്‍, കുമ്മനം രാജശേഖരന്‍ തുടങ്ങിയവരുടെ പേരുകളും ബിജെപി നേതൃത്വത്തിന്‍റെ പരിഗണനയിലുണ്ട്. സംസ്ഥാന അധ്യക്ഷ പദവിയില്‍ നിയോഗിക്കപ്പെട്ടില്ലെങ്കില്‍ കുമ്മനം രാജശേഖരനാകും മന്ത്രിസഭയില്‍ എത്താന്‍ സാധ്യതയെന്നും പാര്‍ട്ടിയിലെ ഒരു വിഭാഗം കണക്ക് കൂട്ടുന്നു. മലയാളിയായ ഒരാള്‍ മന്ത്രിസഭയില്‍ എത്തുമെന്ന സൂചന ശക്തമാണ്.

ജെഡിയുവിന് രണ്ട് മന്ത്രിസ്ഥാനങ്ങള്‍
അതേസമയം, പുനഃസംഘടനയില്‍ ജെഡിയുവിന് രണ്ട് മന്ത്രിസ്ഥാനങ്ങള്‍ കിട്ടിയേക്കും. പൗരത്വ രജിസ്ട്രേഷന്‍ ഉള്‍പ്പടേയുള്ള വിഷയങ്ങളില്‍ ഉടക്കി നില്‍ക്കുന്ന ജെഡിയു നേരത്തെ കേന്ദ്രമന്ത്രിസഭയില്‍ ചേരാന്‍ തയ്യാറായിരുന്നില്ല. ജെഡിയു അധ്യക്ഷനും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറുമായി ബിജെപി നേതാക്കള്‍ നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് ജെഡിയുവും മന്ത്രിസഭയിലേക്ക് വരാന്‍ തയ്യാറെടുക്കുന്നത്.

എതിര്‍പ്പുമായി രംഗത്ത്
മുതിര്‍ന്ന നേതാക്കളായ രാജീവ് രഞ്ജന്‍ സിങ്ങും രാം ചന്ദ്ര പ്രസാദ് സിങ്ങും ജെഡിയുവില്‍ നിന്ന് കേന്ദ്രമന്ത്രി പദവികള്‍ എത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ രാജീവ് രഞ്ജന്‍ സിങിനെ കേന്ദ്ര മന്ത്രിയാക്കുന്നതിനെതിരെ ബീഹാറില്‍ നിന്നുള്ള ചില ബിജെപി നേതാക്കള്‍ രംഗത്ത് വന്നിട്ടുണ്ട്.

പകരക്കാരനെ കണ്ടെത്തുമോ
ഭൂമിഹാര്‍ സമുദായത്തില്‍ നിന്നുള്ള നേതാവാണ് രഞ്ജന്‍ സിങ്. ഇതേ സമുദായത്തില്‍ നിന്നുള്ള ഗിരിരാജ് സിങ് കേന്ദ്രമന്ത്രിയായിരിക്കെ രഞ്ജന്‍ സിങ്ങിന് മന്ത്രി പദവി കൊടുക്കേണ്ടതില്ലെന്നാണ് ബിജെപി നിലപാട്. എന്നാല്‍ രഞ്ജനു പകരം മറ്റൊരാളെ ജെഡിയു കണ്ടെത്തുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

നേരത്തെ ആവശ്യപ്പെട്ടത്
രണ്ടാം നരേന്ദ്രമോദി സർക്കാരിൽ ഒരു ക്യാബിനറ്റ് മന്ത്രിയുൾപ്പെടെ മൂന്ന് മന്ത്രിപദവികളായിരുന്നു ജെഡിയു നേരത്തെ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ഒരു ക്യാബിനറ്റ് മന്ത്രിസ്ഥാനം മാത്രം നൽകാമെന്ന നിലപാടാണ് ബിജെപി സ്വീകരിച്ചത്. ഇതോടെ കേന്ദ്രമന്ത്രി സഭയിൽ മന്ത്രിസ്ഥാനം വേണ്ടെന്ന് ജെഡിയു നേതൃത്വം ബിജെപിയെ അറിയിക്കുകയായിരുന്നു.

തിരഞ്ഞെടുപ്പുകള്‍
എന്നാല്‍ അടുത്ത വര്‍ഷം ബിഹാര്‍ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ ജെഡിയു-ബിജെപി ബന്ധത്തിലെ ഭിന്നതകള്‍ പരിഹരിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി ജെഡിയുവിന് രണ്ട് മന്ത്രിപദവികള്‍ നല്‍കാന്‍ ബിജെപി നേതൃത്വം തീരുമാനിക്കുകയായിരുന്നെന്നാണ് സൂചന. കേരളത്തിലും തദ്ദേശ, നിയസസഭാ തിരഞ്ഞെടുപ്പുകളും വരാനിരിക്കുന്നതും ബിജെപി കണക്ക് കൂട്ടുന്നുണ്ട്.












Click it and Unblock the Notifications