ബിജെപി പ്രവർത്തകരെ ഭരത് ചന്ദ്രൻ സ്റ്റൈലിൽ പറപ്പിച്ച് സുരേഷ് ഗോപി എംപി! ചൂട് കണ്ട് ഞെട്ടി നേതാക്കൾ
മാവേലിക്കര: പോലീസ് വേഷങ്ങളിലൂടെ സിനിമയില്‍ കത്തി നിന്നിരുന്ന സുരേഷ് ഗോപി ഒരു സുപ്രഭാതത്തിലാണ് ബിജെപി പാളയത്തിലെത്തുന്നതും എംപിയാകുന്നതും. സംസ്ഥാനത്തെ ബിജെപി പ്രവര്‍ത്തകരേയും നേതാക്കളേയും അമ്പരപ്പിച്ച് കൊണ്ടാണ് സുരേഷ് ഗോപിയെ കേന്ദ്ര നേതൃത്വം എംപിയാക്കിയത്.
അതിന്റെ അതൃപ്തി കേരള നേതാക്കള്‍ക്ക് സുരേഷ് ഗോപിയോട് ഉണ്ട് താനും. പ്രവര്‍ത്തകര്‍ക്കും സുരേഷ് ഗോപി അത്ര പ്രിയങ്കരനല്ല. കഴിഞ്ഞ ദിവസം അഭിമന്യുവിന്റെ നാടായ വട്ടവടയിലെ സെല്‍ഫി പ്രകടനത്തിലൂടെ വിവാദത്തിനായ സുരേഷ് ഗോപി പ്രദേശിക നേതാക്കളുമായി ഇടഞ്ഞതായും റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരിക്കുന്നു.
ഇടഞ്ഞ് സുരേഷ് ഗോപി
കഴിഞ്ഞ ദിവസം മാവേലിക്കര കോളാറ്റ് കോളനിയില്‍ ഗൃഹസമ്പര്‍ക്ക പരിപാടിക്കായി സുരേഷ് ഗോപി എംപി എത്തിയിരുന്നു. പരിപാടിയില്‍ പങ്കെടുക്കാന്‍ സ്ഥലത്തെ പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരുമെത്തി. നടന്‍ കൂടിയായ എംപിയെ കാണാന്‍ ബിജെപിക്കാരെ കൂടാതെ നാട്ടുകാരും എത്തിയിരുന്നു. അതിനിടെയാണ് നേതാക്കളുമായി സുരേഷ് ഗോപി ഇടഞ്ഞത്.
ലഘുലേഖയെവിടെ
ഗൃഹസമ്പര്‍ക്കത്തിന് എത്തിയ പ്രവര്‍ത്തകര്‍ കേന്ദ്രസര്‍ക്കാരിന്റെ വികസന നേട്ടങ്ങളുടെ ലഘുലേഖകള്‍ എടുക്കാതിരുന്നതാണ് എംപിയെ ചൊടിപ്പിച്ചത്. മരിച്ച ബിജെപി പ്രവര്‍ത്തകന്റെ വീട് സന്ദര്‍ശിച്ചതിന് പിന്നാലെയാണ് സുരേഷ് ഗോപി ഗൃഹസമ്പര്‍ക്ക പരിപാടിയുടെ ഉദ്ഘാടനത്തിലേക്ക് കടന്നത്. സ്ഥലത്ത് ഉണ്ടായിരുന്ന പ്രവര്‍ത്തകരോട് എംപി ലഘുലേഖകള്‍ ആവശ്യപ്പെട്ടു.
ചൂടായി മടങ്ങിപ്പോക്ക്
എന്നാല്‍ ലഘുലേഖകള്‍ പ്രവര്‍ത്തകരുടെയോ നേതാക്കളുടെയോ പക്കലുണ്ടായിരുന്നില്ല. ലഘുലേഖകള്‍ എടുത്തിട്ടില്ല എന്ന് മറുപടി പറഞ്ഞതോടെ സുരേഷ് ഗോപി ക്ഷുഭിതനായി. പരിപാടി ബഹിഷ്‌ക്കരിച്ച് മടങ്ങിപ്പോകാനും സുരേഷ് ഗോപി ഒരുങ്ങി. അനുനയിപ്പിക്കാന്‍ പ്രദേശിക നേതാക്കള്‍ ശ്രമം നടത്തി നോക്കിയെങ്കിലും എംപിയെ തണുപ്പിക്കാനായില്ല.
അനുനയിപ്പിച്ച് ജില്ലാ നേതാക്കൾ
കേന്ദ്രത്തിന്റെ വികസനങ്ങളെക്കുറിച്ചുള്ള ലഘുലേഖകള്‍ കയ്യില്‍ കരുതാതെ പിന്നെ എന്തിനാണ് നേതാക്കളും പ്രവര്‍ത്തകരും പരിപാടിക്ക് വന്നതെന്ന് സുരേഷ് ഗോപി തുറന്നടിച്ചു. ഇടഞ്ഞ് കാറില്‍ കയറി പോകാന്‍ ശ്രമിച്ച സുരേഷ് ഗോപിയെ ഒടുക്കം അനുനയിപ്പിച്ചത് പാര്‍ട്ടി ജില്ലാ നേതാക്കള്‍ ഇടപെട്ടാണ്. ശേഷം എംപി പരിപാടിയില്‍ പങ്കെടുക്കുകയും ചെയ്തു.
സെൽഫി വിവാദം
എന്നാല്‍ പരിപാടിയില്‍ സംസാരിക്കവേ പ്രവര്‍ത്തകരുടെ ഈ വീഴ്ച സുരേഷ് ഗോപി ചൂണ്ടിക്കാട്ടുകയും ഇനി ഇത് ആവര്‍ത്തിക്കരുതെന്ന് താക്കീത് നല്‍കുകയും ചെയ്തു. കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട എസ്എഫ്‌ഐ നേതാവ് അഭിമന്യുവിന്റെ വീട് സന്ദര്‍ശിക്കാന്‍ പോകുന്ന വഴി സെല്‍ഫികളെടുത്ത് ആഘോഷിച്ചത് സുരേഷ് ഗോപിക്കെതിരെ വലിയ വിമര്‍ശനം ഉയരാന്‍ കാരണമായിരുന്നു. എന്നാല്‍ അഭിമന്യുവിന്റെ നാടായ വട്ടവടയിലേത് അല്ലെന്നും മറിച്ച് കൊട്ടക്കമ്പൂരിലെ ചിത്രങ്ങളാണവയെന്നുമാണ് ബിജെപിക്കാരുടെ വാദം.