ഇപ്പോള്‍ ബിജെപിയില്‍ ചേര്‍ന്ന സുരേഷ് ഗോപിയും പിണറായി ഫാന്‍, കമ്യൂണിസ്റ്റ് ഫാൻ? കേട്ടാല്‍ ഞെട്ടും
എല്ലാത്തിനേയും സ്‌നേഹിക്കാന്‍ പഠിപ്പിക്കുന്നതാണ് കമ്യൂണിസം എന്നാണ് സുരേഷ് ഗോപി പറഞ്ഞത്. മനുഷ്യനെ മാത്രമല്ല, മണ്ണിനേയും മരങ്ങളേയും സ്‌നേഹിക്കാന്‍ പഠിപ്പിക്കുന്നതാണ് കമ്യൂണിസം എന്നും സുരേഷ് ഗോപി പറഞ്ഞു.
തിരുവനന്തപുരം: സുരേഷ് ഗോപി അടുത്ത കാലത്താണ് ബിജെപിയില്‍ അംഗത്വമെടുത്തത്. അതിന് മുമ്പ് തന്നെ അദ്ദേഹം ബിജെപി പ്രവര്‍ത്തക സമിതിയില്‍ അംഗമായിരുന്നു.
ബിജെപി അനുഭാവി ആകുന്നതിന് മുമ്പ് അദ്ദേഹം കോണ്‍ഗ്രസ് അനുഭാവിയും സിപിഎം അനുഭാവിയും ഒക്കെ ആയിരുന്നു. എന്നാല്‍ നരേന്ദ്ര മോദി വന്നതിന് ശേഷം പൂര്‍ണാര്‍ത്ഥത്തില്‍ ബിജെപിക്കാരനായി. രാജ്യസഭ എംപിയും ആയി.
കേരളത്തില്‍ ബിജെപിയുടെ ആജന്മശത്രുക്കള്‍ സിപിഎമ്മുകാരാണ്- കമ്യൂണിസ്റ്റുകാരാണ്, അതില്‍ തന്നെ പിണറായി വിജയന്‍. എന്നാല്‍ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് സുരേഷ് ഗോപി നടത്തിയ പ്രസംഗം കേട്ടാല്‍ ആരായാലും അത്ഭുതപ്പെട്ട് പോകും!!!
പ്രശംസ
മുഖ്യമന്ത്രി പിണറായി വിജയനെ വാരിക്കോരി പ്രശംസിക്കാന്‍ സുരേഷ് ഗോപി ഒരു മടിയും കാണിച്ചില്ല. ഒരു ബിജെപി നേതാവിന്റെ പ്രസംഗം തന്നെ ആണോ ഇത് എന്ന് കേട്ട് നിന്നവര്‍ ചിന്തിച്ചിട്ടുണ്ടാവും.
സമീപനം
പിണറായി വിജയന്റെ സമീപനവും നിലപാടും വളരെ മാന്യമാണ് എന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്. കണ്ണൂരിലെ അക്രമ സംഭവങ്ങളെ കുറിച്ച് സംസാരിക്കവേയാണ് ഇക്കാര്യം പറഞ്ഞത്.
ഇടപെടും
കണ്ണൂരിലെ അക്രമ സംഭവങ്ങള്‍ അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി ക്രിയാത്മകായി ഇടപെടും എന്നാണ് താന്‍ പ്രതീക്ഷിക്കുന്നത് എന്നും സുരേഷ് ഗോപി പറഞ്ഞു. ഇതുവരെ മറ്റൊരു ബിജെപി നേതാവും പറയാത്ത കാര്യമാണിത്.
കമ്യൂണിസത്തിനും
കമ്യൂണിസത്തെ മുച്ചൂടും വിമര്‍ശിക്കുന്നവരാണ് സാധാരണ ബിജെപി നേതാക്കള്‍. കമ്യൂണിസ്റ്റ് പാര്‍ട്ടി മാത്രമല്ല, കമ്യൂണിസം തന്നെ വന്‍ അബദ്ധമാണെന്നാണ് അവര്‍ പൊതുവേ പറയാറുള്ളത്. എന്നാല്‍ സുരേഷ് ഗോപി ഇവിടേയും ഞെട്ടിച്ചുകളഞ്ഞു.
സ്‌നേഹം
എല്ലാത്തിനേയും സ്‌നേഹിക്കാന്‍ പഠിപ്പിക്കുന്നതാണ് കമ്യൂണിസം എന്നാണ് സുരേഷ് ഗോപി പറഞ്ഞത്. മനുഷ്യനെ മാത്രമല്ല, മണ്ണിനേയും മരങ്ങളേയും സ്‌നേഹിക്കാന്‍ പഠിപ്പിക്കുന്നതാണ് കമ്യൂണിസം എന്നും സുരേഷ് ഗോപി പറഞ്ഞു.
പാര്‍ട്ടികള്‍
കമ്യൂണിസത്തെ അകമഴിഞ്ഞ് പ്രസംശിച്ചെങ്കിലും കമ്യൂണിസ്റ്റ് പാര്‍ട്ടികളെ അങ്ങനെ പ്രശംസിക്കാന്‍ സുരേഷ് ഗോപി തയ്യാറായില്ല. കമ്യൂണിസത്തിന്റെ സങ്കല്‍പത്തില്ല പ്രശ്‌നം, അതിന്റെ പ്രയോഗത്തിലാണ് എന്നായിരിന്നു അദ്ദേഹത്തിന്റെ അഭിപ്രായം.
രാഷ്ട്രീയ പ്രവര്‍ത്തനം
ജീവിക്കുക, ജീവിക്കാന്‍ അനുവദിക്കുക എന്നതായിരിക്കണം രാഷ്ട്രീയ പ്രവര്‍ത്തകനെ മുന്നോട്ട് നയിക്കുന്ന ദര്‍ശനം എന്നാണ് സുരേഷ് ഗോപി പറയുന്നത്.
സിപിഎം മാത്രമല്ല
കണ്ണൂരിലെ അക്രമങ്ങളുടെ കാര്യത്തില്‍ സിപിഎ്മിനെ മാത്രം കുറ്റപ്പെടുത്താന്‍ സുരേഷ് ഗോപി തയ്യാറല്ല. എല്ലാവര്‍ക്കും അതില്‍ ഉത്തരവാദിത്തമുണ്ടെന്നാണ് അദ്ദേഹം പറയുന്നത്.
അണികളാണ് പ്രശ്‌നം
കണ്ണൂരിലെ അക്രമ സംഭവങ്ങളില്‍ കുറ്റക്കാര്‍ ഭരണകര്‍ത്താക്കളല്ലെന്നും സുരേഷ് ഗോപി പറയുന്നു. താഴെ തട്ടിലുള്ള അണികളാണ് പ്രശ്‌നക്കാര്‍. അവരെ നിലക്ക് നിര്‍ത്താന്‍ ഭരണം കൈയ്യിലുള്ളത് ഒരു പ്രശ്‌നമാകരുതെന്നും സുരേഷ് ഗോപി പറഞ്ഞു.
പണി കിട്ടുമോ?
ബിജെപിയുടെ പൊതുനിലപാടുകളെ തള്ളിക്കൊണ്ടായിരുന്നു സുരേഷ് ഗോപിയുടെ അഭിപ്രായ പ്രകടനം. ഇത് പാര്‍ട്ടിക്കുള്ളില്‍ അദ്ദേഹത്തിനെതിരെ വിമര്‍ശനം ഉയരാന്‍ കാരണമാകുമെന്ന് ഉറപ്പാണ്.