അമ്മ രാഷ്ട്രീയ സംഘടനയല്ല; ബിനീഷ് വിഷയത്തില്‍ സംഘടന എടുത്തുചാടി തീരുമാനമെടുക്കണ്ട: സുരേഷ് ഗോപി
തിരുവനന്തപുരം: ബെംഗളൂരു മയക്ക് മരുന്ന് കേസിലെ ഹവാലാ പണമിടപാടുമായി ബാന്ധപ്പെട്ട് എന്‍ഫോഴ്സമെന്‍റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത ബിനീഷ് കൊടിയേരിയെ താരസംഘടനയായ അമ്മയില്‍ നിന്ന് പുറത്താക്കുന്നതുമായി ബന്ധപ്പെട്ട് സംഘടനകള്‍ക്കുള്ളില്‍ തന്നെ വ്യത്യസ്തമായ അഭിപ്രായങ്ങളാണ് ഉയര്‍ന്ന് വന്നിട്ടുള്ളത്. കഴിഞ്ഞ ദിവസം ചേര്‍ന്ന എക്സിക്യൂട്ടീവ് യോഗത്തിത്തില്‍ ബിനീഷ് വിഷയം ചര്‍ച്ച ചെയ്തപ്പോഴും വ്യത്യസ്തമായ അഭിപ്രായങ്ങള്‍ ഉയര്‍ന്നു വന്നു. ഒടുവില്‍ ബിനീഷിനെ പുറത്താക്കാതെ വിശദീകരണം തേടാന്‍ തീരുമാനിച്ചുകൊണ്ടാണ് യോഗം അവസാനിച്ചത്. ഈ വിഷയത്തില്‍ ഇപ്പോള്‍ നിലപാട് വ്യക്തമാക്കി രംഗത്ത് എത്തിയിരിക്കുകയാണ് നടനും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപി.
ബിനിഷ് കൊടിയേരി
ബിനിഷ് കൊടിയേരിയുടെ കാര്യത്തില്‍ താര സംഘടനയായ അമ്മ എടുത്തുചാടി തീരുമാനം എടുക്കേണ്ട കാര്യമില്ലെന്നാണ് സുരേഷ് ഗോപി എംപി വ്യക്തമാക്കിയത്. തിരുവനന്തപുരം കോർപ്പറേഷനിലെ പൂജപ്പുര വാർഡ് സ്ഥാനാർഥിയായ ബിജെപി ജില്ലാ സെക്രട്ടറി വിവി രാജേഷിന്‍റെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തിനെത്തിയപ്പോഴായിരുന്നു ഈ വിഷയത്തിലെ തന്‍റെ നിലപാട് സുരേഷ് ഗോപി വ്യക്തമാക്കിയത്.
അന്വേഷണം നടക്കട്ടെ
എല്ലാ കാര്യത്തിലും അന്വേഷണം നടക്കട്ടെ, കുറ്റവാളി ആരെന്ന് അന്വേഷണത്തിലൂടെ കണ്ടെത്താന്‍ സാധിക്കും. അതിന് ശേഷം മാത്രമായിരിക്കണം എന്ത് നടപടി സ്വീകരിക്കണമെന്ന് സംഘടന തീരുമാനിക്കേണ്ടത്. അമ്മയില്‍ തന്നെ എടുത്തു ചാടിയെടുത്ത പല തീരുമാനങ്ങളും വിവാദമാവുകയും പിന്നീട് തിരുത്തുകയും ചെയ്യേണ്ടി വന്നിട്ടുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.
രാഷ്ട്രീയ സംഘടനയല്ല
അമ്മ രാഷ്ട്രീയ സംഘടനയല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. യൗവനം മുഴുവനും സിനിമാ വ്യവസായത്തിന് വേണ്ടി സമർപ്പിച്ചതിന് ശേഷം ഒരു പ്രായത്തിലേക്കെത്തുന്നവർക്ക് അന്നത്തിനും മരുന്നിന്നുമുള്ള പണം നൽകുന്ന സംഘടനയാണ് അമ്മ. അതിനാല്‍ അത്തരമൊരു സംഘടന നിലനില്‍ക്കേണ്ടത് കാലത്തിന്റെ ആവശ്യമാണെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
പുറത്താക്കണം
ബിനീഷിനെ സംഘടനയില്‍ നിന്നും പുറത്താക്കണമെന്ന് വൈസ് പ്രസിഡന്‍റ് സിദ്ധീഖ്, ട്രഷറര്‍ ജഗദീഷ് എന്നിവര്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സംഘടന എക്സിക്യൂട്ടീവ് അംഗങ്ങളും ഇടത് മുന്നണി എംഎല്‍എമാരായ കെബി ഗണേഷ് കുമാറും മുകേഷും ബിനീഷ് കൊടിയേരിയെ പിന്തുണയ്ക്കുന്ന നിലപാടായിരുന്നു സ്വീകരിച്ചത്. സംഘടനയില്‍ നിന്നും ബിനീഷിനെ പുറത്താക്കേണ്ട സാഹചര്യം നിലവിലില്ലെന്നായിരുന്നു ഇരുവരുടേയും നിലപാട്.
ഗണേഷ് കുമാറും മുകേഷും
ബിനീഷിനെ സംഘടനയില്‍ നിന്നും പുറത്താക്കണമെന്ന ആവശ്യത്തെ ഇന്നലെ ചേര്‍ന്ന എക്സിക്യുട്ടീവ് യോഗത്തിലും കെബി ഗണേഷ് കുമാറും മുകേഷുമായിരുന്നു ശക്തമായി എതിര്‍ത്തു. ചലച്ചിത്ര മേഖലയുമായി ബന്ധപ്പെട്ട കേസല്ല, ബിനീഷ് അമ്മയിലെ ആജീവനാന്ത അംഗം മാത്രമാണ്. അംഗങ്ങള്‍ കേസുകളില്‍ ഉള്‍പ്പെട്ടാല്‍ മാധ്യമസമ്മര്‍ദ്ദത്തെ തുടര്‍ന്ന് പുറത്താക്കുന്നത് തെറ്റായ കീഴ് വഴക്കമാകും സൃഷ്ടിക്കുമെന്നും ഇരുവരും പറഞ്ഞു.
മൃദുസമീപനം
നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ ദിലീപിനെതിരെ വളരെ വേഗത്തില്‍ നടപടിയെടുത്ത അമ്മ നേതൃത്വം ബിനീഷ് കോടിയേരിയുടെ കാര്യത്തില്‍ മൃദുസമീപനം പുലര്‍ത്തുന്നത് അംഗീകരിക്കാനാകില്ലെന്നായിരുന്നു വൈസ് പ്രസിഡന്റ് കൂടിയായ സിദ്ദിഖ് യോഗത്തിന് മുമ്പാകെ അറിയിച്ചത്. തുടര്‍ന്ന് പ്രസിഡന്‍റായ മോഹന്‍ലാലിന്‍റെ അഭിപ്രായം കൂടി കേച്ച് ബിനീഷ് കോടിയേരിയോടെ വിശദീകരം ചോദിക്കാന്‍ എക്സിക്യുട്ടീവ് യോഗം തീരുമാനിക്കുകയായിരുന്നു.