വിദ്യാഭ്യാസമുളള വിദ്യാഭ്യാസ മന്ത്രി വരട്ടെയെന്ന് സുരേഷ് ഗോപി, തിരിച്ചടിച്ച് ശിവൻകുട്ടി, 'വാ തുറക്കുന്നത് കള്ളം
തിരുവനന്തപുരം: വിദ്യാഭ്യാസമുളള വിദ്യാഭ്യാസ മന്ത്രി വരട്ടെ എന്നുളള കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പരിഹാസത്തിന് കുറിക്ക് കൊള്ളുന്ന മറുപടിയുമായി വി ശിവന്‍കുട്ടി. ഭക്ഷണം കഴിക്കാനും കള്ളം പറയാനും മാത്രമാണ് സുരേഷ് ഗോപി വാ തുറക്കുന്നതെന്നും അയാളെക്കൊണ്ട് ഒരു മൊട്ടുസൂചിയുടെ പ്രയോജനം പോലും ഇല്ലെന്നും ശിവന്‍കുട്ടി തുറന്നടിച്ചു.
വട്ടവടയില്‍ നടത്തിയ കലുങ്ക് സദസ്സിനിടെയാണ് വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്കെതിരെ സുരേഷ് ഗോപി പരാമര്‍ശം നടത്തിയത്. കലുങ്ക് സദസ്സുകളില്‍ സുരേഷ് ഗോപി നടത്തിയ പ്രജ പ്രയോഗം അടക്കമുളളവയെ വിമര്‍ശിച്ച് നേരത്തെ വി ശിവന്‍കുട്ടി രംഗത്ത് വന്നിരുന്നു. തന്നെ കേവലപ്പെടുത്തിക്കൊണ്ടിരിക്കുന്ന മന്ത്രിയാണ് ഇവിടെ ഉളളതെന്നും അവരൊക്കെ തെറിച്ച് പോയി വിദ്യാഭ്യാസമുളള വിദ്യാഭ്യാസ മന്ത്രി വരട്ടെ എന്നാണ് വട്ടവടയിലെ കലുങ്ക് സദസ്സില്‍ സുരേഷ് ഗോപി പറഞ്ഞത്.
സുരേഷ് ഗോപി കേന്ദ്രമന്ത്രിയായത് കൊണ്ട് തന്നെക്കുറിച്ച് ആവില്ല, മറിച്ച് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രിയെ കുറിച്ചാവും അദ്ദേഹം ആ പരാമര്‍ശം നടത്തിയത് എന്ന് വി ശിവന്‍കുട്ടി തിരിച്ചടിച്ചു. പുതുച്ചേരിയില്‍ കള്ളവണ്ടി രജിസ്റ്റര്‍ ചെയ്ത് സര്‍ക്കാരിന്റെ ടാക്‌സ് വെട്ടിച്ച വേറെ ആരെങ്കിലും ഉണ്ടോ കേരളത്തില്‍ എന്ന് മന്ത്രി ചോദിച്ചു.

''താന്‍ നല്ല വോട്ടില്‍ ജയിച്ച് വന്ന ആളാണ്. കുടുംബത്തെ കൊണ്ട് പോലും കള്ളവോട്ട് ചേര്‍ത്ത് അവരെ പോലും അതില്‍ കക്ഷി ചേര്‍ക്കാന്‍ മടിക്കാത്ത ആളാണ് സുരേഷ് ഗോപി. അതുകൊണ്ട് അദ്ദേഹം പറയുന്നതിനൊന്നും നാട്ടുകാര്‍ വലിയ വിലയൊന്നും കൊടുക്കുന്നില്ല. ആരും ശ്രദ്ധിക്കാതെ വന്നതോടെയാണ് ഇപ്പോള്‍ സിനിമാ സ്‌റ്റൈലില്‍ കലുങ്ക് സദസ്സും കൊണ്ട് വന്നിരിക്കുന്നത്.
കേന്ദ്രമന്ത്രിയായി ഇത്രയും ദിവസമായിട്ട് ഈ നാടിന് വേണ്ടി ഇയാള്‍ എന്താണ് ചെയ്തിട്ടുളളത്. ഒരു മൊട്ടുസൂചിയുടെ പ്രയോജനമെങ്കിലും ഇയാളെക്കൊണ്ട് ആര്‍ക്കെങ്കിലും ഉണ്ടോ. ചുമ്മാ വായില്‍ത്തോന്നിയത് എല്ലാം വിളിച്ച് പറഞ്ഞ് കൊണ്ട് നടക്കുകയാണ്. പാവങ്ങള്‍ അപേക്ഷയും കൊണ്ട് ചെന്നാല്‍ അടിച്ചോടിക്കും. അയാള്‍ക്ക് പാവപ്പെട്ടവരുടേയും സാധാരണക്കാരന്റെയും പട്ടികജാതിക്കാരന്റെയുമൊന്നും പ്രശ്‌നങ്ങള്‍ കേള്‍ക്കാനുളള സമയവും ഇല്ല, കേള്‍ക്കുകയും ഇല്ല.
പാവപ്പെട്ട ഒരാള്‍ നിവേദനം കൊണ്ട് കൊടുത്തപ്പോള്‍ ആ കൈ കര്‍ച്ചീഫ് ഇട്ട് തുടച്ചവനാണ്. അതുകൊണ്ട് അയാള്‍ പറയുന്നതൊന്നും വിശ്വസിക്കേണ്ട കാര്യമില്ല. കഴിഞ്ഞ ദിവസം പറയുന്നു, തനിക്കിനി മന്ത്രിയായിരിക്കേണ്ട, സിനിമയില്‍ അഭിനയിക്കാന്‍ പോകണം എന്ന്. ഇനി അയാള്‍ അഭിനയിക്കുന്ന സിനിമകളെല്ലാം എട്ട് നിലയില്‍ പൊട്ടുമെന്ന കാര്യത്തില്‍ സംശയം വേണ്ട. വേറെ നല്ല പയ്യന്മാരുണ്ട് സിനിമയില്‍ അഭിനയിക്കാന്‍. കേരളം തള്ളിക്കളഞ്ഞ ആളാണ് സുരേഷ് ഗോപി'', വി ശിവന്‍കുട്ടി പറഞ്ഞു.












Click it and Unblock the Notifications