'ജയറാം ചെയ്തത് കഞ്ചാവ് പരസ്യം അല്ലല്ലോ', ജയറാമിനെതിരായ ട്രോളുകൾക്കെതിരെ സുരേഷ് ഗോപി
കൊച്ചി: കൊല്ലത്ത് സ്ത്രീധനത്തെ ചൊല്ലിയുളള ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് വിസ്മയ ആത്മഹത്യ ചെയ്ത സംഭവം കേരളത്തെ ഞെട്ടിച്ചിരിക്കുകയാണ്. പ്രമുഖരായ നിരവധി പേരാണ് വിസ്മയയുടെ മരണത്തില്‍ ദുഖവും പ്രതിഷേധവും രേഖപ്പെടുത്തി രംഗത്ത് വന്നത്
അതിനിടെ വിസ്മയയുടെ മരണത്തില്‍ പ്രതികരിച്ച നടന്‍ ജയറാമിന് സൈബര്‍ ആക്രമണവും നേരിടേണ്ടി വന്നു. സംഭവത്തില്‍ ജയറാമിനെ പിന്തുണച്ച് നടനും എംപിയുമായ സുരേഷ് ഗോപി രംഗത്ത് വന്നിരിക്കുകയാണ്.
ഇന്ന് നീ നാളെ എന്റെ മകള്‍
സ്ത്രീധനത്തെ ചൊല്ലിയുളള മര്‍ദ്ദനങ്ങള്‍ക്കൊടുവില്‍ ഭര്‍ത്താവിന്റെ വീട്ടിലാണ് വിസ്മയയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ രോഷം പടര്‍ന്ന്. സെലിബ്രിറ്റികള്‍ അടക്കമുളളവര്‍ സ്ത്രീധന വിവാഹങ്ങള്‍ക്കും ഗാര്‍ഹിക പീഡനങ്ങള്‍ക്കും എതിരെ ശബ്ദം ഉയര്‍ത്തി രംഗത്ത് വന്നു. ഇന്ന് നീ നാളെ എന്റെ മകള്‍ എന്നാണ് നടന്‍ ജയറാം ഫേസ്ബുക്കില്‍ കുറിച്ചത്.
ട്രോളിയും വിമര്‍ശിച്ചും സോഷ്യല്‍ മീഡിയ
ഇതോടെ സോഷ്യല്‍ മീഡിയ ജയറാമിനെ ട്രോളിയും വിമര്‍ശിച്ചും രംഗത്ത് വന്നു. സ്ത്രീധന വിഷയത്തില്‍ ഇത്തരമൊരു പ്രതികരണം നടത്താന്‍ ജയറാമിന് അര്‍ഹത ഉണ്ടോ എന്നതായിരുന്നു സോഷ്യല്‍ മീഡിയ ഉയര്‍ത്തിയ ചോദ്യം. ജയറാം മകള്‍ മാളവികയ്ക്ക് ഒപ്പം അഭിനയിച്ച മലബാര്‍ ഗോള്‍ഡിന്റെ പരസ്യം ചൂണ്ടിക്കാട്ടി ആയിരുന്നു താരത്തിനെതിരെയുളള വിമര്‍ശനം.
ജയറാമിനെ പിന്തുണച്ച് സുരേഷ് ഗോപി
പരസ്യത്തില്‍ മകളെ സ്വര്‍ണാഭരണങ്ങള്‍ അണിഞ്ഞ് വിവാഹ വേഷത്തില്‍ സ്വപ്‌നം കാണുന്ന അച്ഛന്‍ ആയാണ് ജയറാം അഭിനയിച്ചിരിക്കുന്നത്. ഇത് സ്ത്രീധന വിവാഹങ്ങളെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുളളതാണെന്നാണ് സോഷ്യല്‍ മീഡിയയില്‍ ചിലര്‍ വിമര്‍ശിക്കുന്നത്. വിവാദത്തില്‍ ജയറാമിനെ പിന്തുണച്ചാണ് സുരേഷ് ഗോപി രംഗത്ത് വന്നിരിക്കുന്നത്.
ജയറാമിനും അവകാശമില്ലേ
മനോരമ ന്യൂസില്‍ നടന്ന ചര്‍ച്ചയില്‍ ആണ് സുരേഷ് ഗോപി ജയറാമിനെ പിന്തുണച്ച് പ്രതികരിച്ചത്. സ്വര്‍ണം സ്ത്രീധനത്തിന് വേണ്ടി മാത്രം വില്‍ക്കുന്ന ഒന്നല്ലെന്ന് സുരേഷ് ഗോപി ചൂണ്ടിക്കാട്ടി. മാത്രമല്ല ഒരു പെണ്‍കുട്ടിയുടെ അച്ഛന്‍ എന്ന നിലയ്ക്ക് ആ വേദന പങ്ക് വെയ്ക്കാന്‍ ജയറാമിനും അവകാശമില്ലേ എന്നും സുരേഷ് ഗോപി മനോരമ ന്യൂസിന്റെ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കവേ ചോദിച്ചു.
സമ്പദ് വ്യവസ്ഥയുടെ ഒരു നട്ടെല്ല്
മരിച്ച പെണ്‍കുട്ടിയേയും കുടുംബത്തേയും പിന്തുണച്ച് രംഗത്ത് വന്നതിന്റെ പേരിലാണ് ജയറാം സൈബര്‍ ആക്രമണം നേരിടുന്നതെന്ന് സുരേഷ് ഗോപി പറഞ്ഞു. ജയറാം ഒരു പരസ്യത്തില്‍ അഭിനയിച്ചു എന്ന് പറയുന്നത് ശരി തന്നെയാണ്. എന്നാല്‍ സ്വര്‍ണം സ്ത്രീധനത്തിന് വേണ്ടി മാത്രം വില്‍ക്കുന്നതല്ല. മറിച്ച് അത് നമ്മുടെ സമ്പദ് വ്യവസ്ഥയുടെ ഒരു നട്ടെല്ല് ആണെന്നും സുരേഷ് ഗോപി അഭിപ്രായപ്പെട്ടു.
നിരോധിക്കപ്പെട്ട ഒരു വസ്തുവൊന്നും അല്ല
സ്വര്‍ണം ഒരു വിപണന ഉല്‍പ്പന്നമാണ്. അല്ലാതെ നിരോധിക്കപ്പെട്ട ഒരു വസ്തുവൊന്നും അല്ല. ജയറാം പരസ്യം ചെയ്തത് കഞ്ചാവ് പോലെ നിരോധിക്കപ്പെട്ട ഒന്നിന് വേണ്ടി അല്ലെന്നും സുരേഷ് ഗോപി പറഞ്ഞു. വിസ്മയയുടേയും ഉത്രയുടേയും അര്‍ച്ചനയുടേയും ഒക്കെ ജീവഹാനിയില്‍ വേദന കൊള്ളാനുളള അവകാശം ജയറാമിനില്ലേ എന്നും സുരേഷ് ഗോപി ചോദിച്ചു. പ്രശ്‌നപരിഹാരത്തിനുളള ഗൗരവമായ ചര്‍ച്ചകള്‍ക്കിടെയുളള ഇത്തരം വിമര്‍ശനങ്ങള്‍ അതിന്റെ അന്തസത്തയെ കെടുത്തി കളയുന്നതാണെന്നും സുരേഷ് ഗോപി പറഞ്ഞു.
Recommended Video
വിസ്മയയ്ക്ക് തന്നെ ഒന്ന് വിളിച്ച് കൂടായിരുന്നോ
വിസ്മയയുടെ ദാരുണ മരണത്തില്‍ അതിരൂക്ഷമായാണ് ചാനല്‍ ചര്‍ച്ചയില്‍ സുരേഷ് ഗോപി പ്രതികരിച്ചിരുന്നത്... തലേദിവസം രാത്രി വിസ്മയയ്ക്ക് തന്നെ ഒന്ന് വിളിച്ച് കൂടായിരുന്നോ എന്നാണ് സുരേഷ് ഗോപി ചോദിച്ചത്. ആരൊക്കെയോ തന്റെ നമ്പര്‍ തപ്പിയെടുത്ത് വിളിക്കുന്നുണ്ട്. ഇത്രയും മോശമായ സാഹചര്യം ആയിരുന്നുവെങ്കില്‍ താന്‍ വണ്ടിയെടുത്ത് പോയി അവന്റെ കുത്തിന് പിടിച്ച് രണ്ടെണ്ണം കൊടുത്ത് വിളിച്ച് കൊണ്ട് വന്നേനെ ആ കുട്ടിയെ എന്നും സുരേഷ് ഗോപി പറഞ്ഞു.