തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തി പെരുവഴിയിലായി സുരേഷ് ഗോപി! ആരുടെയോ സ്കൂട്ടറിൽ മടക്കം
എറണാകുളം: ബിജെപി സ്ഥാനാര്‍ത്ഥിയുടെ പ്രചാരണത്തിനെത്തി പെരുവഴിയിലായി നടനും എംപിയുമായ സുരേഷ് ഗോപി. എറണാകുളത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ സിജി രാജഗോപാലിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയതായിരുന്നു സുരേഷ് ഗോപി. റോഡ് ഷോ കഴിഞ്ഞപ്പോള്‍ താരത്തിന് തിരിച്ച് പോകാന്‍ വാഹനമില്ല. ഇതോടെയാണ് താരപ്രചാരകന് വെട്ടിലായത്.
ജോണ്‍സണും ജോളിയും തമ്മിൽ വെറും സൗഹൃദമല്ലെന്ന് പോലീസ് നിഗമനം, കൂടുതൽ അന്വേഷണം
ചേരാനെല്ലൂരില്‍ നിന്നാണ് സുരേഷ് ഗോപിയുടെയും ബിജെപി സ്ഥാനാര്‍ത്ഥിയുടേയും റോഡ് ഷോ ആരംഭിച്ചത്. സൗത്ത് ചിറ്റൂരിലെത്തിയപ്പോള്‍ സുരേഷ് ഗോപി റോഡ് ഷോ അവസാനിപ്പിച്ച് തിരകെ മടങ്ങാന്‍ ഒരുങ്ങി. എന്നാല്‍ താരത്തിന് തിരികെ മടങ്ങാനുളള വാഹനം കാണാനില്ലായിരുന്നു. സുരേഷ് ഗോപിക്കാവട്ടെ വിമാനത്താവളത്തില്‍ സമയത്തിന് എത്തുകയും വേണം. ഇതോടെ ബിജെപി നേതാക്കള്‍ വാഹനത്തിനായി നെട്ടോട്ടമോടി. എന്ത് ചെയ്യണം എന്നറിയാതെ സുരേഷ് ഗോപിയ്ക്കൊപ്പം സ്ഥാനാര്‍ത്ഥി സിജി രാജഗോപാലും റോഡ് ഷോ നിര്‍ത്തിവെച്ച് പെരുവഴിയില്‍ നിന്നു.
ഒടുവില്‍ അതുവഴി വന്ന ബൈക്ക് യാത്രക്കാരനോട് സഹായം തേടി. സുരേഷേട്ടന് എങ്ങോട്ടാണ് പോകുന്നത് എന്ന് ചോദിച്ച സിജി രാജഗോപാലിനോട് എങ്ങോട്ടെങ്കിലും പോകാം എന്ന് അതൃപ്തിയോടെ മറുപടിയും കൊടുത്ത് ബൈക്കില്‍ കയറി സുരേഷ് ഗോപി ഒരൊറ്റ പോക്കങ്ങ് പോയി. സ്ഥാനാര്‍ത്ഥിയും ബിജെപി നേതാക്കളും അന്തം വിട്ട് നോക്കി നിന്നു. പിന്നെ സുരേഷ് ഗോപി എങ്ങോട്ട് പോയി എന്നറിയാനുളള പരക്കം പാച്ചിലായി.
സുരേഷ് ഗോപിയെ കണ്ടെത്താന്‍ നേതാക്കളും പ്രവര്‍ത്തകരും നഗരത്തില്‍ തലങ്ങും വിലങ്ങും പാഞ്ഞു. ഒടുവില്‍ സുരേഷ് ഗോപിയുടെ ഫോണ്‍ കോള്‍ എത്തിയതോടെയാണ് ബിജെപി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ആശ്വാസമായി. സുരേഷ് ഗോപി വിമാനത്താവളത്തിലേക്കാണ് പോയത് എന്നാണ് അദ്ദേഹം വിളിച്ച് പറഞ്ഞത്. ഇതോടെ സിജി രാജഗോപാലും കൂട്ടരും പകുതിയിലായ റോഡ് ഷോയുമായി വീണ്ടും മുന്നോട്ട് നീങ്ങി.