വഖഫ് ബോര്‍ഡിനെതിരെയുള്ള പരാമര്‍ശം: സുരേഷ് ഗോപിക്കെതിരെ പരാതി നല്‍കി കോണ്‍ഗ്രസ്
തിരുവനന്തപുരം: വഖഫുമായി ബന്ധപ്പെട്ട വിവാദ പരാമർശത്തിൽ സുരേഷ് ഗോപിക്കെതിരെ പോലീസിൽ പരാതി നൽകി കോൺഗ്രസ്.
മതവികാരം വ്രണപ്പെടുത്തിയെന്നും കലാപാഹ്വാനം നടത്തിയെന്നും ചൂണ്ടിക്കാട്ടി കെ പി സി സി മീഡിയ പാനലിസ്റ്റ് വി ആർ അനൂപാണ് വയനാട് കമ്പളക്കാട് പോലീസിൽ പരാതി നൽകിയത്. വഖഫ് ബോർഡ് കിരാതമാണെന്നും അതിനെ പൂട്ടിക്കുമെന്നുമാണ് വയനാട് ലോക്സഭാ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സുരേഷ് ഗോപി പറഞ്ഞത്.
സുരേഷ് ഗോപിയുടെ പരാമർശങ്ങൾ മതവികാരം വ്രണപ്പെടുത്തുന്നതും രണ്ട് മതവിഭാഗങ്ങളെ സംഘർഷത്തിലേക്ക് വലിച്ചിഴയ്ക്കുന്നതപമാണെന്നും പരാതിയിൽ പറയുന്നു. സമൂഹത്തിലെ ഐക്യം തകർക്കുന്നതും കലാപാഹ്വാനം നടത്തുന്നതുമാണ് പരാമർശമെന്നും പരാതിയിലുണ്ട്.

നാല് അക്ഷരങ്ങളിൽ ഒതുങ്ങുന്ന കിരാതമെന്നും ആ കിരാതത്തെ ഒതുക്കിയിരിക്കുമെന്നുമായിരുന്നു സുരേഷ് ഗോപിയുടെ പരാമർശം. അമിത് ഷാ യുടെ ഓഫീസിൽ നിന്ന് അയച്ച ഒരു വീഡിയോ ഉണ്ട്. അത് പ്രചരിപ്പിക്കണമെന്നും വയനാട് മണ്ഡലത്തിലെ പ്രചാരണ യോഗത്തിൽ സുരേഷ് ഗോപി പറഞ്ഞു. മുമ്പത്തെ നാല് അക്ഷരത്തിലൊതുങ്ങുന്ന കിരാതത്തെ ഒതുക്കും. വഖഫ് ബിൽ നടപ്പാക്കിയിരിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.
മണിപ്പൂരിന് സമാനമായ സ്ഥിതായാണ് മുനവമ്പത്തേത് എന്നും മണിപ്പൂർ പൊക്കി നടന്നവരെ ഇപ്പോൾ കാണാനില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
വഖഫ് ഭൂമി വിഷയത്തിൽ ബി ജെ പി സംസ്ഥാന ഉപാധ്യക്ഷൻ ബി ഗോപാലകൃഷ്ണൻ സമാനമായ പരാമർശമാണ് നടത്തിയത്. പതിനെട്ടാം പടിക്ക് താഴെ ഇരിക്കുന്ന വാവര് നാളെ അതും വഖഫ് ആണെന്ന് പറഞ്ഞുവന്നാൽ കൊടുക്കേണ്ടി വരും. വേളാങ്കണ്ണി പള്ളി ഉൾപ്പെടെ അന്യാധീനപ്പെട്ട് പോകാതിരിക്കണമെങ്കിൽ ബി ജെ പിക്ക് വോട്ട് ചെയ്യണമെന്നുമാണ് ഗോപാലകൃഷ്ണൻ പറഞ്ഞത്.
അയ്യപ്പൻ പതിനെട്ട് പടിയുടെ മുകളിലാണ് ഇരിക്കുന്നത്. പതിനെട്ട് പടിയുടെ അടിയിൽ വേറൊരു ചങ്ങായി ഇരിപ്പുണ്ട് വാവര്. വാവാര് പറയാണ് തത്ക്കാലം ഞാനിത് വഖഫിന് കൊടുത്തെന്ന് പറഞ്ഞാൽ നാളെ ശബരിമല വഖഫിന്റേതാകും. അയ്യപ്പന് ഇറങ്ങിപ്പോകേണ്ടി വരും. അനുവദിക്കണോ? ഇവിടത്തെ ക്രിസ്ത്യാനികളുടെ പ്രധാനപ്പെട്ട സ്ഥലമല്ലേ വേളാങ്കണ്ണി, നാളെ വേളാങ്കണ്ണി വഖഫ് ഭൂമിയാണെന്ന് പറഞ്ഞാൽ കൊടുക്കേണ്ടിവരും. കൊടുക്കണോ? എന്നാണ് ഗോപാലകൃഷ്ണൻ പ്രസംഗിച്ചത്












Click it and Unblock the Notifications