യാത്രക്കാരെ ആക്രമിച്ച സംഭവം: സുരേഷ് കല്ലടയെ ചോദ്യം ചെയ്യുന്നു!
യാത്രക്കാരെ ആക്രമിച്ച സംഭവത്തില്‍ കല്ലട ബസ് ഉടമ സുരേഷ് കല്ലട അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി. സുഖമില്ലെന്ന് ഒഴിവുകഴിവ് പറഞ്ഞ് ഹാജരാകാന്‍ പറ്റില്ലെന്ന് സുരേഷ് പോലീസിനെ അറിയിച്ചിരുന്നു. എന്നാല്‍ പോലീസ് ഇത് അംഗീകരിച്ചില്ല.ഇതോടെയാണ് ഇന്ന് ഉച്ചയോടെ പോലീസ് സംഘത്തിന് മുന്നില്‍ സുരേഷ് ഹാജരായത്. പോലീസ് സംഘം സുരേഷിന്റെ മൊഴി രേഖപ്പെടുത്തും. പങ്കുണ്ടെന്ന് തോന്നിയാല്‍ നടപടിയെടുത്തേക്കും.
അതേസമയം കേസില്‍ റിമാന്റില്‍ കഴിയുന്ന ജീവനക്കാരെ പോലീസ് കസ്റ്റഡിയില്‍ വാങ്ങും. ഇവരെ കൂടുതല്‍ ചോദ്യം ചെയ്യലിന് വിധേയമാക്കും. കഴിഞ്ഞ ദിവസം മര്‍ദ്ദനമേറ്റ വിദ്യാര്‍ത്ഥികളുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു.
തിരുവനന്തപുരത്ത് നിന്നും ബെംഗളരുവിലേക്ക് പുറപ്പെട്ട കല്ലട ബസിലെ യാത്രക്കാരെ ജീവനക്കാര്‍ മര്‍ദ്ദിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. യാത്രാമധ്യേ ഹരിപ്പാട് പിന്നിട്ടപ്പോള്‍ ബസ് തകരാറിലായി. ഏറെ നേരം കഴിഞ്ഞിട്ടും ബസ് യാത്രയാരംഭിക്കുകയോ ജീവനക്കാർ ഇത് സംബന്ധിച്ച് യാത്രക്കാരോട് മറുപടി നൽകാനോ തയാറായില്ല. യാത്രക്കാരായ രണ്ട് യുവാക്കൾ ഇത് ചോദ്യം ചെയ്തു.
ഒടുവില്‍ പോലീസിനെ വിളിച്ചു വരുത്തി സമ്മര്‍ദ്ദം ചെലുത്തി മറ്റൊരു ബസ് എത്തിച്ച് യാത്ര തുടര്‍ന്നു. എന്നാല്‍ വൈറ്റില എത്തിയപ്പോള്‍ ബസ് ജീവനക്കാരായ ചിലര്‍ ബസിലേക്ക് ഇരച്ച് കയറി ചോദ്യം ചെയ്ത യുവാക്കളെ ആക്രമിക്കുകയായിരുന്നു.