തന്റെ ദൃശ്യമാണ്, ചോർത്തിയത് ആരെന്ന് അറിയണമെന്ന് നടി: പരിശോധിച്ചാല്‍ ദിലീപിന് പ്രശ്നമെന്തെന്നും കോടതി
കൊച്ചി: കോടതിയിടെ കസ്റ്റഡിയിലിരിക്കുന്ന മെമ്മറി കാർഡില്‍ നിന്ന് ദൃശ്യങ്ങള്‍ ചോർന്നെന്ന ആരോപണത്തില്‍ അന്വേഷണം വേണമെന്ന് നടി ആക്രമിക്കപ്പെട്ട കേസിലെ അതിജീവിത. മെമ്മറി കാർഡില്‍ നിന്നും തന്റെ ദൃശ്യങ്ങള്‍ ചോർന്നിട്ടുണ്ടെങ്കില്‍ അതിന് പിന്നില്‍ ആരാണെന്ന് അറിയണമെന്നാണ് അതിജീവിത ആവശ്യപ്പെട്ടിരിക്കുന്നത്. മെമ്മറി കാർഡില്‍ തന്റെ ദൃശ്യങ്ങളാണ് ഉള്ളത്.
അത് പുറത്ത് പോയാല്‍ തന്റെ ഭാവിയെയാണ് ബാധിക്കുന്നത്. അതുകൊണ്ട് തന്നെ ഇക്കാര്യത്തില്‍ അന്വേഷണം നടത്തി സത്യാവസ്ഥ പുറത്ത് കൊണ്ടുവരണമെന്നും നടി ആവശ്യപ്പെട്ടു.

കസ്റ്റഡിയിലുള്ള ദൃശ്യങ്ങള്‍ ആരോ പരിശോധിച്ചിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെടാൻ അവകാശമുണ്ടെന്ന പ്രോസിക്യൂഷനും കോടതിയിൽ പറഞ്ഞു. മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയിട്ടുണ്ട്. ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്നും പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ അറിയിച്ചു.

വാദം കേള്‍ക്കുന്നതിനിടെ വിചാരണ വൈകിപ്പിക്കാനാണോ ശ്രമമെന്ന് കോടതി പ്രോസിക്യൂഷനോട് ചോദിച്ചു. എന്നാൽ അന്വേഷണം പൂർത്തിയാക്കാൻ ജൂലൈ 15 വരെ സമയമുണ്ടെന്നും വീഡിയോ ചോർന്നുവെന്നതിന്റെ കൂടുതൽ പരിശോധനയ്ക്ക് രണ്ടോ മൂന്നോ ദിവസം മാത്രം മതിയെന്നും സർക്കാറിന് വേണ്ടി ഹാജരായ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി.
റിതു മന്ത്ര രണ്ടും കല്‍പ്പിച്ച് തന്നെ: മോഡേണ്‍ ലുക്കില്‍ ഗ്ലാമറായി താരം, ചിത്രം വൈറല്‍

അതേസമയം, കോടതിയുടെ കസ്റ്റഡിയിലുള്ള മെമ്മറി കാർഡിൽ നിന്ന് ദൃശ്യം ചോർന്നിട്ടില്ലെന്നും ആശങ്ക വേണ്ടെന്നും കോടതി അതിജീവിതയ്ക്ക് മറുപടി നൽകി. ഈ ഫോറൻസിക് റിപ്പോർട്ട് കോടതിയിൽ നൽകിയത് നിങ്ങൾ തന്നെയല്ലേയെന്ന് സർക്കാരിനോട് കോടതി ആരാഞ്ഞു. മെമ്മറി കാർഡ് ചോർന്ന സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നൽകിയ ഹർജിയും അതിജീവിത സമർപ്പിച്ച ഹർജിയും പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.

അതിജീവിതയുടെ ഹർജിക്കെതിരെ കേസിലെ എട്ടാം പ്രതി ദിലീപ് രംഗത്തെത്തി. തുടരന്വേക്ഷണം വൈകിപ്പിക്കാനുള്ള നീക്കമാണ് ഇതെന്നും വസ്തുതകൾ വളച്ചൊടിക്കുകയാണെന്നും ദിലീപ് കോടതിയിൽ വ്യക്തമാക്കി. എന്നാല്‍ മെമ്മറി കാർഡ് വീണ്ടും പരിശോധിക്കുന്നതിൽ എന്താണ് കുഴപ്പമെന്നായിരുന്നു ദിലീപിനോടുള്ള ഹൈക്കോടതിയുടെ ചോദ്യം.

2018 ഡിസംബര്‍ 13 ന് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ കസ്റ്റഡിയിലിരിക്കെയാണ് നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളടങ്ങിയ പ്രധാന തെളിവായ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. തുടർന്ന് ഇതുമായി ബന്ധപ്പെട്ട അന്വേഷണം കോടതി ജീവനക്കാരിലേക്ക് വരെ എത്തുകയും ചെയ്തിരുന്നു. ഇതോടൊപ്പം തന്നെയാണ് വിചാരണക്കോടതിയിലെ ചില രേഖകള്‍ ദിലീപിന്റെ ഫോണില്‍ കണ്ടെത്തുകയും ചെയ്യുന്നത്.

ഇതെല്ലാം അടിസ്ഥാനമാക്കി വിചാരണ കോടതിയിലെ ജീവനക്കാരെയും ചോദ്യം ചെയ്യാൻ അനുമതി തേടിയിരുന്നെങ്കിലും ലഭിച്ചില്ല. മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയതുമായി ബന്ധപ്പെട്ട് അന്വേഷണം വേണമെന്ന് പ്രോസിക്യൂഷന്‍ നേരത്തെ വിചാരണക്കോടതിയിലും ആവശ്യപ്പെട്ടിരുന്നു. എന്നാലിത് വിചാരണക്കോടതി തള്ളുകയായിരുന്നു.

ബാലചന്ദ്രകുമാർ ഹാജരാക്കിയ ശബ്ദസന്ദേശങ്ങൾ റെക്കോഡ് ചെയ്ത തീയതി കണ്ടെത്തണമെന്നും നേരത്തെ കോടതി നിർദേശിച്ചിരുന്നു. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് തുടരന്വേഷണം നടക്കുന്നതെന്നതിനാല്‍ തിയതി കണ്ടെത്തല്‍ വളരെ പ്രധാനപ്പെട്ട കാര്യമാണെന്നായിരുന്നു കഴിഞ്ഞ ദിവസം ഹർജി പരിഗണിച്ചപ്പോള്‍ കോടതി വ്യക്തമാക്കിയത്. ഹർജിയില്‍ നാളെയും വാദം തുടരും












Click it and Unblock the Notifications