ഈ വിധി മാറ്റമല്ല, തുടക്കം മാത്രം.. ചരിത്രം തിരുത്തുന്ന വിധിയെക്കുറിച്ച് സൂര്യയും ഇഷാനും പറയുന്നു
'ഞാന്‍ എന്താണോ അത് തന്നെയാണ് ഞാന്‍'.. ഐപിസി 377 റദ്ദ് ചെയ്തുകൊണ്ട് സുപ്രീം കോടതി പുറപ്പെടുവിച്ച വിധിപ്രസ്താവത്തിലെ ഒരു വാചകമാണിത്. സ്വന്തം ലൈംഗികത വെളിപ്പെടുത്താനാവാതെ, ഭയന്നും മാനസിക നില പോലും തകര്‍ന്നും ഏതെങ്കിലും ഇരുട്ട് മുറിയില്‍ ജീവിതം തള്ളി നീക്കേണ്ടി വരുന്നവരെ സ്വാതന്ത്ര്യത്തിന്റെ വെളിച്ചത്തിലേക്ക് കൊണ്ടുവരും ഈ ചരിത്രപരമായ വിധിയെന്നാണ് പുരോഗമന സമൂഹത്തിന്റെ പ്രതീക്ഷ.
സമൂഹവും സമുദായങ്ങളും ഭ്രാന്തന്മാരാക്കിയും രോഗിയാക്കിയും മുദ്രകുത്തിയവരുടെ വ്യക്തിസ്വാതന്ത്ര്യത്തിന്മേല്‍ അടിവരയിട്ടാണ് സുപ്രീം കോടതി വിധി പറഞ്ഞിരിക്കുന്നത്. രാജ്യത്തെ ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹം ഈ വിധിയെ ആഘോഷമാക്കുകയാണ്.
സംസ്ഥാനത്തെ ആദ്യത്തെ ട്രാന്‍സ്‌ജെന്‍ഡര്‍ ദമ്പതികളായ സൂര്യയും ഇഷാനും സുപ്രീം കോടതി വിധിയിലെ സന്തോഷം മറച്ച് വെയ്ക്കുന്നില്ല. ഒരു വിധി കൊണ്ട് മാത്രം എല്ലാം ശരിയായി എന്ന് കരുതാനാവില്ലെന്നും സമൂഹത്തിന്റെ ചിന്താഗതിയും മാറേണ്ടതുണ്ടെന്നും സൂര്യയും ഇഷാനും ഒരുപോലെ പറയുന്നു.
Recommended Video
കേരളത്തിന്റെ മാതൃക
രാജ്യത്തിന് മുന്നില്‍ കേരളം മുന്നോട്ട് വെച്ച പല മാതൃകളില്‍ ഒന്നായി തന്നെ എണ്ണപ്പെടേണ്ടതാണ് സൂര്യയുടേയും ഇഷാന്റെയും വിവാഹം. ഒരുപക്ഷേ രാജ്യത്തെ തന്നെ ആദ്യത്തെ ട്രാന്‍സ്‌ജെന്‍ഡര്‍ വിവാഹം. സ്ത്രീ ആയി മാറിയ സൂര്യയും പുരുഷനായി മാറിയ ഇഷാന്‍ കെ ഷാനും സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹിതരായവരാണ്. അതിന്റെ പേരിൽ ഇസ്ലാം മതവിശ്വാസിയായ ഇഷാനെ സമുദായം പുറന്തള്ളിയിരിക്കുന്നു. സ്വവര്‍ഗ ലൈംഗികത നിയമവിധേയമാക്കിയ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഇഷാനും സൂര്യയ്ക്കും ചിലത്, ചിലരോട് പറയാനുണ്ട്.
ഈ വിധിയൊരു വാതിലാണ്
ചരിത്ര പ്രാധാന്യമുള്ള ഒരു വിധി തന്നെയാണ് സുപ്രീം കോടതിയുടേതെന്ന് സൂര്യ പറയുന്നു. ഇത്രയും നാള്‍ സ്വവര്‍ഗലൈംഗികതയുടെ പേരില്‍ തുടര്‍ന്ന് പോന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് കണക്കില്ല. പലര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടു. സ്വന്തം നാട് വിട്ട്, സ്വത്വം മറച്ച് വെച്ച് ജീവിക്കേണ്ടി വന്നവര്‍ നിരവധിയാണ്. നീണ്ട നാളത്തെ പോരാട്ടത്തിനൊടുവില്‍ തുറന്ന വാതിലാണ് സുപ്രീം കോടതി വിധി.
മനുഷ്യാവകാശവും ഭരണഘടന പ്രകാരമുള്ള ജീവിതവുമാണ് ഈ വിധിയിലൂടെ തിരിച്ച് കിട്ടിയിരിക്കുന്നത്. ഈ വിധിയുടെ പശ്ചാത്തലത്തില്‍ മാറ്റിച്ചിന്തിക്കേണ്ട ഒരു കൂട്ടം മനുഷ്യരും നിയമങ്ങളുമുണ്ട്. ഈ വിധിക്ക് വേണ്ടി പ്രവര്‍ത്തിച്ച മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കും സംഘടനകള്‍ക്കും നന്ദി പറയുന്നു. വര്‍ഷങ്ങള്‍ നീണ്ട പോരാട്ടവും പരിശ്രമവും ത്യാഗവും കൂടിയാണ് ഈ വിധി.
പുതിയ ചിന്ത വീടുകളിലെത്തട്ടെ
ലൈംഗിക വൈവിധ്യങ്ങളെ എല്ലാം ഉള്‍ക്കൊള്ളാന്‍ കഴിയേണ്ടതുണ്ട്. മനുഷ്യന്‍ മാറി ചിന്തിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു. ആ ചിന്ത എല്ലാ വീടുകളിലും എത്തണം. ഇതൊരു തുടക്കമാണെന്ന് കരുതുന്നു. ഇനിയും പോരാട്ടങ്ങള്‍ വേണ്ടി വരും. മനുഷ്യന്‍ മനസ്സ് മാറ്റുക എന്നത് കോടതി വിധികള്‍ കൊണ്ട് മാത്രം സാധിക്കുന്ന ഒന്നല്ല. സ്വവര്‍ഗ ലൈംഗികതയേയും ഭിന്നലിംഗക്കാരെയും രോഗികളാക്കിയും ഭ്രാന്തന്മാരാക്കിയും കൊല്ലപ്പെടേണ്ടവരാണെന്നും മാറ്റി നിര്‍ത്തേണ്ടവരാണെന്നും ചിത്രീകരിക്കുന്ന മതസദാചാര ബോധക്കാര്‍ക്കും ഈ വിധി ഒരു പാഠമാകണം.
ഇഷാന് പറയാനുള്ളത്..
കുറേ നാളുകളായി ഈ 377ന്റെ പിറകെ ആയിരുന്നു രാജ്യത്തെ ലൈംഗിക ന്യൂനപക്ഷം. പല പ്രാവശ്യം കേസ് മാറ്റി വെച്ചതോടെ ഒരു പ്രതീക്ഷയും ഇല്ലായിരുന്നു. എന്നാല്‍ അനുകൂലമായ വിധി സുപ്രീം കോടതിയുടെ ഭാഗത്ത് നിന്നും ഉണ്ടായതില്‍ സന്തോഷമുണ്ട്. താനും സൂര്യയും നിയമപരമായി വിവാഹം ചെയ്തവരാണ്. എങ്കിലും തന്റെ സമുദായം തന്നെ ഒറ്റപ്പെടുത്തിയിരിക്കുകയാണ്. രാജ്യം അറിഞ്ഞ് വിവാഹം കഴിഞ്ഞവരായിട്ട് കൂടി, ട്രാന്‍സ്‌ജെന്‍ഡറുകള്‍ തമ്മിലായിരുന്നു വിവാഹം എന്നതിന്റെ പേരില്‍ തനിക്കും കുടുംബത്തിനും പള്ളി വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. മാനസികമായി തകര്‍ക്കുന്ന പ്രവര്‍ത്തികളും സംസാരവുമായി തങ്ങള്‍ക്ക് നേരെ ഉണ്ടായത്.
സമൂദായം എങ്ങനെ പ്രതികരിക്കും?
377 റദ്ദാക്കിയതോടെ ഇനി മുസ്ലീം സമുദായം എങ്ങനെ പ്രതികരിക്കും എന്ന് അറിയാന്‍ കാത്തിരിക്കുന്നു. വ്യക്തിപരമായി തനിക്ക് ഏറെ സന്തോഷം നല്‍കുന്ന വിധിയാണ്. ലിംഗഭേദമില്ലാതെ മനുഷ്യന് ഒരുമിച്ച് ജീവിക്കാനുള്ള സാഹചര്യം ഇനിയെങ്കിലും രാജ്യത്ത് ഉണ്ടാകണം. പല കുടുംബങ്ങളും ഭിന്നലിംഗക്കാരെ ഭ്രാന്ത് എന്ന് മുദ്രകുത്തി ചികിത്സിപ്പിക്കുന്ന സാഹചര്യമാണ് ഇന്നുള്ളത്. ഇനിയും ഭയന്നും മറഞ്ഞുമിരിക്കുന്നവരെ മുന്നോട്ട് കൊണ്ടുവരാന്‍ ഈ വിധിയോടെ സാധിക്കട്ടെ എന്നാഗ്രഹിക്കുന്നു.