'മോദി എന്നെ ഉപഗ്രഹം വഴി നോക്കുന്നു, കേന്ദ്രമന്ത്രിയുടെ സഹായത്തോടെ'; മുരളീധരന്റെ വീട് ആക്രമിച്ചയാള്‍ പിടിയില്‍
ഇയാള്‍ക്ക് മാനസിക വെല്ലുവിളികളുണ്ട് എന്നാണ് പൊലീസ് പറയുന്നത്. മാനസികരോഗാശുപത്രിയിലേക്ക് മാറ്റേണ്ടതുണ്ടോ എന്ന് പിന്നീട് തീരുമാനിക്കും

തിരുവനന്തപുരം: കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബി ജെ പി നേതാവുമായ വി മുരളീധരന്റെ തിരുവനന്തപുരം ഉള്ളൂരിലെ വീട് ആക്രമിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശിയായ കെ വി മനോജ് ആണ് പൊലീസിന്റെ പിടിയിലായത്. മനോജ് മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നതായി പൊലീസ് പറഞ്ഞു. ഇയാള്‍ മാനസിക വെല്ലുവിളി നേരിടുന്ന ആളാണ് എന്നാണ് റിപ്പോര്‍ട്ട്.
ദിവസങ്ങള്‍ക്ക് മുന്‍പാണ് മുരളീധരനെ വീടിന് നേരെ ആക്രമണമുണ്ടായത്. ശനിയാഴ്ച രാത്രിയിലാണ് മനോജ് പൊലീസിന്റെ പിടിയിലാകുന്നത്. തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിന്നാണ് മെഡിക്കല്‍ കോളേജ് പൊലീസ് ഇയാളെ കസ്റ്റഡിയില്‍ എടുക്കുന്നത്. പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്.
വീട് ആക്രമിച്ച ശേഷം മനോജ് നടന്നാണ് മ്യൂസിയം വരെ പോയത്. ഇതിന്റെ സി സി ടി വി ദൃശ്യങ്ങള്‍ പുറത്തായിരുന്നു. ഇതോടെയാണ് ആക്രമണത്തിന് പിന്നില്‍ കെ വി മനോജ് ആണ് എന്ന് വ്യക്തമായത്. ആക്രമണത്തിന് പിന്നിലുള്ള കാരണമായി ഇയാള്‍ വിചിത്രമായ കാര്യങ്ങളാണ് പറയുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഉപഗ്രഹം വഴി തന്നെ നിരീക്ഷിക്കുകയാണ് എന്നും കേന്ദ്രസഹമന്ത്രി വി. മുരളീധരന്‍ ഉള്‍പ്പെടെയുള്ള മന്ത്രിമാര്‍ ഇതിന് സഹായം ചെയ്യുന്നു എന്നുമാണ് മനോജ് പറയുന്നത്. പലതവണ വി മുരളീധരനെ നേരില്‍ കണ്ട് ഉപഗ്രഹനിരീക്ഷണം നിര്‍ത്തണം എന്ന് ആവശ്യപ്പെട്ടിട്ടും അദ്ദേഹം കേട്ടില്ല എന്നും മനോജ് പറയുന്നു.
ഈ പ്രകോപനത്താലാണ് താന്‍ മന്ത്രിയുടെ വീടിന് നേര്‍ക്ക് ആക്രമണം നടത്തിയത് എന്നാണ് കെ വി മനോജ് പറയുന്നത്. കണ്ണൂരുകാരനായ മനോജ് പത്ത് വര്‍ഷം മുന്‍പാണ് തിരുവനന്തപുരത്ത് എത്തുന്നത്. നേരത്തെ ഹോട്ടല്‍ ജീവനക്കാരനായിരുന്നു ഇയാള്‍.

എന്നാല്‍ കഴിഞ്ഞ കുറെ നാളായി ജോലിയൊന്നുമില്ല. റെയില്‍വേ സ്റ്റേഷന്‍ പരിസരത്താണ് കിടക്കാറുള്ളത്. ബി ജെ പി ഓഫീസുകളിലും വി മുരളീധരന്റെ വീട്ടിലും ഇയാള്‍ പോയിട്ടുണ്ട്. മുരളീധരനെ നേരിട്ട് കണ്ട് പരാതി ഉന്നയിച്ചിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്.
കൂടാതെ വി മുരളീധരന്റെ ഭാര്യയ്ക്ക് ഇക്കാര്യം അറിയിച്ച് കൊണ്ട് എഴുതിയ കത്തും പൊലീസിന്റെ പിടിയിലാകുമ്പോള്‍ മനോജിന്റെ പക്കലുണ്ടായിരുന്നു. അറസ്റ്റ് ചെയ്ത കെ വി മനോജിനെ ഉടന്‍ കോടതിയില്‍ ഹാജരാക്കും. മനോജിനെ മാനസികരോഗാശുപത്രിയിലേക്ക് മാറ്റേണ്ടതുണ്ടോ എന്ന കാര്യവും തീരുമാനിക്കും എന്ന് പൊലീസ് അറിയിച്ചു.












Click it and Unblock the Notifications