സന്നിധാനത്ത് നാടകീയ രംഗങ്ങൾ, പ്രായം സംശയിച്ച് ഭക്തയായ ലതയെ തടഞ്ഞ് പ്രതിഷേധം, കണ്ണീരോടെ ദർശനം
Recommended Video
ശബരിമല: തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്ന് ഇന്നേക്ക് നാലാം ദിവസമാണ്. ഇതുവരെ സുപ്രീം കോടതി ഉത്തരവ് പ്രകാരം ഒരു യുവതിക്ക് പോലും ശബരിമലയിലെത്തി ദര്‍ശനം നടത്താന്‍ സാധിച്ചിട്ടില്ല. ഇന്നും യുവതികള്‍ എത്തിയേക്കും എന്നുള്ള അഭ്യൂഹങ്ങള്‍ കാരണം ശബരിമലയില്‍ പോലീസ് കനത്ത ജാഗ്രതയിലാണ്. സന്നിധാനത്ത് അടക്കം സുരക്ഷയും ശക്തമാക്കിയിരിക്കുന്നു.
അതിനിടെ സന്നിധാനത്ത് വീണ്ടും ഭക്തര്‍ പ്രതിഷേധം ഉയര്‍ത്തി. യുവതി കയറി എന്ന് വാര്‍ത്ത പരന്നതിനെ തുടര്‍ന്നാണ് ആളുകള്‍ വൻ പ്രതിഷേധവുമായി രംഗത്ത് വന്നത്. തമിഴ്‌നാട് സ്വദേശിനിയായ അയ്യപ്പ ഭക്ത ലതയ്ക്കാണഅ പ്രായത്തെ കുറിച്ചുളള സംശയത്തിന്റെ പേരിൽ ദുരനുഭവം ഉണ്ടായത്. കണ്ണീരോടെയാണ് ലത ദര്‍ശനം നടത്തി മടങ്ങിയത്.
യുവതികൾ വരുമെന്ന് പ്രചാരണം
ആക്ടിവിസ്റ്റുകളായ യുവതികള്‍ സന്നിധാനത്ത് എത്തും എന്ന തരത്തില്‍ പല അഭ്യൂഹങ്ങളും സോഷ്യല്‍ മീഡിയയില്‍ അടക്കം പ്രചരിക്കുന്നുണ്ട്. ഇവ സന്നിധാനത്തും എത്തുന്നുണ്ട്. യുവതികള്‍ കയറുന്നുണ്ടോ എന്ന് ശബരിമലയിലേക്കുളള വഴിയില്‍ ആളുകള്‍ നിരീക്ഷിക്കുന്നു. യുവതികൾ കയറിയാൽ തടയാന സന്നിധാനത്ത് തങ്ങളുടെ ആളുകളുണ്ട് എന്ന് നേരത്തെ യുവമോര്‍ച്ച നേതാവ് തന്നെ വെളിപ്പെടുത്തല്‍ നടത്തിയിരുന്നു.
പ്രതിഷേധമില്ലാതെ നടപ്പന്തൽ വരെ
തമിഴ്‌നാട് തിരുച്ചിറപ്പളളി മലൈകോടി സ്വദേശിനിയായ ലത കുമരന്‍ എന്ന സ്ത്രീയ്ക്കാണ് അയ്യപ്പനെ കാണാന്‍ വന്ന് അപമാനിതയാകേണ്ടി വന്നത്. ഭര്‍ത്താവിനും മകനുമൊപ്പമാണ് ലത ശബരിമലയില്‍ എത്തിയത്. ഇത് രണ്ടാം തവണയാണ് ലത അയ്യപ്പ ദര്‍ശനത്തിന് ഇരുമുടിക്കെട്ടുമേന്തി വരുന്നത്. ഇവര്‍ കാനനപാതയിലൂടെ നടപ്പന്തല്‍ വരെ എത്തുന്നത് വരെ പ്രതിഷേധമോ തടസ്സങ്ങളോ ഒന്നും നേരിടേണ്ടതായി വന്നിരുന്നില്ല.
ചുറ്റും വളഞ്ഞ് പ്രതിഷേധക്കാർ
അതിനിടെ അന്‍പത് വയസ്സില്‍ താഴെ പ്രായമുള്ള സ്ത്രീ മല കയറുന്നു എന്നുളള പ്രചാരണം കാട്ട് തീ പോലെ സന്നിധാനത്ത് പടര്‍ന്നു. ലതയും കുടുംബവും നടപ്പന്തലില്‍ എത്തിയതോടെ അപ്രതീക്ഷിതമായി വലിയൊരു ആള്‍ക്കൂട്ടം ഇവര്‍ക്ക് ചുറ്റും തടിച്ച് കൂടി. ശരണം വിളിയും കയ്യടികളും തുടങ്ങി. പതിനെട്ടാം പടി കയറ്റില്ല എന്നായി പ്രതിഷേധക്കാര്‍. ഇതോടെ ലതയും കുടുംബവും ആകെ ഭയന്ന് പോയി.
തെളിവ് കാണിച്ചിട്ടും പ്രതിഷേധം
തനിക്ക് 50 വയസ്സിന് മുകളില്‍ പ്രായമുണ്ടെന്ന് ലത പറഞ്ഞതൊന്നും പ്രതിഷേധക്കാര്‍ വകവെച്ചില്ല. ഇവരുടെ കയ്യില്‍ തെളിവിനായി ഐഡന്റിറ്റി കാര്‍ഡും ആധാര്‍ കാര്‍ഡുമുണ്ടായിരുന്നു. ആള്‍ക്കൂട്ടം പ്രതിഷേധം തുടര്‍ന്നതോടെ പോലീസ് എത്തി ലതയ്ക്കും കുടുംബത്തിനും സംരക്ഷണമൊരുക്കി. പോലീസിനും പ്രതിഷേധക്കാര്‍ക്കും ലത ആധാര്‍ കാര്‍ഡ് അടക്കം കാണിച്ച് കൊടുത്തു.
ലതയ്ക്ക് പ്രായം 53
അതിന് ശേഷവും ആളുകള്‍ പ്രതിഷേധവും ശരണം വിളിയും തുടരുകയായിരുന്നു. തുടര്‍ന്ന് പോലീസ് ഒരുക്കിയ സുരക്ഷാ വലയത്തിന് അകത്താണ് ഇവര്‍ പതിനെട്ടാം പടി കയറി ദര്‍ശനം നടത്തിയത്. 53 വയസ്സാണ് തന്റെ പ്രായമെന്ന് ലത രേഖകളോടെ പറയുന്നു. 50 വയസ്സിന് മുകളില്‍ പ്രായമുളളവര്‍ക്ക് നേരത്തെ തന്നെ ദര്‍ശനത്തിന് അനുമതിയുള്ളിടത്താണ് 53കാരിക്ക് പോലും ഈ ദുരനുഭവം ഉണ്ടായിരിക്കുന്നത്.
കരച്ചിലോടെ മടക്കം
ദര്‍ശനത്തിന് ശേഷം പൊട്ടിക്കരച്ചിലോടെയാണ് ലത ശബരിമലയില്‍ നിന്നും മടങ്ങിയത്. കഴിഞ്ഞ തവണ വന്ന് സമാധാനപരമായി ദര്‍ശനം നടത്തി മടങ്ങിയ ഇവര്‍ക്ക് ഇത്തവണ നേരിട്ട പ്രതിഷേധം വലിയ ആശങ്കയുണ്ടാക്കി. എന്തിനാണ് തങ്ങളെ ഇങ്ങനെ കഷ്ടപ്പെടുത്തുന്നത് എന്ന് മനസ്സിലാകുന്നില്ലെന്ന് ലത പ്രതികരിച്ചു. പ്രതിഷേധം തങ്ങള്‍ക്ക് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കിയെന്നും ലത മാധ്യമങ്ങളോട് പറഞ്ഞു.
ദർശനം ഭയത്തോടെ
പ്രതിഷേധക്കാരില്‍ നിന്നും ശാരീരിക ആക്രമണമൊന്നും ഉണ്ടായില്ലെങ്കിലും കനത്ത മാനസിക പ്രയാസമാണ് നേരിട്ടത്. അയ്യപ്പ ദര്‍ശനം നടത്തിയത് തന്നെ ഭയത്തോടെയാണ് എന്നും ലത പറഞ്ഞു. കാഴ്ചയില്‍ പ്രായം തോന്നിക്കാത്ത സ്ത്രീകള്‍ക്കൊക്കെ പ്രതിഷേധക്കാരുടെ മുന്നില്‍ വയസ്സ് തെളിയിച്ചേ മുന്നോട്ട് പോകാന്‍ സാധിക്കൂ എന്ന അവസ്ഥയില്‍ എത്തിയിരിക്കുകയാണ് ശബരിമലയിലെ കാര്യങ്ങള്‍ എന്നാണ് ലതയുടെ അനുഭവം വ്യക്തമാക്കുന്നത്.
നേതാക്കൾ സന്നിധാനത്ത്
പ്രതിഷേധക്കാര്‍ ഏത് സമയത്തും സന്നിധാനത്ത് അടക്കം യുവതി പ്രവേശനം തടയാന്‍ തയ്യാറായി നിലയുറപ്പിച്ചിരിക്കുകയാണ്. കെ സുരേന്ദ്രന്‍, വിവി രാജേഷ് തുടങ്ങിയ ബിജെപി നേതാക്കളും സന്നിധാനത്ത് ഉണ്ട്. പ്രാര്‍ത്ഥനാ പരിപാടിയില്‍ പങ്കെടുക്കാന്‍ സന്നിധാനത്ത് എത്തിയതാണ് എന്നാണ് ഇവരുടെ വിശദീകരണം. ഭക്തരുടെ വേഷത്തില്‍ പ്രതിഷേധക്കാര്‍ സന്നിധാനത്ത് തുടരുന്നതായി പോലീസ് നേരത്തെ തന്നെ സംശയം ഉന്നയിച്ചിരുന്നു.