ശശീന്ദ്രനെ കെണി വെച്ച് പിടിച്ചതാര്? പലതുമറിയാം.. ജീവന് ഭീഷണി! വെളിപ്പെടുത്തലുമായി മാധ്യമപ്രവർത്തകൻ
തിരുവനന്തപുരം: പിണറായി മന്ത്രിസഭയ്ക്ക് ഏറെ നാണക്കേടുണ്ടാക്കിയ ഫോൺ കെണി കേസ് അങ്ങനെ അവസാനിച്ചിരിക്കുന്നു. മുൻ മന്ത്രി എകെ ശശീന്ദ്രൻ മന്ത്രിസഭയിലേക്ക് തിരികെ വരാനുള്ള ഒരുക്കത്തിലാണ്. പരാതിക്കാരിയായ മംഗളം ടെലിവിഷനിലെ മാധ്യമപ്രവർത്തക ശശീന്ദ്രന് അനുകൂലമായി മൊഴി നൽകിയതോടെയാണ് കേസ് തീർന്നത്. അതേസമയം മന്ത്രിയെ കുടുക്കാൻ ഫോൺകെണി ഒരുക്കിയതിന് മംഗളം ചാനൽ ഇപ്പോഴും നിയമക്കുരുക്കിൽ തന്നെയാണ്.
ഏഷ്യാനെറ്റ് ന്യൂസ് വിനുവിനെ വെളിയിൽ തള്ളിയോ? 'മത്തി വിനു' എവിടെയെന്ന് ചോദിച്ചവർക്ക് മറുപടി ഇതാ!
ചാനൽ സിഇഓ ആയിരുന്ന ആർ അജിത്ത് കുമാർ ഉൾപ്പെടെ അഞ്ചോളം പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എകെ ശശീന്ദ്രൻ മന്ത്രിസ്ഥാനത്തേക്ക് തിരികെ വരുന്ന സാഹചര്യത്തിൽ മംഗളത്തിന് കാര്യങ്ങൾ അത്ര സുഖകരമാവില്ല. പുതിയ സാഹചര്യത്തിൽ ചില ചോദ്യങ്ങളുന്നയിച്ച് എകെ ശശീന്ദ്രന് ഫേസ്ബുക്കിൽ തുറന്ന കത്ത് എഴുതിയിരിക്കുകയാണ് മംഗളം ടെലിവിഷനിലെ സീനിയർ ന്യൂസ് എഡിറ്ററും കേസിലെ കുറ്റാരോപിതരിൽ മൂന്നാമനുമായ എസ് വി പ്രദീപ്.
മംഗളത്തിന്റെ ഫോൺകെണി
മംഗളം ചാനലിന്റെ ലോഞ്ചിംഗിനോട് അനുബന്ധിച്ചാണ് എക്സ്ക്ലൂസീവ് ബ്രേക്കിംഗ് എന്ന തരത്തില്‍ ഒരു ഫോണ്‍സംഭാഷണം ചാനല്‍ സംപ്രേഷണം ചെയ്തത്. അന്നത്തെ ഗതാഗത മന്ത്രി എകെ ശശീന്ദ്രന് സഹായം തേടി വന്ന വീട്ടമ്മയെ ഫോണില്‍ ശല്യപ്പെടുത്തി എന്നായിരുന്നു ആരോപണം. ഇത് വിവാദമായതോടെ ചാനല്‍ സത്യാവസ്ഥ തുറന്ന് പറഞ്ഞ് രംഗത്ത് വന്നു.
കേസും അറസ്റ്റും
ചാനലിലെ ജീവനക്കാരിയെ ഭാഗമാക്കി നടത്തിയ ഹണി ട്രാപ്പ് ആയിരുന്നു എന്നായിരുന്നു വെളിപ്പെടുത്തല്‍. ഇതോടെ മംഗളത്തിനെതിരെ വലിയ പ്രതിഷേധനങ്ങള്‍ തന്നെയുണ്ടായി. ചാനലിനെതിരെ കേസെടുക്കുകയും ആര് അജിത്ത് കുമാര്‍, കോ ഓര്‍ഡിനേറ്റിങ് എഡിറ്റര്‍ എംബി സന്തോഷ്, റിപ്പോര്‍ട്ടര്‍ ആര് ജയ ചന്ദ്രന്, ന്യൂസ് എഡിറ്റര്‍മാരായ എസ് വി പ്രദീപ്, ഫിറോസ് സാലി മുഹമ്മദ് എന്നിവരെ അറസ്റ്റ് ചെയ്യുകയുമുണ്ടായി. പിന്നീടിവര്‍ ജാമ്യത്തില്‍ പുറത്തിറങ്ങി.
ശശീന്ദ്രൻ കുറ്റവിമുക്തൻ
ചാനലിനെ ഒന്നാകെ വീണ്ടും വെട്ടിലാക്കിക്കൊണ്ടാണ് പരാതിക്കാരി കേസിൽ മൊഴി മാറ്റിയത്. ഈ സാഹചര്യത്തിലാണ് ശശീന്ദ്രന് ഫേസ്ബുക്കിൽ എസ് വി പ്രദീപ് തുറന്ന കത്തെഴുതിയിരിക്കുന്നത്. അതിങ്ങനെയാണ്: സർ, ഫോൺ കെണിയിൽ കുടുങ്ങി മന്ത്രി സ്ഥാനം നഷ്ടപ്പെട്ട വ്യക്തി ആണ് അങ്ങ്. അങ്ങേയ്ക്കെതിരെ തിരുവനന്തപുരം സി ജെ എം കോടതിയിൽ സ്ത്രീ പീഡനത്തിൽ നിലനിന്ന കേസ് പരാതിക്കാരി ഒത്തുതീർപ്പാക്കിയതിനെ തുടർന്ന് അങ്ങ് കുറ്റവിമുക്തനാക്കപ്പട്ടു.
തുറന്ന കത്തെഴുതി മാധ്യമപ്രവർത്തകൻ
"പരാതിക്കാരി"യുടെ പുതിയ നിലപാട് പ്രകാരം അങ്ങേയ്ക്കെതിരായ വാർത്ത "കളള വാർത്ത" ആണ് എന്നെ അന്ന് പറഞ്ഞ് വിശ്വസിപ്പിച്ചത് പ്രകാരം ഞാൻ അവതരിപ്പിച്ചത് 100% സത്യസന്ധമായ വാർത്ത. എന്നാൽ പുതിയ സാഹചര്യത്തിൽ അത് 'കളള വാർത്ത' ആയി മാറിയിരിക്കുന്നു. ഇനി അങ്ങ് മന്ത്രി ആകുമായിരിക്കും.അങ്ങ് മന്ത്രി ആകണമെന്ന് ഞാനും അതിയായി ആഗ്രഹിക്കുന്നു കാരണം ഒരു മന്ത്രിക്ക് നീതി ലഭ്യമാക്കാൻ വളരെ വളരെ എളുപ്പമാണ്..
അങ്ങയെ ആദരിച്ചിരുന്നു
2017 മാർച്ച് 26 ന് അങ്ങ് മന്ത്രി സ്ഥാനം വലിച്ചെറിഞ്ഞത് രാഷ്ട്രീയ ധാർമ്മികതയിൽ വിശ്വസിച്ചായിരുന്നു. അതു കൊണ്ടു തന്നെ ഞാൻ അങ്ങയെ അന്ന് ഏറെ ബഹുമാനിച്ചു, അങ്ങയുടെ രാജി നിലപാടിനെ ഏറെ ആദരവോടെ കണ്ടു,, വാർത്തയ്ക്ക് കാരണമായ അങ്ങയുടെ ചെയ്തിയിൽ ഏറെ ഏറെ വിയോജിപ്പുണ്ടായിരുന്നപ്പോഴും..
വിശ്വസിപ്പിച്ച കാര്യങ്ങൾ
അങ്ങയുടെ രാജിക്ക് കാരണമായ വാർത്ത ഞാൻ ശക്തമായി അവതരിപ്പിച്ചതും 100% മാധ്യമ ധാർമ്മികതയിൽ ഉറച്ചു നിന്നുകൊണ്ടാണ്. മനസാ വാചാ കർമ്മണ ഒരു കളളവും ഇല്ലാതെ, അവതാരകനായ എന്നെ പറഞ്ഞു വിശ്വസിപ്പിച്ച കാര്യങ്ങൾ, അത് സത്യസന്ധമായി അവതരിപ്പിച്ചു. തൊഴിൽ ധർമ്മത്തിൽ 100% ഉറച്ചു നിന്നു കൊണ്ട്.
ശശീന്ദ്രനോട് ചോദ്യങ്ങൾ
അങ്ങേയ്ക്കെതിരായ 'പീഡനക്കേസ്' ഒത്തുതീർപ്പിലെത്തുമ്പോൾ ഇന്ന് ഒട്ടനവധി സംശയങ്ങൾ, ഒട്ടനവധി ചോദ്യങ്ങൾ ശക്തമായി ഉയരുന്നു. അങ്ങയുടെ രാജിയിൽ കലാശിച്ച വാർത്തയുടെ സത്യ അസത്യങ്ങൾ എന്ത്? അത് 'കളള വാർത്ത' ആണോ?
സംസ്ഥാനത്തെ എ കെ ശശീന്ദ്രൻ എന്ന മന്ത്രിയെ കെണി വച്ചു പിടിച്ചത് ആര്? അങ്ങ് ചതിക്കപ്പെട്ടതാണോ? എങ്കിൽ ആരാൽ? അന്ന് അങ്ങയുടേതെന്ന് പറഞ്ഞ് പുറത്തുവന്ന ശബ്ദം ആരുടേത്?
ആ ശബ്ദത്തിന് ഉടമയാര്
അങ്ങയുടേതെന്ന് പറഞ്ഞ് പുറത്തുവന്ന ശബ്ദത്തോട് സംസാരിച്ച ശബ്ദത്തിന് ഉടമ ആര്? അങ്ങയെ പോലെ ബഹുമാന്യനായ, സമ്മുന്നതനായ ഒരു മന്ത്രി, രാഷ്ട്രീയ നേതാവ്, 'കളള വാർത്ത' യാൽ അപഹസിക്കപ്പെട്ടോ? അങ്ങേക്ക് വ്യക്തിപരമായി, പൊതു പ്രവർത്തകനെന്ന നിലയിൽ, കുടുംബനാഥനെന്ന നിലയിൽ, അങ്ങയുടെ കുടുംബത്തിൽ പിറക്കും പിറക്കും തലമുറയ്ക്ക്, അങ്ങയുടെ പൂർവികർക്ക്, 'കളളവാർത്ത' കൊണ്ട് കൊടിയ നാണക്കേട് ഉണ്ടായോ?
മാനനഷ്ടക്കേസ് കൊടുക്കുമോ
NCP എന്ന ദേശീയ പാർട്ടിക്ക് അങ്ങേയ്ക്കെതിരായ 'കളള വാർത്ത' കാരണം ചരിത്രപരമായ നാണക്കേട് ഉണ്ടായോ? അങ്ങനെ എങ്കിൽ ആ 'കളള വാർത്ത' സൃഷ്ടിച്ച കുബുദ്ധികൾ ആര് ? കുത്സിത മനസുകൾ ആര്? മന്ത്രി ആകുന്ന അങ്ങ് അങ്ങേയ്ക്കെതിരെ 'കളള വാർത്ത' സൃഷ്ടിച്ചവർക്കെതിരെ എന്തു നടപടി സ്വീകരിക്കും? അങ്ങേയ്ക്ക് മാനഹാനി ഉണ്ടാക്കുന്ന 'കളള വാർത്ത' സൃഷ്ടിച്ചവർക്കെതിരെ 'ഒരു രൂപ' നഷ്ടപരിഹാരം ആവശ്യപ്പെട്ട് മാനനഷ്ടക്കേസ് ഫയൽ ചെയ്യുമോ?
മുഖ്യമന്ത്രിക്ക് പരാതി
'കളള വാർത്ത'യിലെ ശബ്ദങ്ങൾ പരിശോധിച്ച് സത്യം പൊതുസമൂഹത്തിൽ എത്തിക്കാൻ നടപടി സ്വീകരിക്കുമോ? വസ്തുതകൾ സത്യസന്ധമായി അറിയാൻ എന്നെ പോലെ അങ്ങേയ്ക്കും രാജ്യത്തെ പൊതുസമൂഹത്തിനും അതിയായ ആഗ്രഹമുണ്ട്. ആയതിനാൽ ഈ കേസിലെ നിഗൂഢതകൾ, ഒത്തുകളികൾ, ഗൂഡാലോചനകൾ, നീക്കി കിട്ടാൻ സത്യസന്ധമായ കാര്യങ്ങൾ പുറത്തു കൊണ്ടുവരാൻ, നീതിമാനായ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകിയിട്ടുണ്ട്,, ഡോക്കറ്റ് നമ്പർ ഇതാണ്. Docket Number CM Office G 180103358
തനിക്കും കുടുംബത്തിനും നഷ്ടങ്ങൾ
ഈ പരാതി മുക്കാൻ അണിയറ നീക്കം തകൃതിയായി നടക്കുന്നുവെന്ന് അറിയുന്നു. അതിനെ അതിജീവിച്ച് അങ്ങ് പരാതിയെ പിന്തുണയ്ക്കുമോ? തുടർ നടപടികൾ സ്വീകരിക്കാൻ മുൻകൈ എടുക്കുമോ? സത്യസന്ധമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച വാർത്ത അവതരിപ്പിച്ച ഞാൻ കേസിൽ പ്രതി ആക്കപ്പെട്ടു. അങ്ങേയ്ക്കും കുടുബത്തിനും എന്ന പോലെ എനിക്കും കൂടുംബത്തിനും ഒരുപാട് കഷ്ട നഷ്ടങ്ങൾ ഉണ്ടായി. നീതികേട് ഉണ്ടായി.
ഉത്തരവാദികൾ പുറത്ത് വരട്ടെ
പരാതിക്കാരി പരാതി പിൻവലിച്ച് പോകുമ്പോൾ ചരിത്രത്തിൽ "കളള വാർത്ത"യുടെ പേറ്റൻറ് ചുമക്കുന്നത് ശരിയാണോ സർ?? യഥാർത്ഥ ഉത്തരവാദികൾ പുറത്തുവരട്ടെ സർ. അതിന് അങ്ങ് അങ്ങയാൽ കഴിയുന്ന എന്ത് നടപടി സ്വീകരിക്കും? വളരെ ഏറെ കാര്യങ്ങൾ നേരിട്ട് അറിയാവുന്ന വ്യക്തി എന്ന നിലയിൽ എനിക്ക് ഇന്ന് പലയിടത്തു നിന്നും ജീവന് ഭീഷണി ഉണ്ട്, മന്ത്രി ആകുന്ന അങ്ങ് എനിക്ക് വേണ്ടത്ര സുരക്ഷ ഒരുക്കുമോ? സ്നേഹത്തോടെ, നീതി തേടുന്ന ഒരു സാധാരണ മാധ്യമപ്രവർത്തകൻ എന്നാണ് കത്ത് അവസാനിക്കുന്നത്.
തുറന്ന കത്ത്
എസ് വി പ്രദീപിന്റെ ഫേസ്ബുക്ക് പോസ്റ്റ്