പാവങ്ങളെ തടയുന്ന പോലീസ്, എങ്ങനെ സ്വപ്നയെ വിട്ടയച്ചു? പിണറായി വിജയനോട് ചോദ്യവുമായി സുരേന്ദ്രന്‍
തിരുവനന്തപുരം/കോഴിക്കോട്: സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌ന സുരേഷും സന്ദീപ് നായരും എങ്ങനെ കേരളം വിട്ടു എന്നതാണ് ഇപ്പോഴത്തെ ചര്‍ച്ച. തിരുവനന്തപുരത്ത് ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുമ്പോള്‍ ഇവര്‍ക്ക് എങ്ങനെ പുറത്ത് കടക്കാനായി എന്നാണ് ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ചോദിക്കുന്നത്.
പാവങ്ങളെ തടഞ്ഞുവയ്ക്കുന്ന പോലീസ് എങ്ങനെയാണ് സ്വപ്നയെ വിട്ടയച്ചത് എന്നും കെ സുരേന്ദ്രന്‍ ചോദിക്കുന്നു. ഇതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി പറയണം എന്നാണ് അദ്ദേഹത്തിന്റെ ആവശ്യം.
സ്വപ്‌ന സുരേഷിന്റെ ശബ്ദരേഖ പുറത്ത് വന്നതോടെ, ആരാണ് ഇവരെ സംരക്ഷിക്കുന്നത് എന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടു എന്നാണ് സുരേന്ദ്രന്‍ പറയുന്ന മറ്റൊരു കാര്യം. അന്വേഷണം ഏറ്റെടുത്ത് 48 മണിക്കൂറിനുള്ളില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്ത എന്‍ഐഎ സംഘത്തെ അഭിനന്ദിക്കുന്നും ഉണ്ട് അദ്ദേഹം. കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം...
'ട്രിപ്പിൾ ലോക്ക്ഡൗൺ മറികടന്ന് എങ്ങനെ സ്വപ്ന സംസ്ഥാനം വിട്ടുവെന്ന് ശ്രീ. പിണറായി വിജയൻ വ്യക്തമാക്കണം. പാവങ്ങളെ തടഞ്ഞുവെക്കുന്ന പൊലീസ് എങ്ങനെയാണ് സ്വപ്നയെ വിട്ടയച്ചത്. ശബ്ദരേഖ വന്നതോടെ ആരാണ് സ്വപ്നയെ സംരക്ഷിക്കുന്നതെന്ന് ജനങ്ങൾക്കു ബോധ്യമായതാണ്. ഏതായാലും ചുമതല ഏറ്റെടുത്ത് 48 മണിക്കൂറിനകം കുറ്റവാളികളെ പിടികൂടിയ എൻ. ഐ. എ യ്ക്ക് അഭിനന്ദനങ്ങൾ.'
സ്വപ്‌ന സുരേഷിനേയും സന്ദീപിനും ബെംഗളൂരുവില്‍ വച്ചാണ് എന്‍ഐഎ സംഘം പിടികൂടിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ബെംഗളൂരുവിലെ എന്‍ഐഎ യൂണിറ്റിന്റെ നേതൃത്വത്തിലായിരുന്നു ഇത്. രണ്ട് പേരേയും പിടികൂടിയ കാര്യം തിരുവനന്തപുരം കസ്റ്റംസ് ഡിവിഷണല്‍ ഓഫീസിനെ അറിയിച്ചിട്ടുണ്ട്.
രണ്ടുപേരേയും ജൂലായ് 12, ഞായറാഴ്ച കൊച്ചിയില്‍ എത്തിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. പിടിയിലാകുമ്പോള്‍ സ്വപ്‌നയ്‌ക്കൊപ്പം ഭര്‍ത്താവും മക്കളും ഉണ്ടായിരുന്നു എന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായത് എന്ന് പറയുന്നു.