തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ മൂന്ന് പേർ കൂടെ അറസ്റ്റിൽ, മൂന്ന് പേരും റമീസിന്റെ കൂട്ടാളികൾ
കൊച്ചി: തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് മൂന്ന് പേരെ കൂടി അറസ്റ്റ് ചെയ്തു. രണ്ട് ദിവസം മുമ്പ് മലപ്പുറത്ത് നിന്ന് അറസ്റ്റിലായ റമീസിന്റെ കൂട്ടാളികളാണ് ഇപ്പോള്‍ പിടിയിലായിരിക്കുന്നത്. മൂവാറ്റുപുഴ സ്വദേശി ജലാലും മറ്റ് രണ്ട് പേരുമാണ് ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത്. ഇവര്‍ നിരവധി സ്വര്‍ണക്കടത്ത് കേസുകളില്‍ പ്രതികളാണെന്നാണ് കസ്റ്റംസ് പറയുന്നത്. തിങ്കളാഴ്ച രാത്രിയോടെയാണ് ഇവര്‍ മൂന്ന് പേരും കസ്റ്റഡിയിലായത്.
രാജ്യത്തെയും സംസ്ഥാനത്തെയും സ്വര്‍ണക്കടത്ത് ശൃഖലയിലെ മുഖ്യകണ്ണിയാണ് അറസ്റ്റിലായ റമീസ്. ഇയാളുടെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചെന്നാണ് വിവരം. രാജ്യാന്തര ബന്ധമുള്ള സ്വര്‍ണക്കടത്ത് സംഘങ്ങളിലേക്കാണ് കസ്റ്റംസിന്റെയും എന്‍ഐഎയുടെയും അന്വേഷണം പോകുന്നത്.
അതേസമയം, ഇപ്പോള്‍ അറസ്റ്റിലായ ജലാലിന് തിരുവനന്തപുരം, ദില്ലി, ബംഗളൂരു എന്നീ വിമാനത്താവളങ്ങളിലെ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട നിരവധി കേസുകള്‍ ജാലാലിന് എതിരെയുണ്ട്. കസ്റ്റംസിനോ ഡിആര്ഒയ്ക്കോ ഇതുവരെ ജലാലിനെ പിടികൂടാന്‍ സാധിച്ചിരുന്നില്ല. സ്വപ്നയും സരിത്തും ചേര്‍ന്ന സംഘം രാജ്യത്തേക്ക് എത്തിച്ച 40 കോടിയോളം വിലമതിക്കുന്ന സ്വര്‍ണം ജലാലും സംഘവുമാണ് ഇടപാട് നടത്തിയെന്നാണ് കസ്റ്റംസ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.
Recommended Video
അതേസമയം, സ്വര്‍ണ്ണകടത്ത് പുറത്ത് വന്നതോടെ ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. നയതന്ത്ര ബാഗ് വഴി മുമ്പും സ്വര്‍ണണകടത്ത് നടന്നിട്ടുണ്ടെന്നും ജൂണില്‍ മാത്രം 27 കിലോ സ്വര്‍ണ്ണം കടത്തിയെന്നുമാണ് റിപ്പോര്‍ട്ട്. ജൂണ്‍ 24, 26 തിയ്യതികളിലാണ് ഡിപ്ലോമാറ്റിക് ബാഗ് എത്തുന്നത്. യുഎഇ കോണ്‍സുലേറ്റിലെ അറ്റാഷയുടെ പേരിലാണ് ബാഗ് വിമാനത്താവളത്തിലെത്തിയത്. സരിത് ഇത് കൈപ്പറ്റി. ദുബായില്‍ നിന്നുള്ള ഫൈസല്‍ ഫരീദാണ് സ്വര്‍ണ്ണം അയച്ചതെന്നും വ്യക്തമായി. മലപ്പുറം സ്വദേശിയായ പികെ റമീസിന് വേണ്ടിയാണ് സ്വര്‍ണ്ണം എത്തിച്ചത്.
രണ്ട് തവണയായാണ് സ്വര്‍ണ്ണം കടത്തിയത്. ജൂണ്‍ 24 ന് ഒന്‍പത് കിലോ സ്വര്‍ണ്ണവും 26 ന് 18 കിലോ സ്വര്‍ണ്ണവുമാണ് കടത്തിയത്. കള്ളകടത്തിന് പിന്നില്‍ സ്വപ്നയും സന്ദീപും സരിത്തും തന്നെയാണെന്ന് വ്യക്തമായി. സ്വര്‍ണ്ണകടത്തില്‍ എന്‍ഐഎ കസ്റ്റഡിയിലുള്ള സ്വപ്ന സുരേഷിനേയും സന്ദീപ് നായരേയും ഇന്നും വീണ്ടും ചോദ്യം ചെയ്യും. മൂന്നാം പ്രതിയാണ് ദുബായില്‍ വ്യവസായിയായ ഫൈസല്‍ ഫരീദ്. ഇയാള്‍ക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കണമെന്നാണ് എന്‍ഐഎ ആവശ്യം.