'സ്വപ്ന പത്താംക്ലാസ് പാസായിട്ടില്ല, ഇന്ത്യയിലേക്ക് വരാത്തത് അവളുടെ ഭീഷണി ഭയന്ന്'; സഹോദരൻ
കൊച്ചി; യുഎഇ കോൺസുലേറ്റിന്റെ ഡിപ്ലോമാറ്റിക് ബാഗേജ് വഴി സ്വർണം കടത്തിയ സംഭവം കേരള രാഷ്ട്രീയത്തിൽ വൻ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. കേസിലെ ആസൂത്രകയെന്ന് കരുതുന്നുന്ന സ്വപ്ന സുരേഷിന്റെ ഉന്നത ബന്ധങ്ങളാണ് ഇപ്പോൾ വിവാദങ്ങൾക്ക് ചൂട് പകർന്നിരിക്കുന്നത്. തന്റെ ബന്ധങ്ങൾ ഉപയോഗിച്ചാണ് സ്വപ്ന വലിയ പദവികൾ സ്വന്തമാക്കിയതെന്നാണ് റിപ്പോർട്ട്.
ഏറ്റവും ഒടുവിലായി സംസ്ഥാന ഐടി പാർക്കിന് കീഴിലെ സ്പേസ് പാർക്കിൽ പ്രൊജക്ട് കൺസൾട്ടന്റായിട്ടായിരുന്നു സ്വപ്ന ജോലി ചെയ്തിരുന്നത്. എന്നാൽ പത്താം ക്ലാസ് വിദ്യാഭ്യാസം പോലും ഇല്ലാത്ത ആളാണ് സ്വപ്നയെന്ന വെളിപ്പെടുത്തലാണ് അവരുടെ സഹോദരൻ നടത്തിയിരിക്കുന്നത്.
ഉന്നത ബന്ധങ്ങൾ
സ്വപ്ന സുരേഷിന്റെ ഉന്നത ബന്ധങ്ങളെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് ദിവസവും പുറത്തുവരുന്നത്. യുഎഇ കോൺസുലേറ്റിൽ ഉൾപ്പെടെ സ്വപ്ന ജോലി നേടിയെടുത്തത് തന്റെ രാഷ്ട്രീയ-നയതന്ത്ര ബന്ധങ്ങൾ ഉപയോഗിച്ചാണെന്ന് റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. അതേസമയം പത്താം ക്ലാസ് പോലും പാസാകാത്തയാളാണ് സ്വപ്നയെന്നാണ് സഹോദരൻ പറയുന്നത്.
വിവരങ്ങൾ ഇല്ല
സ്പേസ് പാർക്ക് പദ്ധതിയിൽ കൺസൽട്ടന്റ് ആയി എത്തിയ സ്വപ്ന 2016 ൽ തൊഴിൽ പോട്ടൽ വഴി സമർപ്പിച്ച ബയോഡാറ്റയിൽ ബിരുദദാരിയാണെന്നാണ് രേഖപ്പെടുത്തിയത്. എന്നാൽ ഇവർ ബിരുദമെടുത്ത സ്ഥാപനത്തിന്റെ പേര് ബയോഡാറ്റയിൽ വ്യക്തമാക്കിയിട്ടില്ല. ഡിപ്ലോമ കോഴുസുകൾ ചെയ്തതായും വ്യക്തമാക്കിയിട്ടുണ്ടെങ്കിലും അത് സംബന്ധിക്കുന്ന വിവരങ്ങളും ഇല്ല.
ബിരുദദാരിയല്ല
കേരള സ്റ്റേറ്റ് ഐടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡുമായി ബന്ധപ്പെട്ട റിക്രൂട്ട്മെന്റിൽ രേഖപ്പെടുത്തിയത് മഹാരാഷ്ട്രയിലെ ബാബാ സാഹിബ് അംബേദ്കർ ടെക്നോളജിക്കൽ സർവകലാശാലയിൽ നിന്ന് 2011ൽ ബികോം എടുത്തുവെന്നാണ്. തൊഴിൽ പോർട്ടലിലെ ഹോം പേജിൽ ഇവരുടെ യോഗ്യത കാണിക്കുന്നത് മഹാരാഷ്ട്രയിലെ ബാബാ സാഹിബ് അംബേദ്കർ ടെക്നോളജിക്കൽ സർവകലാശാലയിൽ നിന്ന് 2011ൽ ബികോം എടുത്തുവെന്നാണ്. ഇവിടെ ബികോം കോഴ്സ് ഇല്ല.
ഒരു ലക്ഷം രൂപയ്ക്ക്
സ്പേസ് പാർക്കിൽ ഒരു ലക്ഷം രൂപയായിരുന്നു ഇവരുടെ സാലറി. അതേസമയം പത്താം ക്ലാസ് പാസാകാതെയാണ് ഈ ജോലികളെല്ലാം സ്വപ്ന തരപ്പെടുത്തിയതെന്ന് മൂത്ത സഹോദരൻ ബ്രൈറ്റ് സുരേഷ് പറഞ്ഞു. ഉന്നത സ്വാധീനം കൊണ്ടാകാം സ്വപ്നയ്ക്ക് കോണ്‍സുലേറ്റില്‍ ജോലി കിട്ടിയത്. ബന്ധങ്ങള്‍ സ്വര്‍ണക്കടത്തിനും ഉപയോഗിച്ചിരിക്കാമെന്നും ബ്രൈറ്റ് പറയുന്നു.
കോൺസുലേറ്റിന്റെ ഗുഡ് സർട്ടിഫിക്കറ്റ്
ബ്രൈറ്റ് ഇപ്പോൾ അമേരിക്കയിലാണ്. സ്വപ്നയുടെ ഭീഷണി കാരണമാണ് നാട്ടിലേക്ക് അച്ഛനെ കാണാൻ വരാതിരിക്കുന്നതെന്നും ബ്രൈറ്റ് വെളിപ്പെടുത്തി. അതേസമയം സഹോദരന്റെ വെളിപ്പെടുത്തലോടെ സ്വപ്നയുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ചുള്ള ചോദ്യങ്ങളും ഉയരുകയാണ്.അതേസമയം യുഎഇ എംബസിയുടെ ഗുഡ് സർട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് ഐടി വകുപ്പിന് കീഴിൽ സ്വപ്ന ജോലി നേടിയതെന്നാണ് റിപ്പോർട്ട്.
സർട്ടിഫിക്കറ്റ് വ്യാജമോ
2016 ലാണ് യുഎഇ കോൺസുലേറ്റിലെ എക്സിക്യൂട്ടീവ് സെക്രട്ടറിയായി നിയമിതയായത്. എന്നാൽ ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് ഇവരെ ഇവിടുന്ന് പുറത്താക്കുകയായിരുന്നു. അതേസമയം പുറത്താക്കിയ ഒരാൾക്ക് എങ്ങനെ ഗുഡ് സർട്ടിഫിക്കറ്റ് ലഭിച്ചുവെന്നതാണ് ഉയരുന്ന ചോദ്യം. സർട്ടിഫിക്കറ്റ് വ്യാജമാണോയെന്ന സംശയവും ഉയരുന്നുണ്ട്. ഇക്കാര്യം അന്വേഷണ ഏജൻസികൾ പരിശോധിക്കും.
തിരുവനന്തപുരത്ത് തന്നെ?
അതേസമയം സ്വപ്ന സുരേഷിനെ ഇപ്പോഴും കണ്ടെത്താൻ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. ഇവരുമായി ബന്ധപ്പെട്ട പല ഇടങ്ങളിലും കസ്റ്റംസ് പരിശോധന നടത്തിയെങ്കിലും സ്വപ്നയെ കുറിച്ചുള്ള വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. ശാന്തിഗിരി ആശ്രമത്തിൽ ഇവർ ഉണ്ടെന്ന പ്രചരണം ഉണ്ടായതോടെ ഇവിടേയും പരിശോധന നടത്തിയിരുന്നു.
ജാമ്യത്തിന് ശ്രമം
തലസ്ഥാനത്ത് തന്നെ സ്വപ്ന ഉണ്ടെന്നാണ് കസ്റ്റംസിന് ലഭിച്ച് വിവരം. ഇതോടെ അന്വഷണ സംഘം പരിശോധന ശക്തമാക്കി. അതിനിടെ സ്വപ്ന മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നതായുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. നേരത്തേ തിരുവനന്തപുരം വഴി സ്വർണം കടത്തിയ കേസിലെ പ്രതിയായിരുന്ന അഭിഭാഷകൻ വഴിയാണ് ജാമ്യത്തിന് ശ്രമിക്കുന്നതെന്നാണ് വിവരം.
ഫ്ളാറ്റിൽ പരിശോധന
അതിനിടെ സ്വപ്നയുടെ ഫ്ളാറ്റിൽ വീണ്ടും അന്വേഷണ ഉദ്യോഗസ്ഥർ പരിശോധന നടത്തി. ഇവിടുത്തെ സിസിടിവി ദൃശ്യങ്ങളും മറ്റ് രേഖകളും അന്വേഷണ സംഘം പരിശോധിച്ച് വരികയാണ്. അതേസമയം കേസന്വേഷണത്തിന് സിബിഐ എത്തുമോയെന്നാണ് ഉറ്റുനോകപ്പെടുന്നത്. കേസുമായി ബന്ധപ്പെട്ട് വിദേശകാര്യ സഹമന്ത്രി വി മുരളീധരനും ധനമന്ത്രി നിര്‍മ്മലാ സീതാരാമനും കൂടിക്കാഴ്ച നടത്തി.
കേന്ദ്ര ഏജൻസി എത്തുമോ?
പരോക്ഷ നികുതിയ ബോർഡിനോട് ധനമന്ത്രി കേസിന്റെ വിവരങ്ങൾ ആരാഞ്ഞിട്ടുണ്ട്. കസ്റ്റംസ് അന്വേഷണത്തിന്റെ ഗതികൾ വിലയിരുത്തിയ ശേഷമാകും കേന്ദ്ര അന്വേഷണ ഏജൻസികളെ കൊണ്ട് അന്വേഷണം നടത്തുമോയെന്ന കാര്യത്തിൽ തിരുമാനമുണ്ടാകൂയെന്നാണ് വിവരം.