സ്വപ്ന സുരേഷിലൂടെ മറ്റൊരു വന്‍ തട്ടിപ്പും പുറത്ത്; വ്യാജ സര്‍ട്ടിഫിക്കറ്റിന് പുറമെ, വെബ്സൈറ്റും
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം വഴി നടത്തിയ സ്വര്‍ണ്ണക്കടത്ത് കേസില്‍ എന്‍ഐഎ പ്രതിചേര്‍ക്കപ്പെട്ട സ്വപ്ന സുരേഷിന്റെ ബിരുദ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം തന്നെ പുറത്ത് വന്നിരുന്നു. എയര്‍ ഇന്ത്യ സാറ്റ്സില്‍ ഉള്‍പ്പടെ ജോലിക്കായി സ്വപ്ന സുരേഷ് സമര്‍പ്പിച്ച ബികോം ബിരുദം വ്യാജമായിരുന്നെന്നാണ് മഹാരാഷ്ട്രയില്‍ സ്ഥിതി ചെയ്യുന്ന ഡോ. ബാബാ സാഹിബ് അംബേദ്കര്‍ ടെക്നോളജിക്കല്‍ സര്‍വകലാശാല സ്ഥിരീകരിച്ചത്. എയര്‍ ഇന്ത്യ സാറ്റ്സുമായി ബന്ധപ്പെട്ട കേസിലായിരുന്നു പോലീസ് ഈ സര്‍ട്ടിഫിക്കറ്റുകള്‍ പിടിച്ചെടുത്തത്.
കോഴ്സ് പോലും ഇല്ല
സ്വപ്ന തങ്ങളുടെ വിദ്യാര്‍ത്ഥിയായിരുന്നില്ലെന്നും സര്‍വകലാശാലയിലോ അതിന് കീഴിലുള്ള കോളേജുകളിലോ ബി.കോം കോഴ്സ് തന്നെ ഇല്ലെന്നുമാണ് അംബേദ്കര്‍ സര്‍വ്വ കലാശാലയുടെ കണ്ട്രോളര് ഒഫ് എക്സാമിനേഷന് ഡോ. വിവേക് എസ് സാഥെ വ്യക്തമാക്കിയത്. സ്വപ്നയുടെ സര്‍ട്ടിഫിക്കറ്റിലെ ഒപ്പും സീലും വ്യാജമാണെന്നും വ്യക്തമായിട്ടുണ്ട്.
വ്യാജ സര്‍ട്ടിഫിക്കറ്റ് മാഫിയ
ഡോ. ബാബാസാഹിബ് അംബേദ്കര്‍ സര്‍വ്വകലാശാലയുടെ പേരില്‍ നടക്കുന്ന വന്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് മാഫിയയുടെ പ്രവര്‍ത്തനം കൂടിയാണ് സ്വപ്ന സുരേഷിനെതിരായ കേസ് പുറത്തു കൊണ്ടുവരുന്നത്. കേവലം വ്യാജ പതിപ്പിന് പുറമെ ഹൈടെക് മാതൃകയിലാണ് ഈ സംഘം തട്ടിപ്പ് നടത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റിലെ രജിസ്ട്രേഷന് നമ്പര്‍ പരിശോധിച്ച് ഉറപ്പാക്കാന്‍ സര്‍വകലാശാലയുടെ പേരും ചിഹ്നവും ഉപയോഗിച്ചുള്ള വ്യാജ വെബ്സൈറ്റ് വരേയുണ്ട്.
വ്യാജ വെബ്സൈറ്റും
dbatu.ac.in എന്നതാണു അംബേദ്കര്‍ സർവകലാശാലയുടെ ഔദ്യോഗിക വെബ്സൈറ്റ്. എന്നാല്‍ ഇതേ മാതൃകയില്‍ dbatechuni.org.in എന്ന പേരില്‍ തട്ടിപ്പ് സംഘം മറ്റൊരു വെബ്സൈറ്റും ഉണ്ടാക്കിയിട്ടുണ്ട്. വ്യാജ സൈറ്റില്‍ പോയി രജിസ്ട്രേഷന് നമ്പര്‍ നല്കിയാല് കൃത്രിമമായി രേഖപ്പെടുത്തിയ ഫലവും അറിയാന്‍ സാധിക്കും.
പരാതി നല്കി
വ്യാജ സര്‍ട്ടിഫിക്കറ്റ് സഘത്തിനെതിരെ സര്‍വകലാശാല പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. വ്യാജമായി നിര്‍മ്മിച്ച് നല്കുന്ന സര്‍ട്ടിഫിക്കറ്റുകളിലെ നമ്പര്‍ ഈ സൈറ്റില്‍ നല്കിയാല് അതേ മാര്‍ക്ക് ലിസ്റ്റ് ഡൗണ്‍ലോഡ് ചെയ്തെടുക്കാന്‍ സാധിക്കും. ഇത്തരത്തില്‍ ആരെങ്കിലും വെരിഫിക്കേഷന് നടത്തിയാല്‍ വഞ്ചിക്കപ്പെടുമെന്നുറപ്പാണ്.
Recommended Video
കേരളത്തിന് പുറത്തും
കേരളത്തിന് പുറത്ത് കര്‍ണാടക, മഹാരാഷ്ട്ര, ദില്ലി തുടങ്ങിയ സംസ്ഥാനങ്ങളിലാണ് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ കൂടുതലായും കണ്ടെത്തിയിട്ടുള്ളത്. ഈ സംസ്ഥാനങ്ങളിലെല്ലാം ഇതുസംബന്ധിച്ചുള്ള പോലീസ് അന്വേഷണവും നടക്കുന്നുണ്ട്. സ്വപ്നക്കെതിരായി മാത്രം സ്വമേധയാ നിയമനടപടി സ്വീകരിക്കാന്‍ കഴിയില്ലെന്നാണ് സര്‍വ്വകലാശാല വ്യക്തമാക്കുന്നു.
പരാതി നല്കിയാല്
എന്നാല്‍ ആരെങ്കിലും പരാതി നല്കിയാല് സ്വപ്നയക്കെതിരായി പരാതി നല്കിയാല് അന്വേഷണം ആവശ്യപ്പെടുമെന്നും സര്‍വ്വകലാശാല കണ്ട്രോൾ ഓഫ് എക്സാമിനർ ഡോ.വി. എസ്യ. സാഥെ അറിയിക്കുന്നു. എയര്‍ ഇന്ത്യാ സാറ്റിസില് മാത്രമല്ല, ഐടി വകുപ്പിന് കീഴിലെ സ്പേശ് പാര്‍ക്കിലെ ജോലി കരസ്ഥമാക്കാനും ഉപയോഗിച്ചത് ഇതേ സര്‍ട്ടിഫിക്കറ്റാണ്.
ആശ്ചര്യം
സ്വപ്ന സുരേഷിന് ഇതുവരെ ജോലി നല്കിയ ആരും ഹാജരാക്കിയ സര്‍ട്ടിഫിക്കറ്റിന്റെ ആധികാരികത പരിശോധിച്ച് ഉറപ്പാക്കാത്തതിലും സര്‍വ്വകലാശാലയ്ക്ക് ആശ്ചര്യമുണ്ട്. സ്വപ്ന കരാര്‍ ജീവനക്കാരിയാണെന്ന വാദമാണ് ഐടി വകുപ്പിന്റേത്. എല്ലാ ഉത്തരവാദിത്വവും വിഷന്‍ ടെക്നോളജിക്കാണെന്ന് പ്രൈസ് വാട്ടര്‍ കൂപ്പേഴ്സും വ്യക്തമാക്കുന്നു.
കസ്റ്റംസ് പരിശോധന
അതേസമയം, സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുന്‍ ഐടി സെക്രട്ടറി എം ശിവശങ്കരന്റെ തിരുവനന്തപുരത്തെ ഫ്ലാറ്റില്‍ കസ്റ്റംസ് പരിശോധന നടത്തി. സെക്രട്ടറിയേറ്റിന് സമീപത്തെ ഫ്ലാറ്റില്‍ ഇന്നലെ ഉച്ചയ്ക്കാണ് കസ്റ്റംസ് പരിശോധന നടത്തിയത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിയോടെ ശിവശങ്കറിന്റെ ഫ്ലാറ്റില്‍ കസ്റ്റംസ് പരിശോധന നടത്തിയെന്നാണ് ഫ്ലാറ്റിലെ സെക്യുരിറ്റി ജീവനക്കാരന് വ്യക്തമാക്കിയത്.
ചര്‍ച്ച നടത്തിയോ
സ്വര്‍ണ്ണക്കടത്തു കേസിലെ പ്രതികളായ സ്വപ്ന സുരേഷും സരിത്തും ഇവിടെ എത്തി ചര്‍ച്ച നടത്തിയെന്ന് സംശയം അന്വേഷണ സംഘത്തിനുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. ഒരുവര്‍ഷമായി ശിവശങ്കര്‍ താമസിക്കുന്ന ഫ്ലാറ്റാണ് ഇത്. അതേസമയം, വിവാദങ്ങളില്‍ പ്രതികരിക്കാനില്ലെന്നും അന്വേഷണം നടക്കട്ടെയെന്നുമായിരുന്നു ശിവശങ്കറിന്റെ പ്രതികരണം.
രഹസ്യ മൊഴി
സരിത്, സന്ദീപ് എന്നിവരുടെ ഭാര്യമാരുടെ രഹസ്യ മൊഴിയെടുക്കാനും കസ്റ്റംസ് നീക്കം നടത്തുന്നുണ്ട്. സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷ് ഉള്‍പ്പടേയുള്ളവരുടെ പങ്കാളിത്തം സംബന്ധിച്ച് ഇവര്‍ കസ്റ്റംസിന് മൊഴി നല്‍കിയിരുന്നു. ഇത് വിചാരണ വേളയിലെത്തുമ്പോള് മാറ്റി പറയാതിരിക്കാനാണ് രഹസ്യമൊഴിയെടുക്കാന്‍ തീരുമാനിച്ചത്.
സാമ്പത്തിക വ്യവസ്ഥയെ സംരക്ഷിക്കാന്‍ ആര്‍ബിഐ ചരിത്രപരമായ നടപടികൾ സ്വീകരിച്ചു: ശക്തികാന്ത ദാസ്