വിതുമ്പിക്കൊണ്ട് സ്വപ്‌ന സുരേഷ്; 'യുഎഇ എന്ന് പറഞ്ഞാല്‍ ജീവന്‍, കുടുംബം ആത്മഹത്യയുടെ വക്കില്‍'
തിരുവനന്തപുരം: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ സൂത്രധാര എന്ന് സംശയിക്കുന്ന സ്വപ്‌ന സുരേഷിന്റെ പ്രതികരണം പുറത്ത്. 24 ന്യൂസ് ചാനല്‍ ആണ് സ്വപ്‌നയുടെ ശബ്ദ പ്രതികരണം പുറത്ത് വിട്ടത്.
തിരുവനന്തപുരം സ്വര്‍ണക്കടത്തുമായി തനിക്ക് ഒരു ബന്ധവും ഇല്ലെന്നാണ് സ്വപ്‌ന പറയുന്നത്. യുഎഇ എന്ന് വച്ചാല്‍ ജീവനാണ്. അതുകൊണ്ടാണ് യുഎഇ കോണ്‍സുലേറ്റിന് വേണ്ടി ഇപ്പോഴും സഹായങ്ങള്‍ ചെയ്യുന്നത്.
എയര്‍പോര്‍ട്ടില്‍ എത്തിയ കാര്‍ഗോ താമസിച്ചപ്പോള്‍ കോണ്‍സുലേറ്റിലെ ഡിപ്ലോമാറ്റ് വിളിച്ച് അഭ്യര്‍ത്ഥിച്ചതിനെ തുടര്‍ന്നാണ് അതേ കുറിച്ച് അന്വേഷിച്ചത് എന്നാണ് സ്വപ്‌നയുടെ വിശദീകരണം.
സ്വര്‍ണക്കടത്തില്‍ പങ്കില്ല
തിരുവനന്തപുരം സ്വര്‍ണക്കടത്തില്‍ തനിക്ക് ഒരു പങ്കുമില്ലെന്നാണ് സ്വപ്‌ന സുരേഷ് പറയുന്നത്. യുഎഇ കോണ്‍സുലേറ്റിലെ ഡിപ്ലോമാറ്റ് ആവശ്യപ്പെട്ടത് പ്രകാരം ആണ് കസ്റ്റംസ് ഉദ്യോഗസ്ഥനെ വിളിച്ചത്. ഡിപ്ലോമാറ്റിക് ബാഗേജ് ക്ലിയറന്‍സ് വൈകുന്നത് ഒന്ന് വേഗത്തിലാക്കണം എന്നായിരുന്നു ആവശ്യം.
യുഎഇയോട് അത്രയും സ്‌നേഹം
യുഎഇയോട് തനിക്ക് അത്രയും സ്‌നേഹമുണ്ട്. താന്‍ ജമനിച്ചുവളര്‍ന്നത് യുഎഇയില്‍ ആണ്. അതുകൊണ്ടാണ് ആ രാജ്യത്തോട് സ്‌നേഹം. അതുകൊണ്ട് തന്നെയാണ് യുഎഇ കോണ്‍സുലേറ്റിലെ ജീവനക്കാരിയല്ലാതായിട്ടും അവര്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്യുന്നത്.
ആത്മഹത്യയുടെ വക്കില്‍
ഈ വിഷയത്തില്‍ താനും തന്റെ കുടുംബവും ആത്മഹത്യയുടെ വക്കില്‍ ആണെന്നാണ് സ്വപ്‌ന സുരേഷ് പറയുന്നത്. ഈ വിവാദത്തില്‍ തനിക്ക് ഒരു പങ്കുമില്ലെന്നും അവര്‍ ആവര്‍ത്തിക്കുന്നുണ്ട്. ജോലിയില്ലാത്ത അനിയന്‍, വിധവയായ അമ്മ, 2 കുഞ്ഞുമക്കള്‍, വാടക വീട്ടില്‍ താമസം- ഇതാണ് തന്റെ സ്ഥിതി എന്നും സ്വപ്‌ന പറയുന്നു.
ഒരു ലക്ഷത്തിന് മുകളില്‍ ശമ്പളം
സ്‌പേസ് പാര്‍ക്കില്‍ ഒരു ലക്ഷത്തിന് മുകളില്‍ ശമ്പളം ഉണ്ടായിരുന്നു എന്നാണ് പറയുന്നത്. യുഎഇ കോണ്‍സുലേറ്റില്‍ അതിനേക്കാള്‍ ശമ്പളം തനിക്ക് ഉണ്ടായിരുന്നു എന്നും സ്വപ്‌ന വെളിപ്പെടുത്തുന്നുണ്ട്. മാസ ശമ്പളം കൊണ്ടാണ് തന്റെ കുടുംബം മുന്നോട്ട് കൊണ്ടുപോയിരുന്നത് എന്നും അവര്‍ പറയുന്നു.
വഴിവിട്ട ബന്ധമില്ല
തനിക്ക് ആരുമായും വഴിവിട്ട ബന്ധമില്ലെന്നും സ്വപ്‌ന സുരേഷ് ആവര്‍ത്തിക്കുന്നുണ്ട്. തന്നെ ആര്‍ക്ക് വേണമെങ്കിലും ചോദ്യം ചെയ്യാമെന്നും സ്വപ്‌ന പറയുന്നുണ്ട്. കോണ്‍സുലേറ്റ് ജീവനക്കാരി എന്ന നിലയില്‍ മാത്രമാണ് കേരളത്തിലെ രാഷ്ട്രീയ നേതാക്കളുമായി ബന്ധപ്പെട്ടിട്ടുള്ളത് എന്നും അവര്‍ പറയുന്നുണ്ട്.
Recommended Video
ജോലി ഇത്രമാത്രം
യുഎഇയില്‍ നിന്ന് വരുന്നവര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ നല്‍കുക എന്നതായിരുന്നു താന്‍ ചെയ്തുകൊണ്ടിരുന്നത്. യുഎഇ കോണ്‍സുല്‍ ജനറലിന് പിന്നില്‍ നില്‍ക്കുക എന്നതായിരുന്നു തന്റെ ജോലി. മുഖ്യമന്ത്രിയുടെ പിന്നില്‍ അല്ല താന്‍ നിന്നത് എന്നും സ്വപ്ന പറയുന്നുണ്ട്. കഴിഞ്ഞ യുഎഇ നാഷണല്‍ ഡേയ്ക്ക് വന്നത് പ്രതിപക്ഷ നേതാവായിരുന്നു എന്നും അവര്‍ പറയുന്നു.
പിരിച്ചുവിട്ടിട്ടില്ല
മാധ്യമങ്ങളില്‍ പ്രചരിപ്പിക്കപ്പെടുന്നതുപോലെ തന്നെ യുഎഇ കോണ്‍സുലേറ്റില്‍ നിന്ന് പുറത്താക്കിയിട്ടില്ല എന്നാണ് സ്വപ്‌നയുടെ മറ്റൊരു വെളിപ്പെടുത്തല്‍. കൊറോണയുമായി ബന്ധപ്പെട്ട ഇവാക്വേഷനില്‍ പോലും താന്‍ സഹായിച്ചിട്ടുണ്ട് എന്നും അവര്‍ ട്വന്റിഫോറിനോട് വെളിപ്പെടുത്തുന്നുണ്ട്.
ഞങ്ങൾ ആത്മഹത്യ ചെയ്തിരിക്കും
ഇപ്പോഴുണ്ടാകുന്ന ഈ ദ്രോഹം മുഴുവൻ തന്നേയും തന്റെ കുടുംബത്തേയും മാത്രമാണ് ബാധിക്കുക. മുഖ്യമന്ത്രിയേയോ മറ്റ് മന്ത്രിമാരേയോ ബാധിക്കില്ല. ഭയം കൊണ്ടാണ് ഇപ്പോൾ മാറി നിൽക്കുന്നത്. തന്റെ കുടുംബത്തിന് ഭീഷണിയുണ്ടെന്നും സ്വപ്ന പറയുന്നുണ്ട്.
ഇതിനോട് ചേർന്ന് തന്നെ 'ഞങ്ങൾ ആത്മഹത്യ ചെയ്തിരിക്കും' എന്നും അവർ പറയുന്നു.
മോൾ എസ്എഫ്ഐയോ...
ആരാണോ ഈ സ്വർണക്കടത്തിന് പിന്നിൽ, അവർക്കെതിരെ അന്വേഷണം വേണം. തന്റെ കാര്യവും അന്വേഷിക്കട്ടേ. താൻ ഏതെങ്കിലും കരാറിൽ ഏർപ്പെട്ടിട്ടുണ്ടോ എന്നും അന്വേഷിച്ചോളൂ.
തന്റെ മകൾ എസ്എഫ്ഐ ആണെന്നാണ് ചിലർ പറയുന്നത്. ' എന്റെ മകളെ നിങ്ങൾ കണ്ടിട്ടുണ്ടോ... അവൾ എങ്ങനെയിരിക്കും എന്നെങ്കിലും നിങ്ങൾക്ക് അറിയാമോ'- സ്വപ്നയുടെ ചോദ്യങ്ങൾ നീളുന്നു.
പിന്നിൽ ആരുമില്ല
ഡിപ്ലോമാറ്റിക് കാർഗോയിൽ വന്ന സ്വർണമാണ് പ്രശ്നം. അതിലെ സത്യം കണ്ടുപിടിക്കൂ. അങ്ങനെയാണെങ്കിൽ നിങ്ങൾക്ക് ഒരു അച്ഛനേയും അമ്മയേയും രണ്ട് മക്കളേയും രക്ഷപ്പെടുത്താം എന്നാണ് സ്വപ്ന പറയുന്നത്. ഇപ്പോഴത്തെ സർക്കാരിനെ ആർക്കും ഒന്നും ചെയ്യാൻ പറ്റില്ല. അവരാരും തന്റെ പിന്നിലില്ല എന്നും സ്വപ്ന പറയുന്നുണ്ട്.