ലോക്ക്ഡൗണിൽ എത്തിയത് 100 കോടിയുടെ സ്വർണം; നാലാം തവണ അത് സംഭവിച്ചു; വമ്പൻ സ്രാവുകളിൽ പ്രമുഖരും?
തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റിന്റെ ഡിപ്ലോമാറ്റിക് ബാഗേജ് വഴി സ്വര്‍ണം കടത്തിയ സംഭവം കേരള രാഷ്ട്രീയത്തില്‍ വന്‍ വിവാദങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. കേസുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വിവരങ്ങളാണ് ഓരോ മണിക്കൂറിലും പുറത്തുവരുന്നത്. കേസിലെ പ്രധാനപ്രതിയായ സരിത്തിന്റെ സുഹൃത്ത് സന്ദീപിന്റെ ഭാര്യയെ കസ്റ്റംസ് നേരത്തെ ചോദ്യം ചെയ്തിരുന്നു. സന്ദീപും സ്വപ്നയും തമിഴ്നാട്ടില്‍ എവിടെയോ ഒളിവില്‍ കഴിയുകയാണെന്നുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട്.
ഇവരെ കണ്ടുപിടിക്കുന്നതിനുള്ള ശക്തമായ അന്വേഷണമാണ് കസ്റ്റംസിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്. ഇതിനിടെ, കൊച്ചിയിലെ പ്രമുഖരായ അഭിഭാഷകരെ സ്വപ്ന ബന്ധിപ്പെട്ടിട്ടുണ്ടെന്ന സ്ഥിരീകരിക്കാത്ത വിവരങ്ങളും പുറത്തുവരുന്നുണ്ട്. കൊവിഡിനിടെ പ്രഖ്യാപിച്ച ലോക്ക് ഡൗണിനിടെ ഏകദേശം നാല് തവണ ഇവര്‍ തിരുവനന്തപുരം വിമാനത്താവളം വഴി കേരളത്തിലെത്തിച്ചെന്ന വിവരവും കസ്റ്റംസിന് ലഭിച്ചിട്ടുണ്ട്. വിശദാംശങ്ങളിലേക്ക്...
സരിത്ത് ചെറിയ കണ്ണി
സ്വര്‍ണക്കടത്ത് സംഘത്തിലെ ചെറിയ കണ്ണി മാത്രമാണ് സരിത്തെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. സ്വര്‍ണം കേരളത്തിലെത്തിക്കുന്നതിനായി വിവിധ മേഖലകളിലെ ഉന്നതരുമായി ഇവര്‍ ബന്ധം കാത്ത് സൂക്ഷിച്ചിട്ടുണ്ട്. ദുബായില്‍ നിന്ന് ഡിപ്ലോമാറ്റിക് ബാഗ് വഴി സ്വര്‍ണം കേരളത്തിലെത്തിക്കുന്നതിന് ഉന്നതരുടെ സഹായം ഇല്ലാതെ നടക്കില്ലെന്ന വിലയിരുത്തലിലിലാണ് അന്വേഷണ സംഘം.
യുഎഇയുടെ അന്വേഷണം
സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് യുഎഇ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇത് കേസിലെ ഉന്നതരെ കുടുക്കാനാവുമെന്നാണ് കരുതുന്നത്. ഒരു വ്യക്തി വിചാരിച്ചാല്‍ മാത്രം ഡിപ്ലോമാറ്റിക് ബാഗേജ് വഴി സ്വര്‍ണം കടത്താനാകില്ല. മറ്റ് രാജ്യങ്ങളിലേക്കുള്ള അന്വേഷണത്തിന് കസ്റ്റംസിന് പരിമിതിയുണ്ട്. അതുകൊണ്ട് സംഘത്തെ വിപുലീകരിക്കാന്‍ കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്.
100 കോടിയുടെ സ്വര്‍ണം
കൊവിഡിനെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക് ഡൗണിനിടെ സംഘം നാല് വട്ടമായി ഏകദേശം 100 കോടിയുടെ സ്വര്‍ണം കേരളത്തിലെത്തിച്ചെന്നാണ് കരുതുന്നത്. നാലാമത്തെ കടത്തലിലാണ് സംഘം പിടിക്കപ്പെട്ടത്. 13.5 കോടി വിലമതിക്കുന്ന 30 കിലോ സ്വര്‍ണമാണ് ഡിപ്ലോമാറ്റിക് ബാഗില്‍ നിന്നും കസ്റ്റംസ് പിടികൂടിയത്.
ആസൂത്രണം
സ്വര്‍ണക്കടത്തലുമായി ബന്ധപ്പെട്ട് വടക്കന്‍ കേരളത്തിലെ സംഘം സനിത്തിനെ ഉപയോഗിച്ചാണ് പദ്ധതി തയ്യാറാക്കിയത്. രാജ്യത്തിന് അകത്ത് നിന്നും പുറത്തു നിന്നുമുള്ളവരുടെ സഹായം ഇതിനായി ലഭിച്ചെന്നാണ് കരുതുന്നത്. കൊച്ചിയും തിരുവനന്തപുരം കേന്ദ്രീകരിച്ച് കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ പിടികൂടിയ സ്വര്‍ണത്തിന്റെ കണക്കെടുപ്പ് കസ്റ്റംസ് ആരംഭിച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാരാണ് ഇതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശം കസ്റ്റംസിന് നല്‍കിയത്.
ചെന്നൈ
തിരുവനന്തപുരത്ത് എത്തുന്ന സ്വര്‍ണം ചെന്നൈയിലെ വന്‍കിട സ്വര്‍ണ വ്യാപരികള്‍ക്കും ഇവിടെയുള്ള ജ്വല്ലറികളിലേക്കുമാണെന്ന് റിപ്പോര്‍ട്ട് നേരത്തെ പുറത്തുവന്നിരുന്നു. തിരുച്ചിറപ്പള്ളിയിലാണ് സ്വപ്ന സ്വര്‍ണം എത്തിച്ചിരുന്നത്. സര്‍ക്കാര്‍ ബോര്‍ഡ് വച്ച കാറിലാണ് സ്വര്‍ണം കടത്തിയതെന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്.
കേരളം വിട്ടു
കേസില്‍ മുഖ്യപ്രതിയായ സ്വപ്ന കേരളം വിട്ടതായി സംശയിക്കുന്നുണ്ട്. ഇവരുടെ സുഹൃത്തുക്കള്‍ ഉള്‍പ്പടെ ഇപ്പോള്‍ നിരീക്ഷണത്തിലാണ്. സംശയം തോന്നുന്ന എല്ലാ സ്ഥലങ്ങളിലും അന്വേഷണ സംഘം ശക്തമായ പരിശോധന നടത്തുന്നുണ്ട്. സ്വപ്നയുടെ ഫ്ളാറ്റില്‍ കഴിഞ്ഞ ദിവസം കസ്റ്റംസ് പരിശോധന നടത്തിയിരുന്നു.