കയ്യും കാലും വെട്ടുമെന്ന് ഭീഷണി, സ്വപ്ന കുടുംബം തകർത്തു,ജീവിക്കുന്നത് മകളെ വളര്‍ത്താൻ;വെളിപ്പെടുത്തൽ
തിരുവനന്തപുരം: നയതന്ത്ര ബാഗേജില്‍ സ്വര്‍ണം കടത്തിയ സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളായി പുറത്തുവരുന്നത്. കേസിലെ മുഖ്യപ്രതികളായ സ്വപ്‌ന സുരേഷിനെയും സന്ദീപ് നായരെയും കസ്റ്റംസ് അന്വേഷണ സംഘം തിരയുകയാണ്. ഇവര്‍ തമിഴ്‌നാട്ടില്‍ എവിടെയോ ഒളിവില്‍ കഴിയുകയാണെന്ന വിവരവും പുറത്തുവരുന്നുണ്ട്. സ്വപ്ന സുരേഷ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. സ്വപ്നയുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഫയലില്‍ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. ഹൈക്കോടതി അഭിഭാഷകനായ അഡ്വ. രാജേഷ് കുമാര്‍ മുഖേന ഇ ഫയലിംഗ് വഴിയാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. വ്യാഴാഴ്ച ഹൈക്കോടതി ജാമ്യാപേക്ഷ പരിഗണിക്കും. അതേസമയം, മുഖ്യപ്രതിയായ സ്വപ്‌നയ്‌ക്കെതിരെ നിരവധി ആരോപണങ്ങളാണ് ഇപ്പോള്‍ ഉയരുന്നത്. സ്വപ്‌നയുടെ മൂത്ത സഹോദരനും സരിത്തിന്റെ ഭാര്യയുമാണ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.
Recommended Video
ഏറെ ഭയപ്പെട്ടു
സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ ആസൂത്രകയായ സ്വപ്‌ന സുരേഷിനെ ഏറെ ഭയപ്പെട്ടിരുന്നതായി മൂത്ത സഹോദരന്‍ ബ്രൈറ്റ് സുരേഷ് പറഞ്ഞു. അബുദാബിയിലെ രാജകുടുംബത്തിലെ ഉദ്യോഗസ്ഥനായ പിതാവിനൊപ്പമാണ് ബ്രൈറ്റ് 17 വയസുവരെ കഴിഞ്ഞത്. ഇപ്പോള്‍ യുഎസില്‍ ജോലി ചെയ്യുന്ന ബ്രൈറ്റിന് സ്വപ്‌നയുടെ ഇപ്പോള്‍ അടുപ്പമില്ലെന്ന് പറയുന്നു.
കുടുംബ പ്രശ്‌നങ്ങള്‍
ചെറുപ്പം മുതല്‍ കുടുംബ പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നെന്ന് ബ്രൈറ്റ് സുരേഷ് പറയുന്നു. ഏറ്റവും ഒടുവില്‍ നാട്ടിലെത്തിയപ്പോള്‍ സ്വപ്‌ന തന്നെ ഭീഷണിപ്പെടുത്തിയിരുന്നു. അന്ന് കയ്യും കാലും വെട്ടുമെന്നും പിന്നെ യാചിക്കേണ്ടിവരുമെന്ന് സ്വപ്‌ന ഭീഷണിപ്പെടുത്തിയതായി ബ്രൈറ്റ് പറയുന്നു. കുടുംബ സ്വത്ത് ചോദിക്കാന്‍ എത്തിയതെന്ന് തെറ്റിദ്ധരിച്ചായിരുന്നു ന്ന് അന്ന് തനിക്കെതിരെ ഭീഷണി മുഴക്കിയതെന്ന് ബ്രൈറ്റ് സുരേഷ് പറഞ്ഞു.
വലിയ സ്വാധീനം
എനിക്ക് മനസിലാക്കാന്‍ കഴിയാത്ത അത്ര സ്വാധീനം സ്പനയ്ക്ക് നാട്ടിലുണ്ടായിരുന്നു. നാട്ടില്‍ തുടരുന്നത് അപകടമാണെന്ന് മനസിലായതോടെ ഉടന്‍ യുഎസിലേക്ക് മടങ്ങുകയായിരുന്നു. പിന്നീട് നാട്ടിലേക്ക് വന്നിട്ടില്ലെന്ന് ബ്രൈറ്റ് സുരേഷ് പറയുന്നു.
പത്താം ക്ലാസ് പാസായിട്ടില്ല
എന്റെ അറിവില്‍ ഇതുവരെ സ്വപ്‌ന പത്താം ക്ലാസ് പരീക്ഷ പാസായിട്ടില്ല. എന്നിട്ടും പോലും യുഎഇ കോണ്‍സുലേറ്റില്‍ ജോലി ലഭിച്ചു. അത് ഒരു പക്ഷേ അവരുടെ സ്വാധീനം ഉപയോഗിച്ചായിരിക്കുമെന്നും ബ്രൈറ്റ് പറയുന്നു. പിതാവ് മരിച്ച ശേഷം ഞാനും ഇളയ സഹോദരനും കുടുംബ സ്വത്തില്‍ അവകാശം ഉന്നയിച്ചിട്ടില്ലെന്നും ബ്രൈറ്റ് വ്യക്തമാക്കി.
മാഡം എന്ന് വിളിക്കണം
അതേസമയം കേസില്‍ ഇപ്പോള്‍ കസ്റ്റഡിയിലുള്ള സന്ദീപിന്റെ ഭാര്യ നിര്‍ണായക മൊഴി നല്‍കിയെന്നാണ് വിവരം. സ്വപ്നയെ മാഡം എന്ന് വിളിക്കാന്‍ ഭര്‍ത്താവ് സന്ദീപ് നിര്‍ദ്ദേശിച്ചിരുന്നു. കേസില്‍ ഇപ്പോള്‍ സൗമ്യയെ സാക്ഷിയാക്കാനാണ് പൊലീസിന്റെ തീരുമാനം. സന്ദീപിനും സൗമ്യയ്ക്കും സ്വപ്നയെ പരിചയമുണ്ടെന്ന് സന്ദീപിന്റെ അമ്മ ഉഷ പറഞ്ഞിരുന്നു.
കുടുംബം തകര്‍ത്തു
അതേസമയം, സ്വപ്‌ന സുരേഷ് തന്റെ കുടുംബ ജീവിതം തകര്‍ത്തെന്ന് സ്വര്‍ണകള്ളക്കടത്ത് കേസിലെ കൂട്ടു പ്രതി സരിത്ത് കുമാറിന്റെ ഭാര്യ രംഗത്തെത്തി. രണ്ട് വര്‍ഷമായി ഭര്‍ത്താവുമായി അകന്ന് കഴിയുകയാണ്. മകളെ വളര്‍ത്താന്‍ വേണ്ടി മാത്രമാണ് താന്‍ ജീവിക്കുന്നതെന്നും സരിത്തിന്റെ ഭാര്യ പറഞ്ഞു.
ലുക്കൗട്ട് നോട്ടീസ്
സ്വര്‍ണക്കടത്ത് കേസ് പുറത്തുവന്നതോടെ കഴിഞ്ഞ നാല് ദിവസമായി സ്വപ്ന സുരേഷ് ഒളിവിലാണ്. എന്നാല്‍ ഇവര്‍ രാജ്യം വിടുന്നത് തടയുന്നതിന് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാനാണ് കസ്റ്റംസിന്റെ നീക്കം. അതേ സമയം ഇവര്‍ തമിഴ്‌നാട്ടിലേക്ക് കടന്നതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. ജൂണ്‍ 26നാണ് തിരുവനന്തപുരം വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 30 കിലോ വരുന്ന സ്വര്‍ണ്ണം കസ്റ്റംസ് അധികൃതര്‍ പിടിച്ചെടുക്കുന്നത്.