"പിണറായി കള്ളക്കടത്തുകാരുടെ 'ഡോണ്‍', ബ്രിട്ടാസ് മാഫിയാ സംഘത്തെ നയിക്കുന്നു, സ്പീക്കര്‍ കാപട്യക്കാരൻ"
തിരുവനന്തപുരം/കണ്ണൂര്‍: സ്വര്‍ണക്കടത്ത് വിവാദത്തില്‍ ഗുരുതര ആക്ഷേപങ്ങളായി കെഎം ഷാജി എംഎല്‍എ. മുഖ്യമന്ത്രി പിണറായി വിജയനെ അതിരൂക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ് കെഎം ഷാജി രംഗത്ത് വന്നിരിക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തിലെ കള്ളക്കടത്തുകാരുടെ ഡോണ്‍ ആണെന്നാണ് ഷാജിയുടെ ആക്ഷേപം. സ്വര്‍ണക്കടത്തില്‍ വി മുരളീധരന്‍ നിശബ്ദത പാലിക്കുന്നത് ദുരൂഹമാണെന്നും ഷാജി പറയുന്നുണ്ട്.
മുഖ്യമന്ത്രി ഡോണ്‍
മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തിലെ കള്ളക്കടത്ത് നടത്തുന്നവരുടെ 'ഡോണ്‍' ആണ് എന്നാണ് കെഎം ഷാജി ആരോപിക്കുന്നത്. പിണറായി വിജയനും സര്‍ക്കാരിനും എതിരെ കെഎം ഷാജി തുടര്‍ച്ചയായി ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന് പിണറായി വിജയന്‍ മുമ്പൊരിക്കല്‍ മറുപടി നല്‍കുകയും ചെയ്തിരുന്നു.
ബ്രിട്ടാസ് മാഫിയ തലവന്‍
മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവാണ് കൈരളി ടിവിയുടെ എംഡിയും മാധ്യമ പ്രവര്‍ത്തകനും ആയ ജോണ്‍ ബ്രിട്ടാസ്. ജോണ്‍ ബ്രിട്ടാസ് ആണ് മുഖ്യമന്ത്രിയെ ചുറ്റിപ്പറ്റി മാഫിയ സംഘത്തെ നയിക്കുന്നത് എന്നാണ് കെഎം ഷാജിയുടെ അടുത്ത ആരോപണം. മുന്‍ ഐടി സെക്രട്ടറി എം ശിവശങ്കര്‍, ജോണ്‍ ബ്രിട്ടാസ്, രവീന്ദ്രന്‍, എ സമ്പത്ത് തുടങ്ങിയവരുടെ ഫോണ്‍ രേഖകള്‍ പരിശോധിക്കണം എന്നും ഷാജി ആവശ്യപ്പെടുന്നുണ്ട്.
മുരളീധരന്റെ മൗനം
കേന്ദ്ര വിദേശ കാര്യ സഹമന്ത്രി വി മുരളീധരന്‍ ഈ വിഷയത്തില്‍ നിശബ്ദത പാലിക്കുകയാണ് എന്നൊരു ആക്ഷേപം കൂടി കെഎം ഷാജി ഉന്നയിക്കുന്നുണ്ട്. വി മുരളീധരന്‍ പ്രതികരിക്കാത്തത് ദുരൂഹമാണെന്നാണ് ഷാജിയുടെ ആക്ഷേപം.
സ്പീക്കര്‍ കാപട്യം നടത്തുന്ന ആള്‍
നിയമസഭ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെതിരെ ആണ് കെഎം ഷാജിയുടെ അടുത്ത ആക്ഷേപം. ശ്രീരാമകൃഷ്ണന്‍ കാപട്യം നടത്തുന്ന ആളാണ് എന്നാണ് വിമര്‍ശനം. ശ്രീരാമകൃഷ്ണന്‍, ആരോപണവിധേയയായ സ്വപ്‌ന സുരേഷിന്റെ ഷോപ്പ് ഉദ്ഘാടനം ചെയ്തത് വലിയ വിവാദമായിരിക്കുകയാണ് ഇപ്പോള്‍.
ലോകകേരള സഭ
ഇതുകൊണ്ടൊന്നും കെഎം ഷാജി ആരോപണങ്ങള്‍ അവസാനിപ്പിക്കുന്നില്ല. ലോക കേരള സഭയെ കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ അടുത്ത ആരോപണം. ലോക കേരള സഭയ്ക്ക് പിന്നില്‍ കള്ളക്കടത്ത് സംഘം ആണെന്നും ഷാജി പറഞ്ഞു.