സ്വർണം പോകുന്നത് ഈ ജ്വല്ലറികളിലേക്ക്, സ്വപ്‌ന എത്തിച്ചത് സര്‍ക്കാർ കാറിൽ; ഞെട്ടിക്കുന്ന വിവരങ്ങൾ..!!
തിരുവനന്തപുരം: നയതന്ത്ര ബാഗില്‍ സ്വര്‍ണം കടത്തിയതുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വിവരങ്ങളാണ് ഓരോ മണിക്കൂറിലും പുറത്തുവരുന്നത്. കേസില്‍ ഇപ്പോള്‍ ഒരു സ്ത്രീയെ കസ്റ്റഡിയില്‍ എടുത്തെന്നാണ് അവസാനമായി പുറത്തുവരുന്ന വിവരം. സ്വപ്‌ന സുരേഷിന്റെ സുഹൃത്ത് സ്ന്ദീപ് നായരുടെ ഭാര്യയെയാണ് ഇപ്പോള്‍ കസ്റ്റംസ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. സന്ദീപിനും ഭാര്യയ്ക്കും കേസില്‍ പങ്കുണ്ടെന്നാണ് കരുതുന്നത്. സന്ദീപ് ഇപ്പോള്‍ ഒളിവിലാണ്. ഇവരുടെ സ്ഥാപനം സ്പീക്കറായിരുന്നു ഉഘാടനം ചെയ്തിരുന്നത്. അതേസമയയം, തിരുവനന്തപുരത്ത് എത്തുന്ന സ്വര്‍ണം എവിടേക്കാണ് പോകുന്നത് എന്ന് സംബന്ധിച്ച് വിവരങ്ങളും ഇപ്പോള്‍ പുറത്തുവരുന്നുണ്ട്. വിശദാംശങ്ങളിലേക്ക്..
കേരളം വിട്ടു
കേസില്‍ മുഖ്യപ്രതിയായ സ്വപ്‌ന കേരളം വിട്ടതായി സംശയിക്കുന്നുണ്ട്. ഇവരുടെ സുഹൃത്തുക്കള്‍ ഉള്‍പ്പടെ ഇപ്പോള്‍ നിരീക്ഷണത്തിലാണ്. സംശയം തോന്നുന്ന എല്ലാ സ്ഥലങ്ങളിലും അന്വേഷണ സംഘം ശക്തമായ പരിശോധന നടത്തുന്നുണ്ട്. സ്വപ്‌നയുടെ ഫ്‌ളാറ്റില്‍ കഴിഞ്ഞ ദിവസം കസ്റ്റംസ് പരിശോധന നടത്തിയിരുന്നു.
ആറ് മണിക്കൂര്‍
കസ്റ്റംസ് നടത്തിയ ആറ് മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന പരിശോധനയില്‍ സ്വപ്നയുടെ ലാപ്‌ടോപ്പും പെന്‍ഡ്രൈവും ഉള്‍പ്പെടെയുള്ള വസ്തുക്കളാണ് അധികൃതര്‍ പിടിച്ചെടുത്തത്. ചൊവ്വാഴ്ച ഉച്ചയോടെ ആരംഭിച്ച പരിശോധനയില്‍ ഹാര്‍ഡ് ഡിസ്‌ക്, ബാങ്ക് പാസ് ബുക്ക്, ചില ഫയലുകള്‍ എന്നിവയും ഉദ്യോദഗസ്ഥര്‍ പിടിച്ചെടുത്തു. സ്വപ്നയുടെ സഹോദരും റെയ്ഡ് നടക്കുമ്പോള്‍ ഫ്‌ലാറ്റിലെത്തിയിരുന്നു.
160 കിലോ
കൊവിഡ് പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ യുഎഇയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ഏകദേശം 160 കിലോ സ്വര്‍ണം എത്തിയതായാണ് കസ്റ്റംസിന് വിവരം ലഭിച്ചത്. തുടക്കത്തില്‍ ഇവര്‍ 5 കിലോ സ്വര്‍ണമാണ് കടത്തിയത്. പിടിക്കപ്പെടില്ലെന്ന് മനസിലാക്കിയതോടെ അത് 30 കിലോയായി ഉയര്‍ത്തി. എല്ലാ സ്വര്‍ണവും കേരളത്തിന്റെ പുറത്തേക്കാണ് എത്തിയതെന്നാണ് കസ്റ്റംസ് പറയുന്നത്.
ഈ ജ്വല്ലറികളിലേക്ക്
തിരുവനന്തപുരത്ത് എത്തുന്ന സ്വര്‍ണം ചെന്നൈയിലെ വന്‍കിട സ്വര്‍ണ വ്യാപരികള്‍ക്കും ഇവിടെയുള്ള ജ്വല്ലറികളിലേക്കുമാണെന്ന് റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത്. തിരുച്ചിറപ്പള്ളിയിലാണ് സ്വപ്‌ന സ്വര്‍ണം എത്തിച്ചിരുന്നത്. സര്‍ക്കാര്‍ ബോര്‍ഡ് വച്ച കാറിലാണ് സ്വര്‍ണം കടത്തിയതെന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്.
സര്‍ക്കാര്‍ ബോര്‍ഡ് വച്ച കാര്‍
സര്‍ക്കാര്‍ ബോര്‍ഡുവച്ച കാറിലാണ് സ്വപ്‌ന പലപ്പോഴും സ്വര്‍ണം കടത്തിയിരുന്നത്. ഈ ബോര്‍ഡ് കണ്ട് പലപ്പോഴും ചെക്ക്‌പോസ്റ്റില്‍ പരിശോധന നടത്തിയിരുന്നില്ല. അതുകൊണ്ട് തന്നെ നിരവധി തവണ ഇവര്‍ ഈ വഴി സ്വര്‍ണം തമിഴ്‌നാട്ടിലേക്ക് എത്തിച്ചെന്നാണ് സൂചന.
പരിശോധന
ചെക്ക് പോസ്റ്റില്‍ നിന്ന് ചോദിച്ചാല്‍ തമിഴ്‌നാട്ടിലുള്ള ഏതെങ്കിലും കേരള സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഓഡിറ്റിങ്ങിന് പോകുകയാണെന്നാണ് ഇവര്‍ പറയുക. ചെന്നൈയില്‍ വന്‍ കിട സ്വര്‍ണ വ്യാപാരികള്‍ക്ക് വേണ്ടിയാണ് ഇവര്‍ സ്വര്‍ണം തിരുവനന്തപുരത്തേക്ക് എത്തിക്കുന്നത്. ദുബായിലുള്ള ഫൈസല്‍ ഫരീദ് അവിടെ നിന്നും സ്വര്‍ണം കടത്തുന്നത് ഇവിടെയുള്ള ലോബിക്ക് വേണ്ടിയാണെന്നാണ് വിവരം.
യുഎഇ അന്വേഷണം
കോണ്‍സുലേറ്റിലേക്കുള്ള കാര്‍ഗോയുടെ മറവില്‍ സ്വര്‍ണം കടത്തിയ സംഭവത്തില്‍ യുഎഇ അന്വേഷണം പ്രഖ്യാപിച്ചു. ഇന്ത്യയിലെ യുഎഇ കാര്യാലയത്തിന്റെ പേര് ചീത്തയാക്കാന്‍ ശ്രമിച്ചതും അന്വേഷണം പ്രഖ്യാപിക്കാന്‍ ഒരു കാരണമാണ്. അപൂര്‍വമായിട്ടേ യുഎഇ ഇത്തരം സംഭവങ്ങളില്‍ നേരിട്ട് അന്വേഷണം നടത്താറുള്ളൂ. നയതന്ത്ര ബാഗേജ് ദുരുപയോഗം ചെയ്തതാണ് യുഎഇയുടെ ഇടപെടലിന് കാരണം.
യുഎഇ പ്രതിനിധികള്‍
അന്വേഷണം പ്രഖ്യാപിച്ച കാര്യം ദില്ലിയിലെ യുഎഇ സ്ഥാനപതി അഹമ്മദ് അല്‍ ബന്ന സ്ഥിരീകരിച്ചെന്ന് ഏഷ്യാനെറ്റ് റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയില്‍ നടക്കുന്ന അന്വേഷണവുമായി സഹകരിക്കുമെന്ന് നേരത്തെ യുഎഇ പ്രതിനിധികള്‍ അറിയിച്ചിരുന്നു. ഇതോടെ കസ്റ്റംസും കേന്ദ്ര ഏജന്‍സികളും നടത്തുന്ന അന്വേഷണം എളുപ്പമാകുമെന്നാണ് കരുതുന്നത്.