'സ്വപ്നയുടെ' ശബ്ദ സന്ദേശം ഞെട്ടിച്ച വാര്‍ത്ത; കേരളത്തിൽ ചിലകളികൾ നടക്കുകയാണ്: കെ കെ രാഗേഷ്
തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റേതെന്ന പേരില്‍ പുറത്തു വന്ന ശബ്ദ സന്ദേശത്തില്‍ പ്രതികരണവുമായി സിപിഎം നേതാവ് കെകെ രാഗേഷ്. കേന്ദ്രഗവൺമെന്റിന്റെ കയ്യിലെ ചട്ടുകങ്ങളായ അന്വേഷണ ഏജൻസികളെപ്പറ്റി നല്ല ധാരണയുള്ളവരാണ് നാമൊക്കെ. അപ്പോഴും ഇത്രയും നികൃഷ്ടമായ ദൗത്യമാണോ നമ്മുടെ ദേശീയ അന്വേഷണ ഏജൻസികൾ ഏറ്റെടുത്തുകൊണ്ടിരിക്കുന്നത് എന്ന വലിയ സംശയം ബാക്കിനിൽക്കുമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. കെകെ രാഗേഷിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..
കേരള മനഃസാക്ഷിയെ
കേരള മനഃസാക്ഷിയെ ഞെട്ടിച്ച ഒരു വാർത്ത ഇന്ന് പുറത്തുവന്നിരിക്കുന്നു. 'മുഖ്യമന്ത്രിയുടെ പേര് പറഞ്ഞാൽ മാപ്പുസാക്ഷിയാക്കാമെന്ന് ഇ.ഡി. നിർബന്ധിക്കുന്നു' എന്ന് സ്വർണ്ണക്കടത്ത് കേസിലെ പ്രതി പറയുകയാണ്. കേന്ദ്രഗവൺമെന്റിന്റെ കയ്യിലെ ചട്ടുകങ്ങളായ അന്വേഷണ ഏജൻസികളെപ്പറ്റി നല്ല ധാരണയുള്ളവരാണ് നാമൊക്കെ. അപ്പോഴും ഇത്രയും നികൃഷ്ടമായ ദൗത്യമാണോ നമ്മുടെ ദേശീയ അന്വേഷണ ഏജൻസികൾ ഏറ്റെടുത്തുകൊണ്ടിരിക്കുന്നത് എന്ന വലിയ സംശയം ബാക്കിനിൽക്കും!
ചിലകളികൾ
കേരളത്തിൽ കുറച്ചുനാളായി ചിലകളികൾ നടക്കുകയാണ്. വിലകൊടുത്തുവാങ്ങാനോ മറ്റേതെങ്കിലും മാർഗങ്ങളിലൂടെ തങ്ങളുടെ വരുതിക്ക് നിർത്താനോ കഴിയാനാവാത്തവിധം ജനകീയമായ ഒരു സർക്കാറിനെ അട്ടിമറിക്കാൻ ഒരു ഫാസിസ്റ്റ് കക്ഷി, തങ്ങൾക്ക് കിട്ടിയിരിക്കുന്ന അധികാരമുപയോഗിച്ച് കളിക്കുന്ന വൃത്തികെട്ട കളികൾ. ഒരു സ്വർണ്ണക്കടത്ത് കേസിലാണ് തുടക്കമെങ്കിലും സർക്കാറിന്റെ അഭിമാന പദ്ധതികളെ എങ്ങിനെ അട്ടിമറിക്കാം, അതുവഴി സർക്കാറിനെ എങ്ങനെ ഇല്ലാതാക്കാം എന്നതിലേക്കാണ് അന്വേഷണങ്ങളെല്ലാം നീണ്ടത്.
കൊച്ചുസംസ്ഥാനത്ത്
നാല് ഏജൻസികൾ ഈ ദൗത്യവുമായി ഇന്ത്യാരാജ്യത്തിലെ ഈ കൊച്ചുസംസ്ഥാനത്ത് തമ്പടിച്ചിട്ട് മാസങ്ങളായിരിക്കുന്നു! അവർക്ക് പൃഷ്ടം ചൊറിഞ്ഞുകൊടുക്കാൻ മാധ്യമപ്പടകൾ മത്സരിച്ചു. കമ്പോടുകമ്പ് 'തെളിവുകൾ' ശേഖരിച്ചും അവ അന്തിച്ചർച്ചകളിൽ നിരത്തിയും അവർ അന്വേഷണഏജൻസികൾക്ക് വഴികാട്ടി. അവയൊക്കെ വാഴ്ത്തിപ്പാടാനും മികച്ച അവസരമാക്കാനും പ്രതിപക്ഷക്ഷികളും മത്സരിച്ചു. ശൂന്യതയിൽ നിന്നും സൃഷ്ടിക്കപ്പെട്ട വാർത്തകൾ ദിവസങ്ങളോളം അങ്ങനെ തെരുവുയുദ്ധങ്ങളായി നിറഞ്ഞാടി.
നവകേരളം
രണ്ടുപ്രളയവും മറ്റ് പ്രകൃതിദുരന്തങ്ങളും വലിയ പരാധീനതയ്ക്കിടയിൽ നമ്മെ പിടിച്ചുലച്ചിരുന്നു. കേന്ദ്രഫാസിസ്റ്റ് ഭരണനേതൃത്വത്തിന്റെ നിഷേധനയങ്ങൾക്ക് മുന്നിലും നെഞ്ചുറപ്പോടെ നാം പിടിച്ചുനിന്നു. നവകേരളം ഒരു സ്വപ്നം മാത്രമല്ലെന്ന് കാട്ടിത്തന്ന വികസനക്കുതിപ്പിന്റെ നാളുകൾ. കോവിഡ് മഹാമാരി ലോകം മുഴുവൻ സംഹാരതാണ്ഡവമാടിയപ്പോൾ ചെറുത്തുനില്പുകളിലൂടെ ലോകത്തിന്റെതന്നെ ശ്രദ്ധ നാം ആകർഷിച്ചു.
തുടർഭരണത്തിലേക്ക്
തുടർഭരണത്തിലേക്ക് തന്നെയാണ് കാര്യങ്ങൾ പോകുന്നതെന്ന് കണ്ടവർ കരുക്കൾ നീക്കാൻ തുടങ്ങി. ഒറ്റദിവസത്തെ ആയുസ്സുപോലുമില്ലാത്ത പല ആരോപണങ്ങളാണ് നാലുവർഷമായി ഉയർന്നുകൊണ്ടിരുന്നത്. സംസ്ഥാനസർക്കാറിനെ ആക്രമിക്കാനുള്ള പുതുവഴികളുണ്ടായി. പുതിയ മിത്രങ്ങളുണ്ടായി. വികസനപ്രവർത്തനങ്ങളൊക്കെ നിർത്തിവെപ്പിക്കാൻ ഗൂഢാലോചനകൾ നടന്നു. ഗൂഢപദ്ധതികൾ അവസരംകാത്തിരുന്നു.
മാറിമാറി ശ്രമിച്ചിട്ടും
പക്ഷേ, അന്വേഷണഏജൻസികളൊക്കെ മാറിമാറി ശ്രമിച്ചിട്ടും സർക്കാറിനെതിരെ കച്ചിത്തുരുമ്പ് പോലും തെളിവുണ്ടാക്കാനായില്ല. ഇപ്പോൾ മാധ്യമവാഴ്ത്തുകളുടെ ഒച്ച കുറഞ്ഞിരിക്കുന്നു. തെരുവുയുദ്ധങ്ങൾക്ക് പ്രസക്തിനഷ്ടപ്പെട്ടിരിക്കുന്നു. മാത്രമല്ല, അഴിമതിക്കേസുകളിൽ നേതാക്കൾ ഓരോരുത്തരായി ജയിലിലേക്ക് പോകാനും തുടങ്ങിയിരിക്കുന്നു.
ആശങ്കകളുണ്ടായിരിക്കണം
നീതിപീഠങ്ങളെപ്പോലും ഭരണകർത്താക്കൾ വിലക്കെടുത്തുകൊണ്ടിരിക്കുന്ന ഒരു രാജ്യത്ത് ജീവിക്കുന്ന ഒരു പൗരന് തീർച്ചയായും ആശങ്കകളുണ്ടായിരിക്കണം. എന്നാൽ വേട്ടക്കാരുടെ കൂട്ടത്തിൽ ചേർന്നുകൊണ്ട് മാധ്യമങ്ങളും പ്രതിപക്ഷവും നടത്തുന്ന ആക്രോശങ്ങളെയും അതോടൊപ്പം നാം ഭയക്കേണ്ടിയിരിക്കുന്നു.
പറയേണ്ടത് പറയാതെ
'പറയേണ്ടത് പറയാതെ, ഒരു പട്ടിപോലുമല്ലാതെ വാലുപോലുമില്ലാതെ നരകത്തിൽപോലും പോകാതെ, ഈ സൗധങ്ങളിൽ' അവരൊക്കെ ചീഞ്ഞുനാറുകയാണ്. നട്ടെല്ലുവളച്ചുവെച്ച് അവർ അച്ചുനിരത്തുമ്പോൾ, അന്തിച്ചർച്ചകൾ നടത്തുമ്പോൾ അത് നമുക്ക് വേണ്ടിയല്ലെന്ന് തിരിച്ചറിയാൻ ഓരോ കേരളീയനും കഴിയണം.
Recommended Video