2018ലെ പ്രളയ സമയത്തും കമ്മിഷന്‍ വാങ്ങി, സ്വപ്‌ന സുരേഷിന്റെ മൊഴി എന്‍ഫോഴ്‌സ്‌മെന്റിന്
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് ലൈഫ് മിഷന്‍ പദ്ധതിക്ക് മുന്‍പും കമ്മിഷന്‍ വാങ്ങിയിരുന്നെന്ന് മൊഴി. 2018ല്‍ സംഭവിച്ച പ്രളയത്തില്‍ തകര്‍ന്ന 150 വീട് നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ടാണ് കമ്മിഷന്‍ വാങ്ങിയതെന്ന് സ്വപ്‌ന സുരേഷ് എന്‍ഫോഴ്‌സമെന്റിന് മൊഴി നല്‍കി. അന്ന് യുഎഇ കോണ്‍സുലേറ്റാണ് അറ്റകുറ്റപ്പണിക്കുള്ള ധനസഹായമെത്തിച്ചതെന്നും സ്വപ്‌നയുടെ മൊഴിയില്‍ പറയുന്നു. മനോരമ ഓണ്‍ലൈനാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
യുഎഇ കോണ്‍സല്‍ ജനറലും മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ വസതിയില്‍ വെച്ച് കൂടിക്കാഴ്ച നടത്തിയെന്ന്് സ്വപ്ന സുരേഷ് മൊഴി നല്‍കിയിരുന്നു. സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് നല്‍കിയ മൊഴിയുടെ വിശദാംശങ്ങള്‍ മാതൃഭൂമി ന്യൂസായിരുന്നു പുറത്തുവിട്ടത്.
സംസ്ഥാന സര്‍ക്കാരും യുഎഇ കോണ്‍സുലേറ്റും തമ്മിലുള്ള കാര്യങ്ങളുടെ ചുമതല മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കറിനായിരിക്കുമെന്നും മുഖ്യമന്ത്രി അനൗദ്യോഗികമായി അറിയിച്ചുവെന്നും സ്വപ്ന സുരേഷ് മൊഴിയില്‍ പറയുന്നു. സ്‌പേസ് പാര്‍ക്കില്‍ തനിക്ക് ജോലി ലഭിച്ചതിനെക്കുറിച്ചും മുഖ്യമന്ത്രിക്കറിയാമായിരുന്നുവെന്നും മൊഴിയില്‍ സ്വപ്ന വെളിപ്പെടുത്തിയിട്ടുണ്ട്.
2017ല്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിയില്‍ വെച്ചാണ് യുഎഇ കോണ്‍സല്‍ ജനറലുമായി സ്വകാര്യ കൂടിക്കാഴ്ച നടന്നിട്ടുള്ളത്. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ കോണ്‍സുല്‍ ജനറലിന്റെ സെക്രട്ടറി എന്ന നിലയില്‍ താനും പങ്കെടുത്തതായി സ്വപ്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് നല്‍കിയ മൊഴിയില്‍ പറയുന്നു.
മുഖ്യമന്ത്രി പിണറായി വിജയനും യുഎഇ കോണ്‍സല്‍ ജനറലും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം അക്കാലത്ത് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കര്‍ തന്നെ സ്ഥിരമായി വിളിക്കാറുണ്ടായിരുന്നുവെന്നും സ്വപ്ന പറയുന്നു. താന്‍ ശിവശങ്കറിനെ അങ്ങോട്ട് വിളിക്കാറുണ്ടെന്നും ഇങ്ങനെയാണ് ഇരുവരും തമ്മിലുള്ള ബന്ധം വളര്‍ന്നതെന്നുമാണ് മൊഴിയില്‍ പറയുന്നത്.
ശിവശങ്കറിനെ അടുത്ത് പരിചയമുണ്ടെന്ന് വ്യക്തമാക്കിയ സ്വപ്ന താന്‍ കോണ്‍സല്‍ ജനറലിന്റെ സെക്രട്ടറി ആയി നിയമിക്കപ്പെട്ടതോടെ മുഖ്യമന്ത്രിയ്ക്കും തന്നെ അറിയാമായിരുന്നുവെന്നും സ്വപ്ന സാക്ഷ്യപ്പെടുത്തുന്നു. സ്‌പേസ് പാര്‍ക്കിലെ അവസരത്തെക്കുറിച്ച് ശിവശങ്കറാണ് തന്നോട് പറഞ്ഞതെന്നാണ് സ്വപ്ന മൊഴിയില്‍ പറയുന്നത്.
കോഴിക്കോട്; ടിപ്പർ ഉടമ ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാവുന്നു
സംസ്ഥാനത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ നാളെ മുതല്‍ തുറക്കുന്നു; നിയന്ത്രണങ്ങള്‍ ഇങ്ങനെ
നാടുകാണി ചുരത്തിന് ബദല്‍ പാത വരുന്നു; പദ്ധതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു, പുതിയ പാത ഇങ്ങനെ