സ്വപ്നയുമായി 3 തവണ വിദേശത്ത് പോയി; സ്വര്‍ണം വിട്ടുകിട്ടാൻ പലവട്ടം സമീപിച്ചു: ശിവശങ്കറിന്‍റെ മൊഴി
കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്‍ഫോഴ്സമെന്‍റിന് കൊടുത്ത മൊഴി പുറത്ത്. തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റിന് സര്‍ക്കാറുമായുള്ള പോയിന്‍റ് ഓഫ് കോണ്ടാക്ട് താനായിരുന്നുവെന്നാണ് ശിവശങ്കര്‍ വ്യക്തമാക്കുന്നത്. കോണ്‍സുലേറ്റുമായി ബന്ധപ്പെടാന്‍ തന്നെ ചുമതലപ്പെടുത്തിയിരുന്നു. 2016 മുതൽ സർക്കാരും യുഎഇ കോൺസുലറ്റും തമ്മിൽ ഉള്ള പോയിന്‍റ് ഓഫ് കോൺടാക്ട് ആയിരുന്നു താനെന്നും ശിവശങ്കര്‍ വ്യക്തമാക്കുന്നു. എൻഫോഴ്സ്മെന്‍റ് ഡയറക്ടേറ്റ് കോടതിയിൽ സമര്‍പ്പിച്ച കുറ്റപത്രത്തിന് ഒപ്പമാണ് മുഖ്യമന്ത്രിയുടെ മുൻ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ മൊഴിയുള്ളത്.
ക്ലിഫ് ഹൗസില്‍ വെച്ച്
2017 ല്‍ ക്ലിഫ് ഹൗസില്‍ വെച്ച് മുഖ്യമന്ത്രിയോടൊപ്പം എം ശിവശങ്കറിനെ കണ്ടതായി സ്വപ്ന അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു. എന്നാല്‍ ഇതേ കുറിച്ച് തനിക്ക് ഓര്‍മ്മയില്ലെന്നാണ് ശിവശങ്കര്‍ എന്‍ഫോഴ്സ്മെന്‍റിന് മൊഴി നല്‍കിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലും അല്ലാതെയും പലതവണ കണ്ടതായുള്ള സ്വപ്നയുടെ മൊഴിയോട് പ്രതികരിക്കാന്‍ എം ശിവശങ്കര്‍ തയ്യാറായിട്ടില്ല.
കള്ളക്കടത്ത് സ്വര്‍ണം
കള്ളക്കടത്ത് സ്വര്‍ണം അടങ്ങിയ ബാഗ് വിട്ടുകിട്ടാന്‍ സ്വപ്ന പലവട്ടം വിളിച്ചിരുന്നു. എന്നാല്‍ ബാഗ് വിട്ടുകിട്ടാന്‍ വേണ്ടി ഒരു സഹായവും ചെയ്തിട്ടില്ല. നയതന്ത്ര ബാഗ് വഴി സൗന്ദര്യവര്‍ദ്ധക വസ്തുക്കൾ അടക്കം സംസ്ഥാനത്ത് എത്തിച്ച സ്വപ്ന വില്‍പ്പന നടത്താറുണ്ടെന്നും സ്വപ്ന പറഞ്ഞിരുന്നു. അതേസമയം, യുഎഇ കോൺസുലേറ്റിലെ ഉദ്യോഗസ്ഥര്‍ ഡിപ്ലോമാറ്റിക് കാര്‍ഗോ വഴി കള്ളക്കടത്ത് സാഘങ്ങൾ എത്തിക്കാറുണ്ടെന്നും അത് ബീമാപള്ളിയിൽ വിൽക്കുകയാണ് പതിവെന്നുമാണ് സ്വപ്ന പറഞ്ഞിരുന്നത്.
Recommended Video
സഹായം ചെയ്തില്ല
"കോൺസുൽ ഈസ് ഈറ്റിംഗ് മാംഗോസ്" എന്ന കോഡ് ഭാഷയാണ് ഇതിനായി ഉപയോഗിക്കാറുള്ളതെന്ന് സ്വപ്ന സുരേഷ് നല്‍കിയ മൊഴിയില്‍ അറിയിച്ചിരുന്നു. എന്നാല്‍ കസ്റ്റംസ് പിടിച്ചുവെച്ച ബാഗില്‍ സ്വര്‍ണ്ണമായിരുന്നുവെന്ന് അറിയില്ലായിരുന്നുവെന്നും ഇ സംഭവത്തില്‍ ഒരു ഘട്ടത്തിലും പറയുകയോ സഹായം ചെയ്യുകയോ ചെയ്തിട്ടില്ലെന്നും എം ശിവശങ്കര്‍ വിശദീകരിക്കുന്നു.
മൂന്ന് തവണ വിദേശ സന്ദര്‍ശനം
സ്വപ്നക്കൊപ്പം മൂന്ന് തവണ വിദേശ സന്ദര്‍ശനം നടത്തിയിട്ടുണ്ട്. റിബിൽഡ് കേരളയുടെ ചുമതലയും ഉണ്ടായിരുന്നു. ലൈഫ് മിഷന്‍ ഇടപാടില്‍ റെഡ് ക്രസന്‍റുമായി ഒരു തവണ ചര്‍ച്ചയിൽ പങ്കെടുത്തിട്ടുണ്ടെന്നും എം ശിവശങ്കറിന്‍റെ മൊഴിയിലുണ്ട്. സ്വപ്‌ന സുരേഷിന്റെ നിയമനം മുഖ്യമന്ത്രി അറിഞ്ഞിട്ടില്ല. താല്ക്കാലിക നിയമനമായതിനാല്‍ അത് മുഖ്യമന്ത്രി അറിയേണ്ടതില്ലെന്നും അദ്ദേഹം വിശദീകരിക്കുന്നു.
നിയമനം
സ്വപ്‌നയ്ക്ക് സ്‌പെയ്‌സ് പാര്‍ക്കില്‍ നിയമനം നല്‍കിയതുമായി ബന്ധപ്പെട്ട കാര്യത്തിലും സ്വപ്‌നയുടെ വാദങ്ങളെ ശിവശങ്കര്‍ തള്ളിക്കളയുന്നു. ബയോഡേറ്റയില്‍ തന്റെ പേര് റഫറന്‍സായി സൂചിപ്പിക്കാനുള്ള അനുമതി മാത്രമാണ് നല്‍കിയത്. അവരുടെ നിയമനത്തിനായി ശുപാര്‍ശ ചെയ്തിട്ടില്ലെന്നും സ്‌പേസ് പാര്‍ക്ക് നിയമനവുമായി ബന്ധപ്പെട്ട് സ്വപ്‌ന നല്‍കിയ മറ്റ് മൊഴികളെല്ലാം അദ്ദേഹം തള്ളിക്കളയുകയും ചെയ്തു.