ഷുഹൈബിനെ കൊലപ്പെടുത്തിയവർ ഞങ്ങളുടെ കൂട്ടത്തിലുള്ളവർ! നിയമസഭയിൽ എം സ്വരാജ്
തിരുവനന്തപുരം: രാഷ്ട്രീയ കേരളത്തെ ഏറ്റവും അധികം ഞെട്ടിച്ച കൊലപാതകങ്ങളില്‍ ഒന്നാണ് ടിവി ചന്ദ്രശേഖരന്റെത്. സിപിഎം അനൂകുലികള്‍ക്ക് പോലും യോജിക്കാന്‍ പറ്റാത്ത രാഷ്ട്രീയ കൊലയായിരുന്നു ടിപിയുടേത്. എന്നാല്‍ പൈശാചികമായ ആ കൊലപാതകത്തേയും ന്യായീകരിക്കാന്‍ സിപിഎം നേതാക്കളും സൈബര്‍ ലോകത്തെ ന്യായീകരണ തൊഴിലാളികളുമുണ്ടായിരുന്നു. ഇപ്പോഴും ഉണ്ട്.
ടിപിക്ക് ശേഷം കേരളത്തിലെ സിപിഎം ഏറ്റവും അധികം പ്രതിരോധത്തിലായ കേസാണ് കണ്ണൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ കൊലപാതകം. ഈ കൊലയേയും സൈബര്‍ പോരാളികള്‍ ന്യായീകരിക്കുന്നുണ്ട്. എന്നാല്‍ നിയമസഭയില്‍ സിപിഎമ്മിന്റെ യുവനേതാവും എംഎല്‍എയുമായ എം സ്വരാജ് സ്വീകരിച്ചത് വേറിട്ടൊരു നിലപാടാണ്.
ഇനിയും കൊല്ലുമെന്ന ധാർഷ്ട്യം
കേരളത്തിലെ മിക്ക സിപിഎം നേതാക്കള്‍ക്കുമെതിരെ ഉയരുന്ന ആരോപണം അഹങ്കാരവും ധാര്‍ഷ്ട്യവും വേണ്ടതിലുമധികം കാണിക്കുന്നു എന്നതാണ്. ചാനല്‍ ചര്‍ച്ചകളിലും മറ്റും കൃത്യമായി കാണാം ഈ ധാര്‍ഷ്ട്യം. കൊന്നതിനെ ചോദ്യം ചെയ്താല്‍ ഇനിയും കൊല്ലും വേണ്ടി വന്നാല്‍ എന്നതാവും പലരും ഉത്തരം തരിക.
പാടത്ത് ജോലി വരമ്പത്ത് കൂലി
സിപിഎം സംസ്ഥാന സെക്രട്ടറി തന്നെ പറഞ്ഞിട്ടുണ്ട്, പാടത്ത് ജോലി വരമ്പത്ത് കൂലി എന്ന്. തങ്ങള്‍ കൊന്നവരുടെ കണക്കുകള്‍ പറഞ്ഞ എംഎം മണിയെ പോലുള്ള നേതാക്കളും സിപിഎമ്മിനുണ്ട്. കേരളത്തില്‍ നടക്കുന്ന രാഷ്ട്രീയക്കൊലപാതകങ്ങളില്‍ സിപിഎമ്മിനും ഉത്തരവാദിത്വമുണ്ട് എന്നത് പാര്‍ട്ടിക്ക് നിഷേധിക്കാവുന്നതല്ല.
പാർട്ടിയുടെ പങ്ക്
യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് മട്ടന്നൂരില്‍ കൊല്ലപ്പെട്ടപ്പോഴും പതിവ് പോലെ പാര്‍ട്ടിക്ക് പങ്കില്ല എന്ന് തന്നെയാണ് ആദ്യം സിപിഎം നിലപാടെടുത്തത്. എന്നാല്‍ സിപിഎം പ്രവര്‍ത്തകരുടെ പങ്ക് ഒന്നൊന്നായി പുറത്ത് വന്ന് തുടങ്ങിയതോടെ പാര്‍ട്ടിക്ക് നില്‍ക്കക്കള്ളിയില്ലാതായി. മുഖ്യമന്ത്രിക്ക് പ്രതികരിക്കേണ്ടി വന്നു.
ജയരാജന് സമ്മതിക്കേണ്ടി വന്നു
പോലീസ് പിടിയിലായ കൊലയാളി സംഘത്തിലെ പ്രധാനി ആകാശ് തില്ലങ്കേരി സിപിഎമ്മുകാരനാണ് എന്ന് കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന് സമ്മതിക്കേണ്ടി വന്നു. കൊലയാളി സംഘത്തെ പിടികൂടിയെങ്കിലും ഗൂഢാലോചന നടത്തിയ വന്‍സ്രാവുകളെ തൊടാന്‍ കേരള പോലീസിന് സാധിച്ചില്ല.
സംഭവിക്കാൻ പാടില്ലാത്തത്
നിയമസഭയില്‍ ധനവിനിയോഗ ബില്ലിന്റെ ചര്‍ച്ച നടക്കുന്നതിനിടെ തൃപ്പൂണിത്തുറ എംഎല്‍എ എം സ്വരാജ്, ഷുഹൈബിന്റെ കൊലയാളികള്‍ സിപിഎമ്മുകാര്‍ തന്നെയാണെന്ന കുറ്റസമ്മതം നടത്തി. ഷുഹൈബിന്റെ വധം സംഭവിക്കാന്‍ പാടില്ലാത്തത് ആയിരുന്നുവെന്നും സ്വരാജ് പറഞ്ഞു.
ഒരു ന്യായീകരണവുമില്ല
സിപിഎം ആ സംഭവത്തെ അപലപിക്കുകയാണ്. ഒരു ന്യായീകരണവും നിരത്തി ആ കൊലപാതകത്തിന് അനുകൂലമായ ഒരു വാക്കും തങ്ങള്‍ പറയില്ലെന്നും അക്കാര്യത്തില്‍ യാതൊരു സംശയവും വേണ്ടെന്നും സ്വരാജ് പറഞ്ഞു. ആ കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട പ്രതികള്‍ തങ്ങളോടൊപ്പമുള്ളവരാണ് എന്നത് അഭിമാനകരമായി കാണുന്നില്ല.
തല കുനിക്കുന്നുവെന്ന് സ്വരാജ്
ആ വാര്‍ത്തയുടേയും യാഥാര്‍ത്ഥ്യത്തിന്റെയും മുന്നില്‍ ശിരസ്സ് കുനിച്ച് തന്നെയാണ് തങ്ങള്‍ നില്‍ക്കുന്നതെന്നും സ്വരാജ് നിയമസഭയില്‍ വ്യക്തമാക്കി. ഷുഹൈബ് വധക്കേസ് കേരളത്തിലെ സിപിഎമ്മിന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ മാത്രമാണ് ഉപകരിച്ചത്. കേസിലെ അന്വേഷണം ഹൈക്കോടതി സിബിഐയ്ക്ക് വിട്ടിരിക്കുകയാണ്.
സർക്കാരിന് വിമർശനം
സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ച് കൊണ്ടാണ് ഹൈക്കോടതി അന്വേഷണം സിബിഐയ്ക്ക് കൈമാറിയിരിക്കുന്നത്. ഷുഹൈബ് കൊലക്കേസില്‍ സര്‍ക്കാര്‍ നിലപാട് കൃത്യമായ ബോധത്തോട് കൂടി ഉള്ളതാണെന്നും കോടതിയുടെ നിലപാടിനെക്കുറിച്ച് തനിക്ക് അറിയില്ലെന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചിരിക്കുന്നത്.
സിപിഎമ്മിന് ഒന്നും മറച്ച് വെയ്ക്കാനില്ല
ഷുഹൈബ് കൊലക്കേസില്‍ സിബിഐയെ കാട്ടി വിരട്ടേണ്ടെന്നാണ് പി ജയരാജന്റെ പ്രതികരണം. ഈ കൊലപാതകത്തില്‍ സിപിഎമ്മിന് ഒന്നും മറച്ച് വെയ്ക്കാനില്ല. ഗൂഢാലോചന അടക്കമുള്ള വിഷയങ്ങള്‍ കേരള പോലീസ് ശരിയായ ദിശയിലാണ് അന്വേഷിച്ചതെന്നും പി ജയരാജന്‍ വ്യക്തമാക്കി. കേസ് രാഷ്ട്രീയവൽക്കരിക്കാനുളള ശ്രമമാണ് എന്നാണ് കോടിയേരി ബാലകൃഷ്ണൻ പ്രതികരിച്ചത്
അബിയുടെ മരണം തന്റെ തലയിലിടാൻ ചരട് വലിച്ചു.. ഷിംന അസീസിനെതിരെ മോഹനൻ വൈദ്യർ!
ആര്യയുടെ റിയാലിറ്റി ഷോ ലൗ ജിഹാദ്.. വിജയ് ടിവിയിലേത് രാജ്യവിരുദ്ധം! പുതിയ വിവാദവുമായി ബിജെപി
ലെനിൻ തീവ്രവാദി.. പ്രതിമ പൊളിക്കാൻ ഒപ്പം കൂടാനാവാത്തതിൽ വിഷമമെന്ന് ടിജി മോഹൻദാസ്!