ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ലക്ഷ്യമിട്ട് കേരളത്തിൽ ലൗ ജിഹാദ്, ആരോപണവുമായി സിറോ മലബാര്‍ സഭ
കൊച്ചി: കേരളത്തില്‍ ലൗ ജിഹാദുണ്ടെന്ന ആരോപണവുമായി സിറോ മലബാര്‍ സഭ സിനഡ്. ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ലക്ഷ്യമിട്ടുകൊണ്ടുളള ലൗ ജിഹാദ് സംസ്ഥാനത്ത് ശക്തമാണ് എന്നാണ് കൊച്ചിയില്‍ ചേര്‍ന്ന സിറോ മലബാര്‍ സഭ സിനഡ് ആരോപിക്കുന്നത്. സിറോ മലബാര്‍ സഭ മീഡിയാ കമ്മീഷന്‍ സെക്രട്ടറി ഫാദര്‍ ആന്റണി തലച്ചെല്ലൂര്‍ പുറത്തിറക്കിയ പ്രസ്താവനയിലാണ് സിനഡ് ചര്‍ച്ചകള്‍ക്കിടെ ലൗ ജിഹാദുണ്ടെന്ന വിലയിരുത്തലുണ്ടായി എന്ന് പറയുന്നത്.
കേരളത്തില്‍ ലൗ ജിഹാദ് വളരുന്നത് ആശങ്കാജനകമാണ്. ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ പ്രണയം നടിച്ച് പീഡനത്തിന് ഇരയാക്കിയ ശേഷം ആ ദൃശ്യങ്ങള്‍ ഉപയോഗിച്ച് മതംമാറാന്‍ നിര്‍ബന്ധിക്കുന്ന കേസുകള്‍ കേരളത്തില്‍ വര്‍ധിക്കുന്നതായാണ് സിനഡ് ആരോപിക്കുന്നത്.
ഇത്തരത്തിലുളള പ്രണയക്കുരുക്കില്‍ അകപ്പെട്ട് കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ഒരു പെണ്‍കുട്ടിക്ക് കേരളത്തില്‍ ജീവന്‍ നഷ്ടപ്പെട്ടു എന്നും സിനഡ് വിലയിരുത്തി. കേരളത്തില്‍ നിന്ന് ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്നതായി പോലീസ് കണ്ടെത്തിയ 21 പേരില്‍ പകുതിയോളം പേര്‍ ക്രിസ്ത്യന്‍ മതത്തില്‍ നിന്ന് പരിവര്‍ത്തനം ചെയ്യപ്പെട്ടവരാണ് എന്നും സിനഡ് പറയുന്നു. എന്നാല്‍ ഈ കണക്കുകളില്‍പ്പെടാത്ത മറ്റ് അനേകം പെണ്‍കുട്ടികള്‍ ലൗ ജിഹാദില്‍ അകപ്പെടുകയും ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കപ്പെടുകയും ചെയ്യുന്നുണ്ട് എന്നും സിറോ മലബാര്‍ സിനഡ് ആരോപിക്കുന്നു.
ലൗ ജിഹാദുമായി ബന്ധപ്പെട്ട കേസുകള്‍ പോലീസ് ഗൗരവത്തോടെ കാണുന്നില്ലെന്ന് സിനഡ് കുറ്റപ്പെടുത്തി. ലൗ ജിഹാദുമായി ബന്ധപ്പെട്ട് വന്ന പരാതികളില്‍ പോലീസ് ജാഗ്രതയോടെ തക്ക സമയത്ത് ശക്തമായ നടപടിയെടുത്തില്ല എന്നും സിനഡ് ആരോപിക്കുന്നു. മതവുമായി ബന്ധപ്പെട്ട വിഷയം എന്നല്ലാതെ ക്രമസമാധാന പ്രശ്‌നമായി കണക്കിലെടുത്ത് നടപടിയെടുക്കണം എന്നും സിനഡ് ആവശ്യപ്പെട്ടു.