ഇവരാണോ കുട്ടികളെ പഠിപ്പിക്കേണ്ടത്? കവിതാ മോഷണത്തിൽ ദീപാ നിശാന്തിനെതിരെ ടി പദ്മനാഭൻ
Recommended Video
കോഴിക്കോട്: കവിതാ മോഷണ വിവാദത്തില്‍ അകപ്പെട്ട ദീപ നിശാന്തിന് എതിരെ രൂക്ഷ വിമര്‍ശനവുമായി എഴുത്തുകാരന് ടി പദ്മനാഭന്. ദീപ നിശാന്ത് കുട്ടികളെ പഠിപ്പിക്കാന്‍ അര്‍ഹയാണോ എന്ന കാര്യത്തില്‍ തനിക്ക് സംശയമുണ്ടെന്ന് ടി പദ്മനാഭന് പറഞ്ഞു. കവിതാ മോഷണ വാര്‍ത്ത കേട്ടപ്പോള്‍ ദുഖം തോന്നിയെന്നും ടി പദ്മനാഭന് അഭിപ്രായപ്പെട്ടു. സിപിഎം അനുകൂല അധ്യാപക സംഘടനയായ കെഎസ്ടിഎയുടെ യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് ദീപ നിശാന്തിന് എതിരെ ടി പദ്മനാഭന് വിമര്‍ശനം ഉന്നയിച്ചത്.
ബാലാമണിയമ്മയും സുഗതകുമാരിയും വിഹരിച്ച മേഖലയില്‍ ആണ് ഇങ്ങനെയൊക്കെ സംഭവിക്കുന്ന എന്നും ടി പദ്മനാഭന് കുറ്റപ്പെടുത്തി. യുവകവിയായ എസ് കലേഷിന്റെ കവിത മോഷണം നടത്തി സ്വന്തം പേരില്‍ അധ്യാപക സംഘടനയുടെ മാസികയില്‍ പ്രസിദ്ധീകരിച്ചു എന്നതാണ് ദീപ നിശാന്തിനെ വെട്ടിലാക്കിയത്.
കലേഷ് തന്നെ കവിതാ മോഷണം പുറത്ത് വിട്ടതോടെ ദീപ നിശാന്തിന് നേര്‍ക്ക് രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നു. ആദ്യം ന്യായീകരണം നടത്തിയെങ്കിലും പിന്നീട് ദീപ നിശാന്ത് കുറ്റം ഏറ്റ് പറയുകയും കലേഷിനോട് മാപ്പ് പറയുകയും ചെയ്തു. പ്രഭാഷകനായ എംജെ ശ്രീചിത്രന് സ്വന്തം കവിതയെന്ന് പറഞ്ഞ് തന്ന് തന്നെ വഞ്ചിച്ചതാണ് എന്നാണ് ദീപ നിശാന്ത് വെളിപ്പെടുത്തിയത്.
വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ സാംസ്ക്കാരിക പരിപാടികള്‍ അടക്കം പല വേദികളില്‍ നിന്നും ദീപ നിശാന്തും ശ്രീചിത്രനും ഒഴിവാക്കപ്പെട്ടു. ദീപ നിശാന്ത് സ്കൂള്‍ കലോത്സവത്തില്‍ വിധികര്‍ത്താവായി എത്തിയതും വലിയ വിവാദമാക്കപ്പെട്ടിരുന്നു.