മഞ്ചക്കണ്ടിയിൽ നിന്ന് രക്ഷപ്പെട്ട മാവോവാദികൾ പിടിയിൽ: അറസ്റ്റ് കേരള- തമിഴ്നാട് അതിർത്തിയിൽ നിന്ന്!!
പാലക്കാട്: അട്ടപ്പാടി മഞ്ചക്കണ്ടിയിൽ നിന്ന് രക്ഷപ്പെട്ട രണ്ട് മാവോവാദികളെ തമിഴ്നാട് പോലീസ് പിടികൂടി. മാവോ വാദികൾക്ക് പരിശീലനം നൽകിയിരുന്ന ദീപക്, ശ്രീമതി എന്നിവരാണ് തമിഴ്നാട് പോലീസിന്റെ പ്രത്യേക ദൌത്യ സേനയുടെ പിടിയിലായത്. കേരള- തമിഴ്നാട് അതിർത്തിയിലെ വനപ്രദേശത്തുനിന്നാണ് ഇരുവരും പിടിയിലാവുന്നത്. നാടൻ തോക്കുകളും സ്ഫോടക വസ്തുുക്കളും ദീപക്കിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.
കഴിഞ്ഞ മാസം അട്ടപ്പാടിയിലെ മഞ്ചക്കണ്ടിയിൽ ഏറ്റുമുട്ടൽ നടന്ന സമയത്ത് ഇരുവരും ഉണ്ടായിരുന്നുവെന്നാണ്പോലീസ് പറയുന്നത്. പശ്ചിമഘട്ടത്തിലെ മാവോ വാദികൾക്ക് ഛത്തീസ്ഗഡ് സ്വദേശിയായ ദീപകാണ് പരിശീലനം നൽകിയിരുന്നത്. ഇത് സ്ഥിരീകരിക്കുന്ന ഫോട്ടോകളും ചിത്രങ്ങളും വീഡിയോകളും പോലീസ് നേരത്തെ പുറത്തുവിടുകയും ചെയ്തിരുന്നു. ഇരുവരെയും എസ്ടിഎഫ് തമിഴ്നാട് ക്യൂ ബ്രാഞ്ചിന് കൈമാറും. തുടർനടപടികൾക്ക് ശേഷം മാത്രമായിരിക്കും ഇവരെ കേരള പോലീസിന് ലഭിക്കുകയുള്ളൂ. ഇവരിൽ നിന്ന് കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കേരള പോലീസ്. തമിഴ്നാട് എസ്ടിഎഫിന്റെ പിടിയിലായത് ഛത്തീസ്ഗഡ് സ്വദേശിയായ ദീപക് തന്നെയാണെന്ന് പ്രത്യേക ദൌത്യ സേനയുടെ ചുമതലയുള്ള എഡിജിപി സുനിൽ കുമാർ സ്ഥിരീകരിച്ചിട്ടുണ്ട്.
കർണാടകത്തിലെ അയോഗ്യ എംഎൽഎമാരുടെ ഹർജി: സുപ്രീം കോടതി വിധി നവംബർ 13ന്!! ഉപതിരഞ്ഞെടുപ്പ് നീട്ടണമെന്ന്
മഞ്ചക്കണ്ടി ഏറ്റുമുട്ടലിൽ ശ്രീമതി കൊല്ലപ്പെട്ടെന്നായിരുന്നു പോലീസ് കരുതിയിരുന്നത്. ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ പരിശോധിച്ച ബന്ധുക്കളാണ് കൊല്ലപ്പെട്ടവരിൽ ശ്രീമതി ഇല്ലെന്ന് തിരിച്ചറിഞ്ഞത്. തൃശൂർ മെഡിക്കൽ കോളേജ് മോർച്ചറിയിലാണ് മഞ്ചക്കണ്ടി ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ സൂക്ഷിച്ചിട്ടുള്ളത്.
ഒക്ടോബർ 28ന് തണ്ടർബോൾട്ടുമായുള്ള ഏറ്റുമുട്ടലിനിടെയാണ് മണിവാസകം, കാർത്തി എന്നീ മാവോവാദികൾ കൊല്ലപ്പെട്ടത്. ഇരുവരുടേയും സഹോദരങ്ങളുടെ ഹർജി പരിഗണിച്ച കേരള ഹൈക്കോടതി മൃതദേഹം സംസ്കരിക്കരുതെന്ന് ഉത്തരവിട്ടിരുന്നു. കോടതി അന്തിമ തീരുമാനം പറയുന്നതുവരെ മൃതദേഹം സംസ്കരിക്കരുതെന്നും അഴുകാതെ സൂക്ഷിക്കാനുമാണ് കോടതി നിർദേശിച്ചത്. ഇതോടെ തൃശൂർ മെഡിക്കൽ കോളേജ് മോർച്ചറിയിൽ മൃതദേഹം സൂക്ഷിച്ചിട്ടുണ്ട്. മാവോവാദികളായ രണ്ട് പേരെ വെടിവെച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ പ്രത്യേക കേസ് രജിസ്റ്റർ ചെയ്ത് വിശദമായി അന്വേഷിക്കണമെന്നാണ് ബന്ധുക്കൾ ഉന്നയിക്കുന്ന ആവശ്യം. കൊലപ്പെട്ടവരുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഹാജരാക്കാനും കോടതി നിർദേശിച്ചിരുന്നു.