കളിയിക്കാവിളയിലേത് തീവ്രവാദി ആക്രമണം? വെടിയുതിർത്തത് ആയുധ പരിശീലനം നേടിയവരെന്ന് തമിഴ്നാട് പോലീസ്!
ആക്രമണത്തിന് കാരണം തീവ്രവാദ ഗ്രൂപ്പുകളെ പിടികൂടിയതിന്റെ പ്രതികാരമാകാമെന്ന് തമിഴ്നാട് പോലീസ്!
തിരുവനന്തപുരം: കളിയിക്കാവിളിയിൽ തമിഴ്നാട് പോലീസ് ഉദ്യോഗസ്ഥനെ വെടിവെച്ച് കൊന്ന സംഭവം തീവ്രവാദി ആക്രമണം തന്നെയെന്ന് സംശയം. ചെക് പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥനെ വെടിവച്ചുകൊന്നത് ആയുധം ഉപയോഗിക്കുന്നതിൽ വിദഗ്ധപരിശീലനം നേടിയവരാണെന്ന് തമിഴ്‌നാട് പോലീസ് വ്യക്തമാക്കി. എസ് ഐയെ കൊലപ്പെടുത്തിയത് തീവ്രവാദ ഗ്രൂപ്പുകളെ പിടികൂടിയതിന്റെ പ്രതികാരമാകാമെന്നും തമിഴ്നാട് പോലീസ് വ്യക്തമാക്കുന്നു.
തമിഴ്നാട് കേന്ദ്രീകരിച്ച് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ആയുധങ്ങള്‍ സമാഹരിക്കുകയും ചെയ്തിരുന്ന സംഘത്തെ തമിഴ്നാട് ക്യൂ ബ്രാഞ്ച് കഴിഞ്ഞ ആഴ്ച പിടികൂടിയിരുന്നു. ഈ കേസ് എന്‍ഐഎക്ക് കൈമാറിയിട്ടുണ്ട്. ഇതിന്റെ പ്രതികാരമാകാം സ്പെഷ്യല്‍ എസ്ഐ വില്‍സണെ വെടിവെച്ച് കൊന്നതിന് പിന്നിലെന്നാണ് തമിഴ്നാട് പോലീസിന്റെ നിഗമനം. പോലീസിന് താക്കീതെന്ന നിലയിലാകാം കൊലപാതകമെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു.
വിദഗ്ധ പരീശീലനം നേടിയവർ
ആയുധം ഉപയോഗിക്കുന്നതിൽ വിദഗ്ധപരിശീലനം നേടിയവരാണ് വെടിയുതിർത്തതെന്ന് തമിഴ്‌നാട് പോലീസ് പറയുന്നു. ആക്രമണം നടത്തുന്നതിനായി സ്ഥലം തിരഞ്ഞെടുക്കുന്നതിനുമുമ്പ് പ്രദേശത്തെക്കുറിച്ച് വ്യക്തമായി സംഘം പഠിച്ചിരുന്നതായും. പോലീസ് വ്യക്തമാക്കുന്നു. പോലീസ് ഡ്യൂട്ടിയുള്ള സ്ഥലങ്ങളും ക്യാമറകൾ സ്ഥാപിച്ചിട്ടുള്ള സ്ഥലങ്ങളും ഒഴിവാക്കിയാണ് സംഘം എത്തിയതും മടങ്ങിയതുമെല്ലാം.
നിരീക്ഷണം നടത്തി
കളിയിക്കാവിളയിൽ ഏറെ തിരക്കുള്ള റോഡിലാണ് ആക്രമണം നടന്ന ചെക്‌പോസ്റ്റ്. രാത്രിയിൽ ഒൻപതരയെങ്കിലും കഴിഞ്ഞാണ് ഇവിടെ ജനസഞ്ചാരം കുറയാറ്. പ്രതികൾ രക്ഷപ്പെട്ട ആരാധനാലയവും ഒൻപതുമണിയോടെയാണ് വിജനമാകാറെന്നും പോലീസ് പറയുന്നു. സംഭവത്തിനുമുമ്പുതന്നെ പ്രതികൾ സമീപത്തെ ആരാധനാലയത്തിന്റെ ഗേറ്റിനുമുന്നിലെത്തി പരിസരം നിരീക്ഷിക്കുന്നത് സുരക്ഷാക്യാമറാ ദൃശ്യങ്ങളിൽ വ്യക്തമാണ്.
ലക്ഷ്യം തെറ്റാതെ...
ആരാധനാലയത്തിൽ മറ്റാരുമില്ലെന്ന് ഉറപ്പുവരുത്തിയശേഷമാണ് ഇവർ വെടിവെച്ചത്. ചെക്‌പോസ്റ്റിനുമുന്നിൽ കസേരയിൽ ഇരിക്കുകയായിരുന്ന വിൽസന്റെ ശരീരത്തിലൂടെ മൂന്നു ഉണ്ടകളും തുളച്ച് പുറത്തേക്കുപോയ നിലയിലാണ് കണ്ടെത്തിയത്. തോക്കിൽനിന്ന് പുറത്തുവന്ന ഒരു വെടിയുണ്ടപോലും ലക്ഷ്യം തെറ്റാതിരുന്നത് പ്രതികൾ വിദഗ്ധ ആയുധപരിശീലനം നേടിയവരാണെന്ന് തെളിയിക്കുന്നതായി പോലീസ് പറഞ്ഞു.
പ്രതികൾക്കായി ഊർജ്ജിത തിരച്ചിൽ
സംശയിക്കുന്നവരുടെ പട്ടിക പോലീസ് തയ്യാറാക്കിയിട്ടുണ്ട്. ഇത് കേരള പോലീസിന് തമിഴ്നാട് സംഘം കൈമാറുകയും ചെയ്തു. കേരള അതിര്‍ത്തിയിലും തമിഴ്നാട്ടിലും വ്യാപക തിരച്ചിലാണ് പ്രതികള്‍ക്കായി നടക്കുന്നത്. കഴിഞ്ഞ ദിവസം ഇരുപതിലധികം പേരെ വിളിച്ചുവരുത്തി ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. സംശയിക്കപ്പെടുന്ന ഷമീം, തൌഫീക് എന്നിവരുടെ ബന്ധുക്കളെയും പോലീസ് ചോദ്യം ചെയ്തു.
വർഷങ്ങളായി തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധം
സംശയിക്കുന്നവർക്ക് വർഷങ്ങളായി തീവ്രവാദ ഗ്രൂപ്പുമായി ബന്ധമുണ്ടെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയും അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. തീവ്രവാദബന്ധം സംബന്ധിച്ച് ഐബി സൂക്ഷിക്കുന്ന പട്ടി തമിഴ്നാട് പോലീസിന് കൈമാറുകയും ചെയ്തു. സംസ്ഥാന പൊലീസ് മേധാവിയുടെ നിര്‍ദേശ പ്രകാരം തീവ്രസ്വഭാവമുള്ള സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നവരെ കുറിച്ച് പുതിയ അന്വേഷണം പോലീസ് ആരംഭിച്ചിട്ടുണ്ട്.
തീവ്രവാദികൾ കേരളത്തിലേക്ക് കടന്നു?
പോലീസ് സംശയിക്കുന്ന തൌഫീക്, ഷമീം എന്നിവര്‍ ഉപയോഗിച്ചിരുന്ന മൊബൈല്‍ നമ്പറുകള്‍ സംബന്ധിച്ച് അന്വേഷണം തമിഴ്നാട് പോലീസ് നടത്തിയിരുന്നു. അതില്‍ ഏറ്റവും കൂടുതല്‍ കോളുകള്‍ കേരളത്തിലേക്കാണ് വന്നിരിക്കുന്നതെന്നാണ് പോലീസ് പറയുന്നത്. പ്രതികള്‍ കേരളത്തിലേക്ക് രക്ഷപ്പെട്ടുവെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് തമിഴ്നാട് പോലീസ്. എന്നാൽ കേരള പോലീസിന്റെ വിശദീകരണം അവർ കേരളത്തിലേക്ക് കടന്നതായി തെളിവില്ലെന്നാണ്.