പൊങ്കാലയ്ക്കിടെ മാല പൊട്ടിച്ചു: തമിഴ്നാട് സ്വദേശിനി അറസ്റ്റിൽ
തിരുവനന്തപുരം: പൊങ്കാലയ്ക്കിടെ യുവതിയുടെ മാല പൊട്ടിച്ചു കടന്ന തമിഴ്നാട് സ്വദേശിനിയെ അറസ്റ്റ് ചെയ്തു. ശാന്തിഗിരി പൂലന്തറ ശ്രീ ശാസ്താ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന പൊങ്കാലയ്ക്കിടയിൽ വയോധികയുടെ മൂന്നു പവന്റെ മാല പൊട്ടിച്ച് കടക്കാൻ ശ്രമിച്ച പ്രതി പിടിയിലായി. തമിഴ്നാട് സേലം റെയിൽവേ പുറമ്പോക്കിൽ താമസിക്കുന്ന ശാന്തി (40) ആണ് പിടിയിലായത്.
പോത്തൻകോട് ചന്തയ്ക്കു സമീപം ഷീജ ഭവനിൽ സുശീല(64)യുടെ മാലയാണ് പൊട്ടിച്ചത്. രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാരുടെയും ക്ഷേത്ര ഭാരവാഹികളുടെയും സഹായത്തോടെയാണ് പിടികൂടിയത്. സംഘത്തിൽ മറ്റൊരു സ്ത്രീ ഉണ്ടായിരുന്നെങ്കിലും അവർ രക്ഷപ്പെട്ടു.ഇവര്ക്കായി പൊലീസ് തിരച്ചില് ആരംഭിച്ചിട്ടുണ്ട്.ഇവരുടെ പേര് വിവരം പുറത്തുവിട്ടിട്ടില്ല.ആറ്റിങ്ങൽ, വെഞ്ഞാറമൂട്, മംഗലപുരം, വട്ടപ്പാറ സ്റ്റേഷനുകൾ ഉൾപ്പെടെ തിരുവനന്തപുരം സിറ്റിയിലും കേരളത്തിലെ മറ്റു ജില്ലകളിലും സമാനമായ കേസുകൾ നിലവിലുണ്ടെന്നു പോത്തൻകോട് സി.ഐ എസ്.ഷാജി പറഞ്ഞു.
എസ്.ഐ മാരായ അശ്വനി, സാജൻ, രവീന്ദ്രൻ, സി.പി.ഒ മാരായ സജീഷ്, വിനീഷ്, ആൽബി എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.