ശശികല കയറിയപ്പോൾ നട അടയ്‌ക്കേണ്ട, ശുദ്ധിക്രിയയും ചെയ്യേണ്ട! സർക്കാർ കനപ്പിച്ചപ്പോൾ അയഞ്ഞ് തന്ത്രി
പത്തനംതിട്ട: ശ്രീലങ്കന്‍ യുവതി ശബരിമലയില്‍ ദര്‍ശനം നടത്തിയ സംഭവത്തില്‍ ഇപ്പോള്‍ ശുദ്ധിക്രിയ ആവശ്യമില്ലെന്ന് തന്ത്രി കണ്ഠര് രാജീവര്. ശ്രീലങ്കന്‍ യുവതി ശബരിമലയില്‍ ദര്‍ശനം നടത്തിയോ എന്ന കാര്യത്തില്‍ സ്ഥിരീകരണമില്ലാത്തതിന്റെ പശ്ചാത്തലത്തിലാണ് ഇപ്പോള്‍ ശുദ്ധിക്രിയ വേണ്ട എന്ന നിലപാട് തന്ത്രിയെടുത്തത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ആവശ്യമെങ്കില്‍ മകരവിളക്കിന് മുന്‍പായി ശുദ്ധിക്രിയ നടത്തുമെന്നും തന്ത്രി വ്യക്തമാക്കിയതായി റിപ്പോര്‍ട്ടുകളുണ്ട്.
ശ്രീലങ്കന്‍ സ്വദേശിനിയായ ശശികല എന്ന 47 കാരി ശബരിമലയില്‍ ദര്‍ശനം നടത്തിയെന്ന് വെള്ളിയാഴ്ച രാവിലെയാണ് പോലീസും സര്‍ക്കാരും സ്ഥിരീകരിച്ചത്. എന്നാല്‍ ഈ വാര്‍ത്തയോട് തന്ത്രി പ്രതികരിച്ചിരുന്നില്ല.
ബിന്ദു, കനകദുര്‍ഗ എന്നീ രണ്ട് യുവതികള്‍ ജനുവരി 2ന് ശബരിമലയില്‍ ദര്‍ശനം നടത്തിയതിനെ തുടര്‍ന്ന് തന്ത്രി ഒരു മണിക്കൂറോളം നട അടച്ചിട്ട് ശുദ്ധിക്രിയ നടത്തിയിരുന്നു. എന്നാല്‍ ഇത് ദേവസ്വം ബോര്‍ഡുമായി കൂടിയാലോചിക്കാതെ എടുത്ത തീരുമാനമായിരുന്നതിനാല്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കി. ദേവസ്വം ബോര്‍ഡ് തന്ത്രിയോട് വിശദീകരണം തേടിയിട്ടുണ്ട്. 15 ദിവസത്തിനകം തന്ത്രി ദേവസ്വ ബോര്‍ഡിന് മറുപടി നല്‍കണം.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ തന്ത്രിക്കെതിരെ രംഗത്ത് വന്നിരുന്നു. സുപ്രീം കോടതി വിധി അനുസരിക്കാന്‍ തയ്യാറല്ലെങ്കില്‍ തന്ത്രി സ്ഥാനം രാജി വെച്ച് ഒഴിയണമെന്ന് മുഖ്യമന്ത്രി തുറന്നടിച്ചു. ശബരിമല നട അടച്ചിട്ട സംഭവം വിചിത്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി ജി സുധാകരന്‍, വിഎസ് സുനില്‍ കുമാര്‍ എന്നിവരും ഇതിനകം തന്ത്രിക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്.