സൗജത്തിന്റെ ക്രൂരമുഖം പുറത്ത്; ഭര്‍ത്താവിനെ കൊല്ലാന്‍ മുമ്പും ശ്രമിച്ചു, മൃതദേഹം കഷണങ്ങളാക്കാന്‍....
താനൂര്‍: ഓമച്ചപ്പുഴയില്‍ ഉറങ്ങിക്കിടന്ന ഭര്‍ത്താവിനെ തലയ്ക്കടിച്ചും കഴുത്തറുത്തും കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മുമ്പും സവാദിനെ കൊലപ്പെടുത്താന്‍ ഭാര്യ സൗജത്തും കാമുകന്‍ ബഷീറും ചേര്‍ന്ന് പദ്ധതി ഒരുക്കിയിരുന്നു. പക്ഷേ, പരാജയപ്പെട്ടു. പിന്നീടാണ് അടുത്ത നീക്കം നടത്തിയത്.
ഇതിന് വേണ്ടി കൃത്യമായ ആസൂത്രണം സൗജത്തും ബഷീറും തയ്യാറാക്കി. കൊലപാതകം നടന്നതിന്റെ തെളിവ് നശിപ്പിക്കാനും പദ്ധതിയിട്ടു. എന്നാല്‍ എല്ലാം പാളിയത് പ്രതികളെ കുടുക്കി. കഴിഞ്ഞദിവസം പോലീസില്‍ കീഴടങ്ങിയ ബഷീറില്‍ നിന്ന് പോലീസിന് ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. വിശദാംശങ്ങള്‍ ഇങ്ങനെ....
വിഷം കൊടുത്ത് കൊല്ലാന്‍
മാസങ്ങള്‍ക്ക് മുമ്പ് സവാദിനെ വിഷം കൊടുത്തു കൊല്ലാന്‍ ഭാര്യ സൗജത്ത് ശ്രമിച്ചിരുന്നു. എന്നാല്‍ ഭക്ഷണത്തില്‍ സംശയം തോന്നിയ സവാദ് കഴിച്ചില്ല. ഭക്ഷണത്തിന്റെ രുചി പിടിക്കുന്നില്ലെന്ന് പറഞ്ഞ് കഴിക്കാതിരിക്കുകയായിരുന്നു. തുടര്‍ന്നാണ് സൗജത്ത് മറ്റു അവസരം കാത്തിരുന്നത്. സവാദിന്റെ വീട്ടില്‍ നിന്ന് ഉറക്കഗുളികകളും കണ്ടെത്തിയതും പോലീസിന് സംശയത്തിന് ഇടയാക്കി.
നാല് വര്‍ഷം നീണ്ട പ്രണയം
നാല് വര്‍ഷമായി ബഷീറുമായി പ്രണയത്തിലാണ് സൗജത്ത്. ഇവര്‍ക്ക് തടസം സവാദ് മാത്രമാണെന്ന് പ്രതികള്‍ക്ക് ഉറപ്പുണ്ടായിരുന്നു. ഇതോടെയാണ് സവാദിനെ ഇല്ലാതാക്കാന്‍ തീരുമാനിച്ചത്. ആരുമറിയാതെ കൊലപ്പെടുത്തി, കാണാനില്ലെന്ന് കാണിച്ച് പോലീസില്‍ പരാതി നല്‍കാനായിരുന്നു പദ്ധതി. എന്നാല്‍ അതു പാളിയതാണ് പ്രതികള്‍ കുടുങ്ങാന്‍ കാരണം.
ബഷീറിന്റെ നീക്കം
വിദേശത്തായിരുന്ന ബഷീര്‍ കൃത്യമായ ആസൂത്രണത്തിന്റെ ഭാഗമായിട്ടാണ് രണ്ടുദിവസത്തെ അവധിക്ക് നാട്ടിലെത്തിയത്. മംഗലാപുരത്ത് വിമാനമിറങ്ങി ടാക്‌സി വിളിച്ചാണ് നാട്ടിലെത്തിയത്. സ്വന്തം വീട്ടുകാര്‍ പോലും അറിഞ്ഞിരുന്നില്ല. കൊലപാതകം നടത്തി ആരുമറിയാതെ തിരിച്ചുപോകാനായിരുന്നു നീക്കം.
കഷണങ്ങളാക്കി കുഴിച്ചിടാന്‍
സവാദിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കഷണങ്ങളാക്കി വിവിധ സ്ഥലങ്ങളില്‍ കുഴിച്ചിടാനായിരുന്നു പദ്ധതി. പക്ഷേ, ഉറങ്ങിക്കിടന്ന സവാദിനെ തലയ്ക്കടിച്ച ഉടനെ മകള്‍ എഴുന്നേറ്റതോടെ പ്രതികളുടെ എല്ലാ പദ്ധതികളും പാളുകയായിരുന്നു. സവാദും മകളും ഒരുമിച്ചാണ് വാടക വീട്ടിന്റെ വരാന്തയില്‍ കിടന്നിരുന്നത്.
കഴുത്ത് അറുത്ത ക്രൂരത
രണ്ടുതവണ വടി കൊണ്ട് തലയ്ക്കടിച്ചു. അപ്പോള്‍ തന്നെ ശബ്ദം കേട്ട് മകള്‍ എഴുന്നേറ്റു. മകളുടെ ദേഹത്തേക്ക് രക്തം തെറിച്ചു. സൗജത്ത് എത്തി മകളെ അടുത്ത മുറിയിലിട്ട് പൂട്ടുകയായിരുന്നു. പിന്നീട് മരണം ഉറപ്പാക്കാന്‍ സവാദിന്റെ കഴുത്ത് സൗജത്ത് അറുക്കുകയും ചെയ്തു. ഈ വേളയില്‍ ബഷീര്‍ രക്ഷപ്പെട്ടു. ഒരാള്‍ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോകുന്നത് മകള്‍ കണ്ടിരുന്നു.
സൗജത്തിനെ സംശയിക്കാന്‍ കാരണം
കൊലപ്പെടുത്തി, കഷണങ്ങളാക്കി തെളിവ് നശിപ്പിച്ച ശേഷം സവാദിനെ കാണാനില്ലെന്ന് കാണിച്ച് പോലീസില്‍ പരാതിപ്പെടാനായിരുന്നു പ്രതികളുടെ ആദ്യ തീരുമാനം. മകള്‍ എഴുന്നേറ്റതോടെ എല്ലാം പാളുകയായിരുന്നു. പിന്നീടാണ് സവാദിന്റെ മരണം ഉറപ്പാക്കിയ ശേഷം സൗജത്ത് തന്നെ അടുത്ത വീട്ടുകാരെ വിവരം അറിയിച്ചത്. വീടിന്റെ പിന്‍വാതില്‍ തുറന്നുകിടക്കുന്നത് കണ്ട പോലീസിന് അപ്പോള്‍ തന്നെ സൗജത്തിനെ സംശയമായി.
മൊബൈല്‍ ഫോണ്‍ തെളിവ്
സൗജത്തിന്റെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ കൂടുതല്‍ തെളിവുകള്‍ ലഭിച്ചു. ബഷീറിന് സംഭവത്തില്‍ പങ്കുണ്ടെന്ന് സൗജത്തിനെ ചോദ്യം ചെയ്തപ്പോള്‍ ബോധ്യപ്പെട്ടു. ബഷീറിനെ സവാദിന്റെ വീട്ടിലെത്താന്‍ വാഹനം ഏര്‍പ്പാടാക്കി സഹായിച്ചത് സുഫിയാന്‍ ആണെന്നും പോലീസ് കണ്ടെത്തി. സൗജത്തിനെയും സുഫിയാനെയും അറസ്റ്റ് ചെയ്തതോടെ, ബഷീര്‍ നാട്ടിലെത്തി പോലീസില്‍ കീഴടങ്ങുകയായിരുന്നു.
ബഷീര്‍ പരിചയപ്പെടുത്തി
മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും ബഷീറിന്റെ ഫോട്ടോ പ്രചരിച്ചിരുന്നു. ഇതോടെയാണ് കീഴടങ്ങാന്‍ തീരുമാനിച്ചത്. ക്ലീഷ് ഷേവ് ചെയ്താണ് പ്രതി ചെന്നൈ വിമാനത്താവളത്തിലെത്തിയത്. അവിടെ നിന്ന് ട്രെയിന്‍ മാര്‍ഗം തിരൂരിലെത്തി. ടാക്‌സി കാറിലാണ് താനൂര്‍ പോലീസ് സ്‌റ്റേഷനിലെത്തിയത്. പോലീസുകാര്‍ക്ക് ആദ്യം ആളെ മനസിലായില്ല. ബഷീര്‍ സ്വയം പരിചയപ്പെടുത്തി.
കൊലപാതക കേസിലെ പ്രതി ബഷീറാണ്
സവാദിനെ കൊന്ന കേസിലെ ബഷീറാണ് താനെന്ന് പ്രതി പോലീസുകാരോട് പറഞ്ഞു. ആദ്യമൊന്ന് സംശയിച്ച പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. കൊലപാതകം നടന്ന വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. സവാദിനെ അടിച്ച വടി കണ്ടെടുത്തു. തെളിവെടുപ്പ് പൂര്‍ത്തിയാക്കി, വിശദമായി ചോദ്യം ചെയ്യലിന് ശേഷം പ്രതിയെ പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
പതറാതെ ബഷീര്‍
പോലീസിന് മുന്നിലും മാധ്യമങ്ങള്‍ക്ക് മുന്നിലും പതറാതെയാണ് ബഷീര്‍ കാര്യങ്ങള്‍ വിശദീകരിച്ചത്. പോലീസ് സ്‌റ്റേഷനിലും കൊലപാതകം നടന്ന വീടിന്റെ പരിസരങ്ങളിലും വൈദ്യപരിശോധനയ്ക്ക് തിരൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചപ്പോഴും പ്രതിയെ കാണാന്‍ വന്‍ ജനക്കൂട്ടമാണെത്തിയത്. പ്രതിയുമായി പോലീസ് ഏറെ പണിപ്പെട്ടാണ് നടപടികള്‍ പൂര്‍ത്തിയാക്കിയത്.