'അനീതിക്കെതിരെ ശബ്ദിച്ചതിനാൽ ടാർഗറ്റ് ചെയ്യപ്പെട്ടു'; തുറന്ന കത്തുമായി ടിനി ടോം
അമ്മ ഭരണസമിതിയുടെ രാജിക്ക് പിന്നാലെ തുറന്ന കത്തുമായി നടൻ ടിനി ടോം. അനീതിക്കെതിരെ ശബ്ദം ഉയർത്തിയതിനാലാണ് താൻ ടാർഗറ്റ് ചെയ്യപ്പെട്ടതെന്നും തന്നെ കൊണ്ട് സാധിക്കുന്നത് പോലെ സംഘടനയ്ക്കൊപ്പം തന്നെ ഉണ്ടാകുമെന്നും ടിനി ടോം കത്തിൽ പറഞ്ഞു. ടിനി ടോമിൻ്റെ കത്ത് ഇങ്ങനെ
'എല്ലാ തെരെഞ്ഞെടുപ്പുകളിലും വലിയ ഭൂരിപക്ഷത്തില്‍ എന്നെ വിജയിപ്പിച്ചതിനു 2018 മുതല്‍ ഇന്നലവരെ അമ്മയുടെ എക്‌സിക്യൂട്ടീവില്‍ ലാലേട്ടന്റെ കീഴിലും ഇപ്പോള്‍ ശ്വേത മേനോന്റെ കീഴിലും സത്യസന്ധമായി എനിക്ക് കഴിയും വിധം നിങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ സാധിച്ചു, അനീതികള്‍ക്കെതിരെ ഞാന്‍ ശബ്ദിച്ചതിന്റെ പേരില്‍ ഞാന്‍ ടാര്‍ഗറ്റ് ചെയപെട്ടിരിന്നു ആരോപണങ്ങള്‍ പോലീസ് FIR എടുക്കാതെ നിരുപാധികം തള്ളി കളയുകയും എനിക്ക് ക്ലീന്‍ ചിറ്റ് നല്‍കുകയും ചെയ്തു ഇതൊന്നും ഞാന്‍ ഒരു ചാനലിലും വിളമ്പാന്‍ പോയിട്ടില്ല, എല്ലാം ദൈവത്തിനും നീതിക്കും മാത്രം വിട്ടു കൊടുത്തു .സത്യമെ ജയിക്കൂ അതാണ് തെളിഞ്ഞത്. ഇനി നിങ്ങളോട് ക്ഷമ ചോദിക്കുകയാണ് ആരോടും പറയാതെ ഇറങ്ങി പോകുന്നതില്‍, എന്ന് കരുതി നിങ്ങളുടെ വിളികള്‍ ഞാന്‍ അവഗണിക്കില്ല. എനിക്ക് പറ്റുന്ന വിധത്തില്‍ ഞാന്‍ നിങ്ങളോടൊപ്പം ഉണ്ടാകും എന്ന് നിങ്ങളുടെ സ്വന്തം സഹോദരന്‍ ടിനി ടോം', കത്തിൽ പറഞ്ഞു.

അതേസമയം വിവാദങ്ങൾക്ക് പിന്നാലെ അമ്മയുടെ അംഗത്വത്തില്‍ നിന്ന് രാജിവെക്കുന്നതായി അറിയിച്ച് നടിനടി ലക്ഷ്മിപ്രിയ രംഗത്തെത്തിയിരുന്നു. 'ഞാന്‍ അമ്മ സംഘടനയിലെ അംഗത്വം തന്നെ രാജി വച്ചിരിക്കുന്നു. എന്റെ രാജി മുതിര്‍ന്ന അംഗമായ ശ്രീമതി കാലടി ഓമന, പൊന്നമ്മ ബാബു , ഉഷ ആലപ്പുഴ എന്നിവര്‍ക്ക് സമര്‍പ്പിക്കുന്നു. ഒരു അഭ്യര്‍ത്ഥനയുണ്ട്, നിങ്ങള്‍ ജീവിച്ചിരിക്കുമ്പോഴാണ് ഞാന്‍ മരിക്കുന്നത് എങ്കില്‍ എന്റെ ശവം കാണാന്‍ പോലും ഒരുത്തരും വരരുത്. 60 വയസ്സ് വരെ ഞാന്‍ ജീവിച്ചിരുന്നാല്‍ എനിക്ക് ലഭിച്ചേക്കാവുന്ന പെന്‍ഷന്‍ എനിക്ക് വേണ്ട. ഇന്‍ഷുറന്‍സ് വേണ്ട. റീത്ത് വേണ്ട. അനുശോചനം ഒട്ടുമേ വേണ്ട........ എന്നെ സ്‌നേഹിക്കുന്ന ഏതാനും പേരുണ്ട്. ബാക്കി ഉള്ളവര്‍ ഈ പടി കടന്ന് വരരുത്. നന്ദി', എന്നാണ് രാജിക്കത്തിൽ പറഞ്ഞത്.
ഞായറാഴ്ച നടന്ന ജനറൽ ബോഡി യോഗത്തിന് പിന്നാലെയാണ് അമ്മ ഭരണസമിതി ഒന്നടങ്കം രാജിവെച്ചത്. പ്രസിഡന്റ് ശ്വേതാ മേനോനും ജനറൽ സെക്രട്ടറി കുക്കു പരമേശ്വരനുമടക്കം 17 അംഗ ഭരണസമിതിയിലെ എല്ലാവരും രാജിവെച്ചു. അധികാരത്തിലേറി ഒരു വർഷം തികയും മുൻപാണ് രാജി.












Click it and Unblock the Notifications