രാഹുൽ ശ്രദ്ധിക്കണം, ഉമ്മൻ ചാണ്ടി വരണം, പുന:സംഘടന വേണം... കോൺഗ്രസിനെ രക്ഷിക്കാൻ താരിഖ് അൻവറിന്റെ റിപ്പോർട്ട്
തിരുവനന്തപുരം/ദില്ലി: ഏറെ ദിവസങ്ങള്‍ കേരളത്തില്‍ തങ്ങി പാര്‍ട്ടി നേതാക്കളുടേയും ഘടകകക്ഷി നേതാക്കളുടേയും അഭിപ്രായങ്ങളും പരാതികളും കേട്ട് ഐഎസിസി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍ ഒടുവില്‍ റിപ്പോര്‍ട്ട് തയ്യാറാക്കി സമര്‍പ്പിച്ചു. പാര്‍ട്ടിയില്‍ സംസ്ഥാന തലത്തില്‍ നേതൃമാറ്റം വേണം എന്ന ആവശ്യം താരീഖ് അന്‍വര്‍ പരിഗണിച്ചിട്ടില്ല.
എന്നാല്‍ ഉമ്മന്‍ ചാണ്ടി സജീവമായി തിരികെ എത്തണം എന്ന കാര്യം റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. അതുപോലെ തന്നെ രാഹുല്‍ ഗാന്ധിയും കേരളത്തില്‍ കൂടുതല്‍ സജീവമാകണം എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. വിശദാംശങ്ങള്‍...
നേതൃമാറ്റം വേണം, പക്ഷേ
കോണ്‍ഗ്രസില്‍ നേതൃമാറ്റം വേണം എന്ന ആവശ്യം ഒരു പരിധിവരെ താരീഖ് അന്‍വര്‍ പരിഗണിച്ചിട്ടുണ്ട് എന്ന് പറയാം. ജില്ലാ, മണ്ഡലം, ബ്ലോക്ക് തലങ്ങളില്‍ നേതൃമാറ്റം വേണമെന്നും പുന:സംഘടന ഉടന്‍ നടത്തണമെന്നും ആണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ ഭൂരിപക്ഷം പേരും ആവശ്യപ്പെട്ട കെപിസിസി പുന:സംഘടന എന്ന ആവശ്യം തള്ളിക്കളഞ്ഞു.
മുല്ലപ്പള്ളി സുരക്ഷിതന്‍
തരീഖ് അന്‍വറിന്റെ റിപ്പോര്‍ട്ട് പരിഗണിക്കുകയാണെങ്കില്‍ കെപിസിസി അധ്യക്ഷ സ്ഥാനത്ത് മുല്ലപ്പള്ളി രാമചന്ദ്രന്‍ തത്കാലം സുരക്ഷിതന്‍ ആണെന്ന് പറയാം. സംസ്ഥാന തലത്തില്‍ സംഘടനയ്ക്ക് കൂട്ടായ നേതൃത്വം വേണമെന്ന് മാത്രമാണ് റിപ്പോര്‍ട്ടില്‍ പറയുന്നുള്ളു.
രാഹുല്‍ ഗാന്ധി ഇറങ്ങണം
രാഹുല്‍ ഗാന്ധി നിലവില്‍ കേരളത്തിലെ രാഷ്ട്രീയ വിഷയങ്ങളില്‍ കാര്യമായി ഇടപെടുന്നില്ല. എന്നാല്‍ വയനാട്ടില്‍ നിന്നുള്ള ലോക്‌സഭ എംപി എന്ന നിലയില്‍ രാഹുല്‍ ഗാന്ധി കേരളത്തിലെ രാഷ്ട്രീയത്തില്‍ സജീവമായി ഇടപെടണം എന്ന ആവശ്യം താരീഖ് അന്‍വറിന്റെ റിപ്പോര്‍ട്ടിലുണ്ട്. ഇക്കാര്യത്തില്‍ സോണിയ ഗാന്ധി തന്നെ ഇടപെടണം എന്നും ആവശ്യപ്പെടുന്നുണ്ട്.
ഉമ്മന്‍ ചാണ്ടിയെ വിളിക്കൂ
എഐസിസി ജനറല്‍ സെക്രട്ടറി കൂടിയായ ഉമ്മന്‍ ചാണ്ടി കേരളത്തില്‍ കുറച്ചുകൂടി സജീവമാകണം എന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കോണ്‍ഗ്രസിന്റേയും യുഡിഎഫിന്റേയും നേതൃത്വത്തിലേക്ക് ഉമ്മന്‍ ചാണ്ടി തിരികെ വരണം എന്ന് ഘടകകക്ഷികള്‍ അടക്കം നേരത്തേ ആവശ്യം ഉന്നയിച്ചിരുന്നു. അതിനുളള വഴി തെളിക്കുക കൂടിയാണ് താരീഖ് അന്‍വറിന്‍രെ രിപ്പോര്‍ട്ട്.
വോട്ട് ചോര്‍ന്നു
തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ പരമ്പരാഗത വോട്ടുകളില്‍ ചോര്‍ച്ചയുണ്ടായി എന്ന് സോണിയ ഗാന്ധിയ്ക്ക് നല്‍കി റിപ്പോര്‍ട്ടില്‍ താരീഖ് അന്‍വര്‍ പറയുന്നുണ്ട്. അത് തിരിച്ചുകൊണ്ടുവരണം എന്നതാണ് പറയുന്ന മറ്റൊരു കാര്യം. ആ വോട്ടുകള്‍ തിരികെ എത്തിക്കാനുള്ള നടപടികള്‍ കോണ്‍ഗ്രസ് നേതൃത്വം സ്വീകരിക്കണം.
ന്യൂനപക്ഷ വോട്ടുകള്‍
ലോക്‌സഭ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനൊപ്പം എന് ബ്ലോക്ക് ആയി നിന്ന ക്രൈസ്തവ, മുസ്ലീം വോട്ടുകള്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ കൈവിട്ടുപോയി എന്ന വിലയിരുത്തലും താരീഖ് അന്‍വറിന് ഉണ്ട്. മധ്യതിരുവിതാംകൂറില്‍ ക്രൈസ്തവ വോട്ടുകള്‍ നഷ്ടപ്പെട്ടതാണ് യുഡിഎഫിന്റെ വലിയ തിരിച്ചടിയ്ക്ക് വഴിവച്ചത് എന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍.
വോട്ട് വ്യത്യാസം ചെറുതെന്ന്
കേരളത്തില്‍ എല്‍ഡിഎഫും യുഡിഎഫും തമ്മിലുള്ള വോട്ട് വ്യത്യാസം വെറും 0.9 ശതമാനം ആണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. കേരളത്തില്‍ ഇപ്പോഴും അനുകൂല സാഹചര്യമുണ്ട് എന്ന് ഈ കണക്ക് വച്ചാണ് താരീഖ് അന്‍വര്‍ സ്ഥാപിക്കുന്നത് എന്നും പറയുന്നു. എന്നാല്‍ ഏത് കണക്കിന്റെ അടിസ്ഥാനത്തിലാണ് 0.9 ശതമാനത്തിന്റെ വോട്ട് വ്യത്യാസം എന്നത് വ്യക്തമല്ല.
ഉമ്മന്‍ ചാണ്ടി വന്നേക്കും
കേരളത്തില്‍ നിയമസഭ തിരഞ്ഞെടുപ്പിനുള്ള പ്രചാരണ സമിതി അധ്യക്ഷനെ അധികം വൈകാതെ തന്നെ നിശ്ചയിക്കും എന്നാണ് വിവരം. ഉമ്മന്‍ ചാണ്ടിയുടെ പേരാണ് ഇക്കാര്യത്തില്‍ സജീവ പരിഗണനയില്‍ ഉള്ളത്. കെ മുരളീധരന്റേയും കെ സുധാകരന്റേയും പേരുകളും പരിഗണനയില്‍ ഉണ്ടായിരുന്നു. എംപിയായ തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് കെ മുരളീധരന്‍ അടുത്തിടെ ആയിരുന്നു കെപിസിസി പ്രചാരണ സമിതി അധ്യക്ഷ സ്ഥാനം രാജിവച്ചത്.