ഇന്ധന വിലകുറയ്ക്കാൻ കേന്ദ്രം ഇടപെടില്ലെന്ന് ഉറപ്പായി; കേരളത്തിൽ നികുതി എടുത്തുകളയുമെന്ന് മന്ത്രി!
തിരുവനന്തപുരം: വർധിച്ച് വരുന്ന ഇന്ധനവിലയിൽ വൻ പ്രതിഷേധമാണ് രാജ്യത്തെങ്ങും നടക്കുന്നത്. കേരളത്തിൽ തന്നെ പെട്രോൾ വില 80 രൂപയിലേക്ക് എത്തി നിൽക്കുകയാണ്. ഇന്ധനവില നിയന്ത്രിക്കാന്‍ നടപടികളുണ്ടാകുമെന്ന് പ്രഖ്യാപിച്ച കേന്ദ്ര സര്‍ക്കാര്‍, ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലും ഇന്ധനവില ചര്‍ച്ച ചെയ്യാന്‍ തയ്യാറായില്ല. ഇന്ധനവില നിയന്ത്രിക്കാന്‍ നടപടികള്‍ ഉണ്ടാകുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
എന്നാൽ ഇന്ധനവിലയിലെ അധിക നികുതി വേണ്ടെന്നു വയ്ക്കാന്‍ കേരള സര്‍ക്കാര്‍ തയ്യാറാണെന്ന് വ്യക്തമാക്കി ധനമന്ത്രി തോമസ് ഐസക്ക് രംഗത്ത് വന്നിരിക്കുകയാണ്. ഇന്ധന വിലകുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടുമെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. നികുതി ഉപേക്ഷിക്കുന്നത് ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന് ശേഷമായിരിക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
മന്ത്രിസഭ ചർച്ച ചെയ്തില്ല
ബുധനാഴ്ച ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തില്‍ ആശ്വാസ നടപടിയുണ്ടാകുമെന്ന് ഏവരും പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഇക്കാര്യം ചര്‍ച്ച ചെയ്യാതെ പിരിയുകയായിരുന്നു. ഇന്ധനവില പിടിച്ചു നിര്‍ത്താന്‍ ദീര്‍ഘകാല നടപടികളാണ് സര്‍ക്കാരിന്റെ പരിഗണനയിലുള്ളതെന്ന് മന്ത്രി രവിശങ്കര്‍ പ്രസാദ് കഴിഞ്ഞ ദിവസം മാധ്യമപ്രവർത്തകരോട് പറഞ്ഞത്. വില പിടിച്ചു നിര്‍ത്തുവാന്‍ എക്സൈസ് തീരുവ കുറയ്ക്കാനുള്ള തീരുമാനം മന്ത്രിസഭ കൈകൊള്ളുമെന്നായിരുന്നു സൂചനകൾ. എന്നാൽ ഇതൊന്നും നടന്നില്ല.
കുറയ്ക്കാൻ കഴിയും... പക്ഷേ!
ഇരുപത് മുതല്‍ 25 രൂപ വരെയുള്ള അന്തരമാണ് ഇന്ത്യയും അയല്‍ രാജ്യങ്ങളും തമ്മിലുള്ളത്. ഇന്ത്യയേക്കാള്‍ അധികം ഇന്ധനത്തിന് വില വാങ്ങുന്നത് നിലവില്‍ ചൈന മാത്രമാണ്. 45 മുതല്‍ 52 ശതമാനം വരെയാണ് പെട്രോളിനും ഡീസലിനും സര്‍ക്കാര്‍ നികുതി ഈടാക്കുന്നത്. 25 രൂപവരെ ഇന്ധനവില കുറയ്ക്കാൻ കഴിയുമെന്ന് പി ചിദംബരം പറഞ്ഞിരുന്നു.
നേട്ടം കെജ്രിവാളിനും മമതയ്ക്കും...
അതേസമയം ഓരോ തവണ പെട്രോള്‍ വില ഉയരുമ്പോഴും നേട്ടം കൊയ്യുന്നത് കെജ്‌രിവാളിനെയും മമതാ ബാനര്‍ജിയെയും പോലുള്ള സംസ്ഥാന സര്‍ക്കാറുകള്‍ക്കാണ്. മോദി സര്‍ക്കാറിന് ഒന്നും കിട്ടുന്നില്ല. എന്നായിരുന്നു അമിത് മാളവ്യ ട്വീറ്റ് ചെയ്തിരുന്നു. പെട്രോള്‍ വില വര്‍ധനവുമായി ബന്ധപ്പെട്ട് പുതിയ ന്യായവാദം നിരത്തിയ ബിജെപി ഐടി സെല്‍ മേധാവിയെ പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ രംഗത്ത് വന്നിരുന്നു.
ലാഭം മഹാരാഷ്ട്രയ്ക്കും മധ്യപ്രദേശിനും?
പെട്രോള്‍ വിലവര്‍ധനവു കാരണം ഏറ്റവുമധികം ലാഭം കൊയ്യുന്നത് ബിജെപി ഭരിക്കുന്ന മഹാരാഷ്ട്രയും മധ്യപ്രദേശുമാണ് എന്നാണ് സര്‍ക്കാറില്‍ നിന്നു ലഭിക്കുന്ന വിവരങ്ങള്‍. എന്നിരിക്കെയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ക്കുമേല്‍ ബിജെപി നേതാവിന്റെ പഴിചാരല്‍. സാമ്പത്തിക ശാസ്ത്രത്തിന്റെ തിയറികളൊക്കെ ഇപ്പോ മാറിയോ എന്നാണ് മാളവ്യയുടെ ട്വീറ്റിനെ പരിഹസിച്ചുകൊണ്ടുള്ള മറുപടി.
കൂടുതൽ വാറ്റ് ചുമത്തുന്നത് മഹാരാഷ്ട്രയിൽ
പെട്രോളിനുമേല്‍ ഏറ്റവും ഉയര്‍ന്ന വാറ്റ് ചുമത്തുന്നത് മഹാരാഷ്ട്രയാണെന്നാണ് കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ പെട്രോളിയം പ്ലാനിങ് ആന്റ് അനാലിസിസ് സെല്ലില്‍ നിന്നുള്ള വിവരങ്ങള്‍. 38.76% വാറ്റാണ് മഹാരാഷ്ട്ര പെട്രോളിന് ചുമത്തുന്നത്. മുംബൈയിലാണ് ഏറ്റവും ഉയര്‍ന്ന വാറ്റ് ചുമത്തുന്നത്. മധ്യപ്രദേശാകട്ടെ 22% വാറ്റ് ചുമത്തുന്നുണ്ട്.