വിവാഹം കഴിക്കാൻ വിസമ്മതിച്ചു; കാശ് വാങ്ങി, അധ്യാപികയുടെ ആത്മഹത്യയിൽ സഹപ്രവർത്തകൻ അറസ്റ്റിൽ!
മലപ്പുറം: പ്രധാനധ്യാപിക മലപ്പുറത്ത് ആത്മഹത്യ ചെയ്ത സംഭവത്തിൽ പുതിയ വഴിത്തിരിവ്. പെരിന്തല്‍മണ്ണ പുത്തനങ്ങാടി പള്ളിപ്പടിയിലെ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ആയിരുന്ന കയലുംവക്കത്ത് ഫൗസിയ(29)യാണ് ആത്മഹത്യ ചെയ്തത്. സംഭവത്തിൽ ഇതേ സ്കൂളിലെ അധ്യാപകനായ നെന്മിനി സ്വദേശി ചെമ്പൻ കുഴിയിൽ അബുദുൾ റഫീഖ് ഫൈസി(36)നെ പോലീസ് അറസ്റ്റ് ചെയ്തു. അബ്ദുള്‍ റഫീഖും ഫൗസിയയും അടുപ്പത്തിലായിരുന്നു. എന്നാല്‍ വിവാഹം കഴിക്കാന്‍ ഫൈസി വിസമ്മതിച്ചതായി യുവതിയുടെ മരണശേഷം ലഭിച്ച ഡയറിക്കുറിപ്പുകളില്‍നിന്നും കത്തുകളില്‍നിന്നും ബോധ്യപ്പെട്ടിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
യുവതിയിൽ നിന്ന് പണം വാങ്ങിയിട്ടുണ്ടെന്നും അബ്ദുൾ റഫീഖ് സമ്മതിച്ചിട്ടുണ്ട്. നവംബർ അഞ്ചിനായിരുന്നു പ്രധാനധ്യാപിക ഫൗസിക കിടപ്പു മുറിയിൽ തൂങ്ങി മരിച്ചത്. ആത്മഹത്യ കുറിപ്പും പോലീസിനു ലഭിച്ചിരുന്നു. ആത്മഹത്യ കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തിയത്. എന്നാൽ ആത്മഹത്യ കുറിപ്പ് പോലീസ് പുറത്ത് വിട്ടിരുന്നില്ല. ഇത് പുറത്തുവിട്ടാല്‍ അന്വേഷണത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണു കുറിപ്പ് പോലീസ് രഹസ്യമാക്കിവെച്ചത്. പെരിന്തല്‍മണ്ണ എസ്ഐ കമറുദ്ദീന്റെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്.
ഇംഗ്ലീഷ് മീഡിയം അധ്യാപിക
പുത്തനങ്ങാടി പള്ളിപ്പടിയിലെ അല്‍ ഇര്‍ഷാദ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ പ്രധാനാധ്യാപികയായ ഫൗസിയയെ (32)യാണ് കഴിഞ്ഞ രാവിലെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവ സ്ഥലത്ത് നിന്നുതന്നെയാണ് പോലീസ് ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തത്.
മരണത്തിൽ ദുരൂഹത
മരണത്തിൽ ദുരൂഹതയുണ്ടെന്ന് പിറ്റേദിവസം തന്നെ ആരോപണം ഉയർന്നിരുന്നു. യുവതി ആത്മഹത്യ ചെയ്തതില്‍ ദുരൂഹതയുണ്ടെന്നു കാണിച്ച് നാട്ടുകാരും വീട്ടുകാരും ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിക്കുകയും കൂടുതല്‍ അന്വേഷണം നടത്താന്‍ ആവശ്യപ്പെട്ട് പരാതി നല്‍കുകയും ചെയ്തിരുന്നു. തുടർന്നാണ് ആത്മഹത്യ കുറിപ്പിനെ അധികരിച്ച് അന്വേഷണം ആരംഭിച്ചത്. ഒരു മാസംകൊണ്ട് തന്നെ പ്രതിയെ അറസ്റ്റ് ചെയ്യാനും പോലീസിനു സാധിച്ചു. അബ്ദുള്‍ റഫീഖും ഫൗസിയയും അടുപ്പത്തിലായിരുന്നുവെന്നാണ് പോലീസിന്റെ കണ്ടെത്തൽ.
വിവാഹം കഴിക്കാൻ വിസമ്മതിച്ചു
രണ്ടുപേരും തമ്മിൽ അടുപ്പത്തിലായിരുന്നെങ്കിലും വിവാഹം കഴിക്കാൻ അധ്യാപകൻ ഫൈസി വിസമ്മതിച്ചായാണ് അധ്യാപികയുടെ ഡയരിക്കുറിപ്പുകളിൽ നിന്നും കത്തുകളിൽ നിന്നും പോലീസിന് ലഭിച്ച വിവരം. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു അധ്യാപകനായ നെന്മിനി സ്വദേശി ചെമ്പന്‍കുഴിയില്‍ അബ്ദുള്‍ റഫീഖ് ഫൈസിയെ അറസ്റ്റ് ചെയ്തത്.
യുവതിയിൽ നിന്ന് പണം വാങ്ങി
യുവതിയില്‍നിന്ന് പണം വാങ്ങിയിരുന്നെന്നും അബ്ദുള്‍ റഫീഖ് സമ്മതിച്ചിട്ടുണ്ടെന്നും പോലീസ് പറയുന്നു. താനും അധ്യാപികയും സ്‌കൂളില്‍ ജോലി ചെയ്തിരുന്ന സമയത്തു അടുപ്പത്തിലായിരുന്നതായി പ്രതി സമ്മതിച്ചിട്ടുണ്ട്. പ്രതിയും ഫൗസിയയും തമ്മിലുള്ള പ്രശ്നങ്ങളെ തുടര്‍ന്ന് പ്രതി സ്‌കൂളില്‍ നിന്നും ഒക്ടോബര്‍ 26 ന് സ്വയം വിരമിച്ചു പോയിരുന്നു. പെരിന്തല്‍മണ്ണ ഡി വൈ എസ് പി, സി ഐ എന്നിവരുടെ നേതൃത്വത്തില്‍ എസ് ഐ വി കെ കമറുദ്ദീന്‍, ജൂനിയര്‍ എസ് ഐ രാജേഷ്, പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരായ സി പി മുരളി, മോഹനകൃഷ്ണന്‍, മനോജ്, കൃഷ്ണകുമാര്‍, അനീഷ്, ജയമണി, ആമിന എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷണം നടത്തുന്നത്.